ഹയര്‍ സെക്കന്‍ഡറി മലയാളം



എന്‍റെ മലയാളം
എന്‍റെ മലയാളം

PLUS TWO MALAYALAM


E C G SUDARSHAN (ഇ.സി.ജി.സുദര്‍ശന്‍)


 സാല്‍വദോര്‍ ദാലി

 കടമ്മനിട്ട (kadammanitta Ramakrishnan)

ഗ്രേസി (Grecy)




 

ശ്രീ നാരായണ ഗുരുവിന്റെ കയ്യക്ഷരം 


----------------------------------------------------------------------------------------------------
സാൽവദോർ ദാലിയുടെ ചിത്രങ്ങൾ 


******************************************************

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗം മലയാളം പരിഭാഷ (മാതൃഭൂമി)
   

...............................................................................................................

ബദരി  ചിത്രങ്ങള്‍ 











ഗംഗോത്രി ചിത്രങ്ങള്‍ 








ഹൈദരാലിയുടെ ആത്മകഥയിൽ നിന്ന് ....


 

 
 .............................................................................................................................


 



                                   അവതാരിക             






 


























 



























സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നടത്തിയ വിട വാങ്ങല്‍ പ്രസംഗം

(മാതൃഭൂമിയില്‍ നിന്ന്)







ദൈവദശകം (സ്തോത്രം)

രചന:ശ്രീനാരായണഗുരു (1914)

(ആലുവായിലെ സംസ്കൃതപാഠശാലയിലെ കുട്ടികൾക്കുവേണ്ടി ഗുരു എഴുതിയ ലളിതവും എന്നാൽ ഗഹനവുമായ സ്തോത്രം.)

ദൈവമേ! കാത്തുകൊൾകങ്ങു
കൈവിടാതിങ്ങു ഞങ്ങളെ;
നാവികൻ നീ, ഭവാബ്ധിക്കൊ‌-
രാവിവൻതോണി നിൻപദം.       1

ഒന്നൊന്നായെണ്ണിയെണ്ണിത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാൽ
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്‌പന്ദമാകണം.       2

അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങൾക്കു തമ്പുരാൻ.       3

ആഴിയും തിരയും കാറ്റു-
മാഴവുംപോലെ ഞങ്ങളും
മായയും നിൻ മഹിമയും
നീയുമെന്നുള്ളിലാകണം.       4

നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി-
ക്കുള്ള സാമഗ്രിയായതും.       5

നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയെ നീക്കി -
സ്സായുജ്യം നൽകുമാര്യനും.       6

നീ സത്യം ജ്ഞാനമാനന്ദം
നീതന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോർക്കിൽ നീ.       7

അകവും പുറവും തിങ്ങും
മഹിമാവാർന്ന നിൻ പദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങു
ഭഗവാനേ, ജയിക്കുക.       8

ജയിക്കുക മഹാദേവ,
ദീനാവനപരായണാ,
ജയിക്കുക ചിദാനന്ദ,
ദയാസിന്ധോ ജയിക്കുക.       9

ആഴമേറും നിൻ മഹസ്സാ-
മാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം.

******************************************************

Stopping by Woods on a Snowy Evening

BY ROBERT FROST
Whose woods these are I think I know.   
His house is in the village though;   
He will not see me stopping here   
To watch his woods fill up with snow.   

My little horse must think it queer   
To stop without a farmhouse near   
Between the woods and frozen lake   
The darkest evening of the year.   

He gives his harness bells a shake   
To ask if there is some mistake.   
The only other sound’s the sweep   
Of easy wind and downy flake.   

The woods are lovely, dark and deep,   
But I have promises to keep,   
And miles to go before I sleep,   
And miles to go before I sleep.

*****************************************************************************

അമ്മയെ കുളിപ്പിക്കുമ്പോള്‍


(സാവിത്രി രാജീവന്‍)


അമ്മയെ കുളിപ്പിക്കുമ്പോള്‍
കുഞ്ഞിനെ കുളിപ്പിക്കുമ്പോഴെന്നപോലെ
കരുതല്‍ വേണം.
ഉടല്‍ കൈയില്‍നിന്ന് വഴുതരുത്
ഇളംചൂടായിരിക്കണം വെള്ളത്തിന്,
കാലം നേര്‍പ്പിച്ച
ആ ഉടല്‍
കഠിനമണങ്ങള്‍ പരത്തുന്ന
സോപ്പുലായനികൊണ്ട് പതയ്ക്കരുത്,
കണ്ണുകള്‍ നീറ്റരുത്.
ഒരിക്കല്‍
നിന്നെ കുളിപ്പിച്ചൊരുക്കിയ
അമ്മയുടെ കൈകളില്‍
അന്നു നീ കിലുക്കിക്കളിച്ച വളകള്‍ കാണില്ല,
അവയുടെ ചിരിയൊച്ചയും.
നിന്റെ ഇളംകടിയേറ്റ പഴയ മോതിരം
ആ വിരലില്‍നിന്ന് എന്നേ വീണുപോയിരിക്കും.
എന്നാല്‍
ഇപ്പോള്‍ അമ്മയുടെ കൈകളിലുണ്ട്
ചുളിവിന്റെ
എണ്ണമില്ലാത്ത ഞൊറിവളകള്‍
ഓര്‍മകള്‍കൊണ്ട് തിളങ്ങുന്നവ.
ഏഴോ എഴുപതോ ഏഴായിരമോ
അതില്‍ നിറഭേദങ്ങള്‍?
എണ്ണാന്‍ മിനക്കെടേണ്ട
കണ്ണടച്ച്
ഇളംചൂടുവെള്ളം വീണ്
പതുപതുത്ത ആ മൃദുശരീരം
തൊട്ടുതലോടിയിരിക്കുക.
അപ്പോള്‍
ഓര്‍മകള്‍ തിങ്ങിഞെരുങ്ങിയ
ആ ചുളിവുകള്‍ നിവര്‍ന്നുതുടങ്ങും.
അമ്മ പതുക്കെ കൈകള്‍ നീട്ടി
നിന്നെ വീണ്ടും കുളിപ്പിച്ചുതുടങ്ങും
എണ്ണയിലും താളിയിലും മുങ്ങി
നീ കുളിച്ചു സ്ഫുടമായി
തെളിഞ്ഞുവന്നുകൊണ്ടേയിരിക്കും.

അപ്പോള്‍
അമ്മ നിനക്കു തന്ന ഉമ്മകളിലൊന്ന്
അമ്മയ്ക്ക് പകരം നല്കുക.
അമ്മയെ കുളിപ്പിക്കുമ്പോള്‍
കുഞ്ഞിനെ കുളിപ്പിക്കുമ്പോഴെന്നപോലെ...

(അമ്മയെ കുളിപ്പിക്കുമ്പോള്‍ എന്ന കവിതാസമാഹാരത്തില്‍ നിന്ന്)




 =============================================================================


 മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച കുറിപ്പുകളില്‍നിന്ന്..

 നൃത്തം എന്ന നോവലിനെ ആസ്പദമാക്കി..












******************************************************************************************************************

പടയണി


കേരളത്തിന്റെ

 പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി ക്ഷേത്രങ്ങളില്‍ അവതരിപ്പിച്ചുവരുന്ന ഒരു അനുഷ്ഠാനകലയാണ് 
പടയണി. പടേനി എന്നും ഇതിനു വിളിപ്പേരുണ്ട്.[1]പടയണി.വിളവെടുപ്പിനോടനുബന്ധിച്ച് ആണ് ഇത് നടത്തിവരുന്നത്. ഒരു ഗ്രാമത്തിലെ മൊത്തം ജനങ്ങളെയും വസൂരിയില്‍ നിന്നും മറ്റും രക്ഷിക്കുന്നതിനായാണ് ഇത് നടത്തിവരുന്നത് എന്നതിനാല്‍ നാനാജാതിമതസ്ഥരുടേയും പങ്കാളിത്തം പടയണിയില്‍ കാണുവാനാകും. കവുങ്ങിന്‍‌പാളകളില്‍ നിര്‍‌മ്മിച്ച ചെറുതും വലുതുമായ അനേകം കോലങ്ങളേന്തി തപ്പ്, കൈമണി, ചെണ്ട തുടങ്ങിയ വാദ്യങ്ങളുടെ ശബ്ദമേളങ്ങള്‍‌ക്കിടയില്‍ തീച്ചൂട്ടുകളുടേയും പന്തങ്ങളുടേയും വെളിച്ചത്തില്‍ തുള്ളിയുറയുന്നതാണ് ഇതിന്റെ അവതരണരീതി. ആലപ്പുഴ,പത്തനം തിട്ട, കോട്ടയം എന്നിവിടങ്ങളിലെ ചില ക്ഷേത്രങ്ങളില്‍ ഉത്സവക്കാലത്ത് മാത്രമാണിപ്പോള്‍ പടയണി അരങ്ങേറുന്നത്.പടയണിക്കു വടക്കന്‍ മലബാറിലെ തെയ്യങ്ങളുമായി സാമ്യം ഊണ്ട് . കവി കടമ്മനിട്ട രാമകൃഷ്ണന്‍ തന്റെ കവിതകളിലൂടെ പടയണിയെ ജനങ്ങളിലെത്തിക്കാന്‍ ശ്രമിച്ചതിനാല്‍ കടമ്മനിട്ടക്കാരുടെ ഒരു കലാരൂപമായിട്ടാണ് ഇന്ന് പടയണി കൂടുതലും അറിയപ്പെടുന്നത്. വസൂരിപോലെയുള്ള സാംക്രമികരോഗങ്ങളില്‍ നിന്നു രക്ഷിക്കാന്‍ ദേവീപ്രീതിക്കായി മറുതക്കോലവും ഇഷ്ടസന്താനലാഭത്തിനു ദേവീപ്രസാദത്തിനായി കാലാരിക്കോലവും രാത്രികാലങ്ങളിലെ ഭയംമൂലമുണ്ടായിത്തീരുന്ന രോഗങ്ങളുടെ ശമനത്തിനായി മാടന്‍കോലവും കെട്ടുന്നു.

യുദ്ധവിന്യാസത്തെക്കുറിയ്ക്കുന്ന പടശ്രേണി എന്ന പദത്തില്‍ നിന്നും ഉത്‌ഭവിച്ചതാണ് പടയണി അഥവാ പടേനി .

  • അസുരചക്രവര്‍ത്തിയായ ദാരികനെ ശിവപുത്രിയായ ഭദ്രകാളി നിഗ്രഹിക്കുന്നതുമായി ബന്ധപ്പെട്ടാണ് പടയണിയുടെ ഐതിഹ്യകഥ. അസുരചക്രവര്‍ത്തിയായ ദാരികനെ അടക്കിനിര്‍ത്താന്‍ കഴിയാത്ത ദേവന്മാര്‍ മഹാവിഷ്ണവിന്റെ നിര്‍ദ്ദേശപ്രകാരം ദേവന്മാര്‍ ശിവഭഗവാനെ അഭയം പ്രാപിച്ചു. ദാരിക നിഗ്രഹത്തിന് ഭദ്രകാളിയെ നിയോഗിക്കാന്‍ ശിവന്‍ തീരുമാനിച്ചു. ബ്രഹ്മാവ്ദാരികന്‍ ഉപദേശിച്ചു കൊടുത്ത മൃത്യുഞ്ജയ മന്ത്രമായിരുന്നു അസുരരാജാവിന്റെ അജയ്യതയ്ക്ക് കാരണം. ഇത് ദാരികപത്നി യുദ്ധസമയങ്ങളില്‍ ഉരുക്കഴിച്ചുകൊണ്ടിരിക്കുന്നതിനാലായിരുന്നു ദാരികനെ വധിക്കാന്‍ ആര്‍ക്കുമാകാഞ്ഞത്. ദാരികനുമായി യുദ്ധത്തിലേര്‍പ്പെട്ട ഭദ്രകാളിക്ക് അദ്ദേഹത്തെ കീഴ്പ്പെടുത്താന്‍ ആദ്യം കഴിഞ്ഞില്ല. മൃത്യഞ്ജയമന്ത്ര മറ്റൊരാള്‍ക്കു ദാരികന്റെ ഭാര്യ ഉപദേശിച്ചു കൊടുത്താല്‍ അതിന്റെ ശക്തി നശിക്കുമെന്ന് ബ്രഹ്മാവ് അസുരരാജാവിനോട് പറഞ്ഞിരുന്നു. ഇതു മനസ്സിലാക്കിയ ശിവപത്നി ശ്രീപാര്‍വതി ബ്രാഹ്മണസ്ത്രീയുടെ വേഷത്തിലെത്തി പരിചാരിക ചമഞ്ഞ് മൃത്യഞ്ജയമന്ത്രം ദാരികന്റെ പത്നിയില്‍ നിന്ന് സായത്തമാക്കി. ഇതോടെ ദാരികനെ തോല്പിക്കാന്‍ ഭദ്രകാളിക്ക് ആയി.

പാതാളത്തില്‍ അഭയം തേടിയ ദാരികന്റെ തലയറത്ത് രക്താഭിഷിക്തയായ കാളിക്ക് കോപമടങ്ങിയില്ല. അതുണ്ടാക്കാമായിരുന്ന ഭവിഷ്യത്തുകള്‍ മനസ്സിലാക്കിയ ശിവന്‍ അവര്‍ക്ക് വഴിയില്‍ കിടന്ന് മാര്‍ഗ്ഗതടസം സൃഷ്ടിച്ചു. അതിനും കാളിയെ തടയാനായില്ല. പിന്നീട് ശ്രീമുരകനെ കാളിയെ അടക്കിനിര്‍ത്താന്‍ ശിവന്‍ നിയോഗിച്ചു. മുരുകനും അതിന് കഴിഞ്ഞില്ല. ഒടുവില്‍ ഒരിടത്തും പഠിക്കാത്തത് അപ്പോള്‍ തോന്നിയതുമായ ഒരു വിദ്യ പ്രയോഗിക്കാന്‍ മുരുകന്‍ നിശ്ഛയിച്ചു. അതനുസരിച്ച് പ്രകൃതിയില്‍ നിന്നും പരിസരങ്ങളില്‍ നിന്നും കൈയെത്തിയെടുത്ത പച്ചിലച്ചാറ്, ചെഞ്ചാറ്, മഞ്ഞള്‍, കരിക്കട്ടകള്‍, വിവിധ വര്‍ണ്ണങ്ങളിലുള്ള ചുണ്ണാമ്പു കല്ലുകള്‍ എന്നിവ ചാലിച്ചെടുത്ത ചായക്കൂട്ടുകളാല്‍ കമുകിന്‍ പാളകളില്‍ വരച്ചുണ്ടാക്കിയ വൈവിദ്ധ്യമാര്‍ന്ന കോലങ്ങള്‍കൊണ്ട് സ്വന്തശരീരം മറച്ചുപിടിച്ച് രൗദ്രരൂപീണിയായ കാളിയുടെ മുമ്പില്‍ തുള്ളുകയുണ്ടായി.(കോലം കെട്ടിയുള്ള ഈ തുള്ളല്‍ നടത്തിയത് ശിവന്റെ ഭൂതഗണങ്ങളായ നന്ദികേശന്‍, രുരു, കുണ്ഡോദന്‍ എന്നിവരാണെന്നും ഐതിഹ്യമുണ്ട്).ശ്രീമുരുകന്റെ മെയ്യിലെയും ശിരസ്സിലെയും കോലങ്ങള്‍കണ്ട ഭദ്രകാളി അത്ഭുതം കൂറുകയും ശ്രദ്ധ അതില്‍ ഏകാഗ്രമാക്കുകയാല്‍ ക്രമേണ കലി അടങ്ങുകയും കോപം ആറിത്തണുക്കുകയും ചെയ്തത്രേ.ഇതിനെ അനുസ്മരിചാണ് പടയണിക്കോലങ്ങള്‍ കെട്ടുന്നത്.എന്നാണ് ഐതിഹ്യം [2]

കേരളം ഭരിച്ചിരുന്ന ചേരപേരുമാള്‍ ചക്രവര്‍ത്തിയുടെ യുദ്ധവിജയങ്ങള്‍ പ്രഘോഷിക്കുന്നതിനായാണ്‌ ഇത് ആരംഭിച്ചതെന്നും ഐതിഹ്യമുണ്ട്. പടയണിപ്പാട്ടിലെ പല സന്ദര്‍ഭങ്ങളിലും ഈ യുദ്ധത്തെപ്പറ്റി പരാമര്‍ശങ്ങള്‍ ഉണ്ട്.

ചരിത്രം

പ്രാചീനകാലത്തെ ഗണക സമുദായക്കാര്‍ ആചരിച്ചിരുന്ന സമാനമായ ഒരു നൃത്തരൂപത്തില്‍ നിന്നാണ്‍ പടയണി ഉത്ഭവിച്ചതെന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ ലഭ്യമായിട്ടുണ്ട്. പ്രേതബാധയൊഴിപ്പിക്കാനുള്ള രീതിയായിരുന്നു ഈ മതാനുഷ്ഠാനം. പ്രേതബാധയുണ്ടെന്ന് സംശയിക്കുന്ന രോഗിയെ പിണിയാള്‍ എന്നാണ്‍ വിളിക്കുക. കോലങ്ങള്‍ ധരിച്ച നര്‍ത്തകരുടെ നടുവില്‍ പിണിയാളെ ഇരുത്തുന്നു. മന്ത്രോച്ചാരണങ്ങള്‍ക്കിടയില്‍ നര്‍ത്തകര്‍ കോലം തുള്ളുകയ്യും ചെയ്യും. ഇന്നും കോലം തുള്ളലില്‍ ഗണകര്‍ അഗ്രഗണ്യരാണെന്നത് ഈ കലാരൂപം ആദിയില്‍ ഗണകരുടെ കോലം തുള്ളരായിരുന്നു എന്നതിനെ തെളിവാണെന്നും മിക്ക പണ്ഡിതന്മാരും കരുതുന്നത്.

ചടങ്ങുകള്‍

പടയണിക്ക് പലതരത്തിലുള്ള കോലങ്ങളാണ് കെട്ടിത്തുള്ളുന്നു കമുകിന്‍പാള കലാഭംഗിയോടെ മുറിച്ച് നിയതവും നിശ്ചിതവുമായ ആകൃതിയില്‍ ചെത്തിയെടുത്ത് പച്ച ഈര്‍ക്കില്‍കൊണ്ടു കൂട്ടിയോജിപ്പിച്ച്, ഭംഗിയോടെ മുറിച്ചെടുത്ത കുരുത്തോലയും വര്‍ണ്ണക്കടലാസുംകൊണ്ട് അലങ്കരിച്ച് ചെങ്കല്ല്, കരി, മഞ്ഞള്‍ എന്നിവ കൊണ്ട് ചായക്കൂട്ടുകള്‍ ഉണ്ടാക്കി ആ നിറക്കൂട്ടുകളാല്‍ ചിത്രകാരന്മാര്‍ നിയതരൂപങ്ങള്‍ അവയില്‍ എഴുതുന്നു. [3] കോലങ്ങള്‍ തുള്ളല്‍ കലാകാരന്മാര്‍ തലയിലേറ്റി ക്ഷേത്രാങ്കണത്തിലേക്ക് എഴുന്നള്ളിക്കുന്നു. കാലന്‍കോലം, ഭൈരവിക്കോലം എന്നിവയ്ക്ക് അമ്പത്തൊന്നും, നൂറ്റൊന്നും പാളവരെ ഉപയോഗിക്കുന്നു.

(malayalam wiki)

**************************************************
കുറത്തി (കടമ്മനിട്ടയുടെ കവിത)

മലഞ്ചൂരല്‍മടയില്‍നിന്നും
കുറത്തിയെത്തുന്നു
വിളഞ്ഞ ചൂരപ്പനമ്പുപോലെ
കുറത്തിയെത്തുന്നു
മലഞ്ചൂരല്‍മടയില്‍നിന്നും
കുറത്തിയെത്തുന്നു
വിളഞ്ഞ ചൂരപ്പനമ്പുപോലെ
കുറത്തിയെത്തുന്നു
കരീലാഞ്ചിക്കാട്ടില്‍നിന്നും
കുറത്തിയെത്തുന്നു
കരീലാഞ്ചി വള്ളിപോലെ
കുറത്തിയെത്തുന്നു
ചേറ്റുപാടക്കരയിലീറ-
പ്പൊളിയില്‍നിന്നും
കുറത്തിയെത്തുന്നു
ഈറ ചീന്തിയെറിഞ്ഞ കരിപോല്‍
കുറത്തിയെത്തുന്നു
വേട്ടനായ്ക്കടെ പല്ലില്‍നിന്നും
വിണ്ടുകീറിയ നെഞ്ചുമായി
കുറത്തിയെത്തുന്നു
മല കലങ്ങി വരുന്ന നദിപോല്‍
കുറത്തിയെത്തുന്നു
മൂടുപൊട്ടിയ മണ്‍കുടത്തിന്‍
മുറിവില്‍ നിന്നും മുറിവുമായി
കുറത്തിയെത്തുന്നു
വെന്തമണ്ണിന്‍ വീറുപോലെ
കുറത്തിയെത്തുന്നു
ഉളിയുളുക്കിയ കാട്ടുകല്ലിന്‍
കണ്ണില്‍നിന്നും
കുറത്തിയെത്തുന്നു
കാട്ടുതീയായ് പടര്‍ന്ന പൊരിപോല്‍
കുറത്തിയെത്തുന്നു
കുറത്തിയാട്ടത്തറയിലെത്തി
കുറത്തി നില്‍ക്കുന്നു
കരിനാഗക്കളമേറി
കുറത്തി തുള്ളുന്നു.
കരിങ്കണ്ണിന്‍ കടചുകന്ന്
കരിഞ്ചായല്‍ കെട്ടഴിഞ്ഞ്
കാരിരുമ്പിന്‍ ഉടല്‍ വിറച്ച്
കുറത്തിയുറയുന്നു

കരിങ്കണ്ണിന്‍ കടചുകന്ന്
കരിഞ്ചായല്‍ കെട്ടഴിഞ്ഞ്
കാരിരുമ്പിന്‍ ഉടല്‍ വിറച്ച്
കുറത്തിയുറയുന്നു
കരിങ്കണ്ണിന്‍ കടചുകന്ന്
കരിഞ്ചായല്‍ കെട്ടഴിഞ്ഞ്
കാരിരുമ്പിന്‍ ഉടല്‍ വിറച്ച്
കുറത്തിയുറയുന്നു
അരങ്ങത്തു മുന്നിരയില്‍
മുറുക്കിത്തുപ്പിയും ചുമ്മാ-
ചിരിച്ചും കൊണ്ടിടം കണ്ണാല്‍
കുറത്തിയെ കടാക്ഷിക്കും
കരനാഥന്മാര്‍ക്കു നേരേ
വിരല്‍ ചൂണ്ടിപ്പറയുന്നു
നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞകണ്ണുകള്‍ ചുഴന്നെടുക്കുന്നോ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ?
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്!
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്!
കാട്ടുവള്ളിക്കിഴങ്ങുമാന്തി
ചുട്ടുതന്നില്ലേ ഞങ്ങള്‍
കാട്ടുചോലത്തെളിനീര്
പകര്‍ന്നു തന്നില്ലേ പിന്നെ
പൂത്തമാമരച്ചോട്ടില്‍ നിങ്ങള്‍
കാറ്റുകൊണ്ടു മയങ്ങിയപ്പോള്‍
കണ്ണുചിമ്മാതവിടെ ഞങ്ങള്‍
കാവല്‍ നിന്നില്ലേ?
കാട്ടുപോത്ത്,കരടി,കടുവ
നേര്‍ത്തുവന്നപ്പോള്‍ ഞങ്ങള്‍
കൂര്‍ത്ത കല്ലുകളോങ്ങി നിങ്ങളെ
കാത്തുകൊണ്ടില്ലേ?
പുലിയുടെ കൂര്‍ത്തപല്ലില്‍
ഞങ്ങളന്ന് കോര്‍ത്തുപോയില്ലേ?
വീണ്ടും പല്ലടര്‍ത്തി
വില്ലുമായി കുതിച്ചുവന്നില്ലേ?
അതു നിങ്ങളോര്‍ക്കുന്നോ?
നദിയരിച്ച് കാടരിച്ച് കടലരിച്ച്
കനകമെന്നും കാഴ്ചവെച്ചില്ലേ?
ഞങ്ങള്‍ മരമരിച്ച് പൂവരിച്ച്
തേനരിച്ച് കാഴ്ചതന്നില്ലേ?
നിങ്ങള്‍ മധുകുടിച്ച്
മത്തരായി കൂത്തടിച്ചില്ലേ?
ഞങ്ങള്‍ മദിച്ച കൊമ്പനെ
മെരുക്കി നായ്ക്കളെ
മെരുക്കി പയ്ക്കളെ
കറന്ന് പാല് നിറച്ചു തന്നില്ലെ?
ഞങ്ങള്‍ മരം മുറിച്ച്
പുല്ലുമേഞ്ഞ് തട്ടൊരുക്കി
കളമൊരുക്കി കൂര തന്നില്ലേ?
ഞങ്ങള്‍ മലയൊരുക്കി
ചെളികലക്കി കുളവിതച്ച്
പതമൊരുക്കി കൂടനിറയെ
പൊലിച്ചു തന്നില്ലെ
കതിരില്‍ ആളകറ്റി
കാട്ടു ദൈവം പൂത്തരങ്ങില്‍
തിറയെടുത്തില്ലേ?

അന്നു നമ്മളടുത്തു നിന്നവരൊ-
ന്നു നമ്മളെ ഓര്‍ത്തു രാപ്പകല്‍
ഉഴവു ചാലുകള്‍ കീറി ഞങ്ങള്‍
കൊഴുമുനയ്ക്കുല്‍ ഉറങ്ങി ഞങ്ങള്‍
തളര്‍ന്ന ഞങ്ങളെ വലയിലാക്കി
അടിമയാക്കി മുതുകു പൊള്ളിച്ചു
ഞങ്ങടെ ബുദ്ധി മങ്ങിച്ചു..
നിങ്ങള്‍ ഭരണമായ്..

നിങ്ങള്‍ ഭരണമായ്, പണ്ടാരമായ്
പല ജനപഥങ്ങള്‍,
കുരി പുരങ്ങള്‍, പുതിയ നീതികള്‍,
നീതി പാലകര്‍,
കഴുമരങ്ങള്‍, ചാട്ടവാറുകള്‍,
കല്‍ത്തുറങ്കുകള്‍, കോട്ടകൊത്തളം,
ആന തേരുകള്‍, ആലവട്ടം,
അശ്വമേധ ജയങ്ങളോരോ,
ദ്വിഗ് വിജയങ്ങള്‍,
മുടിഞ്ഞ ഞങ്ങള്‍
അടിയിലെന്നും ഒന്നുമറിയാതുടമ
നിങ്ങള്‍ സ്ഥായി ജീവന്‍
ബലികൊടുത്തില്ലേ?
പ്രാണന്‍ പതിരുപോലെ
പറന്നു പാറി ചിതറി വീണില്ലേ?

കല്ലുവെട്ടി പുതിയ പുരികള്‍
കല്ലുടച്ച് പുതിയ വഴികള്‍
കല്ലുവെട്ടി പുതിയ പുരികള്‍
കല്ലുടച്ച് പുതിയ വഴികള്‍
മലതുരന്ന് പാഞ്ഞ് പോകും
പുതിയ തേരുകള്‍
മല കടന്ന് പറന്നു പോകും
പുതിയ തേരുകള്‍
കടല്‍ കടന്ന് പറന്നു പോകും
പുതിയ വാര്‍ത്തകള്‍
പുതിയ പുതുമകള്‍
പുതിയ പുകിലുകള്‍
പുതിയ പുലരികള്‍
പുതിയ വാനം
പുതിയ അമ്പിളി
അതിലഴഞ്ഞു കുനിഞ്ഞുനോക്കി
കുഴിയെടുത്തും കൊച്ചു മനുഷ്യന്മാര്‍

വഴിയൊരുക്കും ഞങ്ങള്‍ വേര്‍പ്പില്‍
വയറുകാഞ്ഞു പതം പറയാനറിഞ്ഞുകൂടാ-
തന്തിചായാന്‍ കാത്തുകൊണ്ടു വരണ്ടു
വേലയിലാണ്ടു നീങ്ങുമ്പോള്‍
വഴിയരികില്‍ ആര്യവേപ്പിന്‍
ചാഞ്ഞകൊമ്പില്‍ ചാക്കുതുണിയില്‍
ചെളിപുരണ്ട വിരല്‍കുടിച്ചു വരണ്ടുറങ്ങുന്നു
ഞങ്ങടെ പുതിയ തലമുറ;
മുറയിതിങ്ങനെ തലയതെങ്ങനെ നേരെയാകുന്നു.

പണ്ടുഞങ്ങള്‍ മരങ്ങളായി
വളര്‍ന്നു മാനം മുട്ടിനിന്നു,
തകര്‍ന്നു പിന്നെയടിഞ്ഞു മണ്ണില്‍
തരിശുഭൂമിയുടെല്ലുപോലെ
കല്ലുപോല്‍ കരിയായി കല്‍ക്കരി-
ഖനികളായി വിളയുമെങ്ങളെ
പുതിയ ശക്തി ഭ്രമണശക്തി
പ്രണവമാക്കാന്‍ സ്വന്തമാക്കാന്‍
നിങ്ങള്‍ മൊഴിയുന്നു..
"ഖനി തുരക്കൂ,തുരന്നുപോയി-
പ്പോയിയെല്ലാം വെളിയിലെത്തിക്കൂ
ഞങ്ങടെ വിളക്കു കത്തിക്കൂ
ഞങ്ങടെ വണ്ടിയോടിക്കൂ
ഞങ്ങള്‍ വേഗമെത്തട്ടെ
നിങ്ങള്‍ വേഗമാകട്ടെ
നിങ്ങള്‍ പണിയെടുക്കിന്‍ നാവടക്കിന്‍,
ഞങ്ങളാകട്ടെ,യെല്ലാം ഞങ്ങള്‍ക്കാകട്ടെ

കല്ലു വീണുമുറിഞ്ഞ മുറിവില്‍
മൂത്രമിറ്റിച്ചു,മുറിപ്പാടിന്നു-
മേതോ സ്വപ്നമായുണര്‍ന്നു നീറുന്നു.
കുഴിതുരന്നു തുരന്നു കുഴിയായ്
തീര്‍ന്ന ഞങ്ങള്‍ കുഴിയില്‍നിന്നു
വിളിച്ചുചോദിച്ചു
ഞങ്ങള്‍ക്കന്നമെവിടെ?
എവിടെ ഞങ്ങടെ കരിപുരണ്ടു
മെലിഞ്ഞ പൈതങ്ങള്‍?
അവര്‍ക്കന്നമെവിടെ? നാണമെവിടെ?
അന്തികൂടാന്‍ ചേക്കയെവിടെ?
അന്തിവെട്ടത്തിരികൊളുത്താന്‍
എണ്ണയെവിടെ?

അല്പമല്പമുറക്കെയായച്ചോദ്യമവിടെ
കുഴിയിലാകെ മുഴങ്ങിനിന്നപ്പോള്‍
ഖനിയിടിഞ്ഞു മണ്ണിടിഞ്ഞു അടിയി-
ലായിയമര്‍ന്നു ചോദ്യം
കല്‍ക്കരിക്കറയായി ചോദ്യം
അതില്‍ മുടിഞ്ഞവരെത്രയാണെന്നോ?
ഇല്ലില്ലറിവുപാടില്ല!
വീണ്ടും ഖനിതുരന്നല്ലോ!
ആവിവണ്ടികള്‍,ലോഹദണ്ഡുകള്‍
ലോഹനീതികള്‍, വാതകക്കുഴല്‍
വാരിയെല്ലുകള്‍, പഞ്ഞിനൂലുകള്‍
എണ്ണയാറുകള്‍, ആണികള്‍
നിലമിളക്കും കാളകള്‍,
കളയെടുക്കും കയ്യുകള്‍
നിലവിളിക്കും വായകള്‍,
നിലയുറയ്ക്കാ തൊടുവിലെച്ചിക്കുഴി
യിലൊന്നായ് ച്ചെള്ളരിക്കുമ്പോള്‍-
നിങ്ങള്‍ വീണ്ടും ഭരണമായ്
നിങ്ങള്‍ ഭരണമായ് പണ്ടാരമായ്
പല പുതിയ രീതികള്‍
പുതിയ ഭാഷകള്‍,
പഴയ നീതികള്‍, നീതിപാലകര്‍
കഴുമരങ്ങള്‍ ചാട്ടവാറുകള്‍
കല്‍ത്തുറുങ്കുകള്‍ കപടഭാഷണ
ഭക്ഷണം കനിഞ്ഞുതന്നൂ ബഹുമതി
"ഹരിജനങ്ങള്‍"
ഞങ്ങളാഹാ: അവമതി-
യ്ക്കപലബ്ധിപോലെ ദരിദ്രദൈവങ്ങള്‍!
അടിമ ഞങ്ങള്‍,
ഹരിയുമല്ല, ദൈവമല്ല,
മാടുമല്ല, ഇഴയുമെന്നാല്‍ പുഴുവുമല്ല,
കൊഴിയുമെന്നാല്‍ പൂവുമല്ല, അടിമ ഞങ്ങള്‍.

നടുവു കൂനിക്കൂനിയെന്നാല്‍ നാലുകാലില്‍ നടത്തമരുത്
രണ്ടു കാലില്‍ നടന്നുപോയാല്‍ ചുട്ടുപൊള്ളിക്കും.
നടുവു നൂര്‍ക്കണമെന്നു ചൊന്നാല്‍ നാവു പൊള്ളിക്കും.
ഇടനെഞ്ചിലിവകള്‍ പേറാനിടംപോരാ
കുനിയാനുമിടം പോരാ
പിടയാനായ് തുടങ്ങുമ്പോള്‍ ചുട്ടുപൊള്ളിക്കും

നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചുഴന്നെടുക്കുന്നോ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ?
നിങ്ങളറിയണമിത്..
നിങ്ങളറിയണമിന്നു ഞങ്ങള്‍ക്കില്ല വഴിയെന്ന്
വേറെയില്ല വഴിയെന്ന്..

എല്ലുപൊക്കിയ ഗോപുരങ്ങള്‍കണക്കു ഞങ്ങളുയര്‍ന്നിടും
കല്ലു പാകിയ കോട്ടപോലെയുണര്‍ന്നു ഞങ്ങളു നേരിടും
കുപ്പമാടക്കുഴിയില്‍ നിന്നും സര്‍പ്പവ്യൂഹമൊരുക്കി
നിങ്ങടെ നേര്‍ക്കു പത്തിയെടുത്തിരച്ചുവരും അടിമ ഞങ്ങള്‍
വെന്തമണ്ണിന്‍ വീറില്‍നിന്നു-
മുറഞ്ഞെണീറ്റ കുറത്തി ഞാന്‍
കാട്ടുകല്ലിന്‍ കണ്ണുരഞ്ഞു പൊരി-
ഞ്ഞുയര്‍ന്ന കുറത്തി ഞാന്‍.
എന്റെമുലയുണ്ടുള്ളുറച്ചു വരുന്ന മക്കള്‍
എന്റെമുലയുണ്ടുള്ളുറച്ചു വരുന്ന മക്കള്‍
അവരെ നിങ്ങളൊടുക്കിയാല്‍
അവരെ നിങ്ങളൊടുക്കിയാല്‍
മുലപറിച്ചു വലിച്ചെറിഞ്ഞീ പുരമെരിക്കും ഞാന്‍
മുടിപറിച്ചു നിലത്തടിച്ചീക്കുലമടക്കും ഞാന്‍.

കരിനാഗക്കളമഴിച്ച്
കുറത്തി നില്‍ക്കുന്നു
കരിനാഗക്കളമഴിച്ച്
കുറത്തി നില്‍ക്കുന്നു
കാട്ടുപോത്തിന്‍ വെട്ടുപോലെ
കാട്ടുവെള്ള പ്രതിമ പോലെ
മുളങ്കരുത്തിന്‍ കൂമ്പുപോലെ
കുറത്തി നില്‍ക്കുന്നു
മുളങ്കരുത്തിന്‍ കൂമ്പുപോലെ
കുറത്തി നില്‍ക്കുന്നു.
----------------------------------------------------------------------------------------------------------
 കവിതയിലെ ആധുനികതയെ ഒഴിഞ്ഞു മാറലിന്ന് അതീതമായ ഒരാഘാതമാക്കി തീർത്ത കവിയാണ്‌ കടമ്മനിട്ട. അദ്ദേഹത്തിന്റെ കവിതയിലെ ഭാവമേതായാലും അതിന് അപ്രതിമമായ രൂക്ഷതയും ദീപ്തിയും ഊഷ്മളതയുമുണ്ട്. മലയാള കവിതാസ്വാദകരെ നടുക്കിയുണർത്തിയ കവിതകളായിരുന്നു കടമ്മനിട്ട കവിതകള്‍. ഭാഷാപരമായ സഭ്യതയേയും സദാചാരപരമായ കാപട്യത്തേയും ബൗദ്ധികമായ ലഘുത്വത്തേയും കാല്പനികമായ മോഹനിദ്രയേയും അതിലംഘിച്ചു കൊണ്ട് കവിതകള്‍ എഴുതിയ കടമ്മനിട്ട ആധുനിക കവിതയുടെ സംവേദനപരമായ എല്ലാ സവിശേഷതകളും പ്രകടിപ്പിക്കുമ്പോൾ തന്നെ തികച്ചും കേരളീയമായ ഒരു കാവ്യാനുഭവം സൃഷ്ടിക്കുന്നതിൽ ഏറെ വിജയം നേടി. വൈദേശികമായ ഇറക്കുമതിച്ചരക്കാണ്‌ ആധുനിക കവിത എന്ന് വാദിച്ച പരമ്പരാഗത നിരൂപന്മാർക്കു പോലും കടമ്മനിട്ടക്കവിത ആവിഷ്കരിച്ച കേരളീയ ഗ്രാമീണതയുടേയും വന രൗദ്രതയുടേയും വയൽ മണങ്ങളുടേയും ചന്ദനത്തൈമര യൗവനത്തിന്റേയും മൗലിക സൗന്ദര്യത്തിനു മുൻപിൽ നിശ്ശബ്ദരാകേണ്ടി വന്നു.
(courtesy..epathram)
****************************************************************************

ഗുരുദേവ ദശകങ്ങൾ


(ഗുരുദേവ കൃതികൾ കേൾക്കാനും വായിക്കാനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക )

കവി എന്ന നിലയിൽ   മാത്രം വിലയിരുത്തേണ്ട വ്യക്തിയല്ല ശ്രീനാരായണഗുരുദേവൻ  എന്ന് അറിയാത്തവരില്ല .എങ്കിലും ഈ ലേഖനത്തിൽ അദ്ദേഹത്തിന്റെ കാവ്യസംബന്ധിയായ സംഭാവനകളുടെ പരിവൃത്തത്തിൽ നിന്നുകൊണ്ടുള്ള  ഒരു ലഘുചർച്ചയാണ് ഉദ്ദേശിക്കുന്നത് . കവി എന്ന നിലയിൽ  ഭാഷയ്ക്കും സാഹിത്യത്തിനും അദ്ദേഹം നല്കിയ സംഭാവനകൾ വിലയിരുത്തുന്നത് മറ്റുകവികളുടെ എഴുത്തിനെ വിലയിരുത്തുന്ന മാനദണ്ഡം വെച്ചാവരുത് എന്ന് തോന്നുന്നു.തന്റെ അദ്വൈത ആത്മീയ ചിന്തകളെയും ദർശനങ്ങളേയും മനുഷ്യ- ദൈവ -സത്യസങ്കല്പങ്ങളേയും ഒക്കെ കൃത്യമായും  വ്യക്തമായും സമൂഹത്തിലേയ്ക്ക് എത്തിയ്ക്കുന്ന കാര്യത്തിൽ കവിത എന്ന  മാധ്യമം അങ്ങേയറ്റം സാർത്ഥകമായി ഉപയോഗിച്ച കവി എന്ന് വേണം അദ്ദേഹത്തെ കാവ്യചരിത്രത്തിൽ അടയാളപ്പെടുത്താൻ .  .അന്യാദൃശമായ പദസ്വാധീനവും ആശയഗരിമയും ഒഴുക്കും അപൂർവവൃത്തങ്ങൾ ഏറെ ഉപയോഗിച്ചുള്ള കാവ്യരചാനാശൈലിയും ഒക്കെക്കൊണ്ട് ഏറ്റവും  മൌലികത  കൈവരിച്ച കവിതകൾ തന്നെയാണ് അദേഹത്തിന്റെ കവിതകൾ എന്ന് നിസ്സംശയം പറയാം . 
  
മലയാളം   സംസ്കൃതം തമിഴ് എന്നീ മൂന്നുഭാഷകളിലും ഒരു പോലെ നാരായണഗുരു തന്റെ കാവ്യ വ്യുല്പത്തി തെളിയിച്ചിട്ടുണ്ട് . ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന് എകത്വദർശനത്തെ ഏറ്റവും ലളിതമായി നിർവചിക്കുക    വഴി അദ്വൈതത്തിന്റെ അനുഭാവാധിഷ്ടിതമാർഗ്ഗത്തെക്കുറിച്ചാണ്  അദ്ദേഹം പറഞ്ഞത്. ആധുനിക സമൂഹത്തിന്റെ ജനാധിപത്യ സംസ്കാരങ്ങളെ ഖണ്ഡിക്കുന്ന തരത്തിൽ മതം ഈശ്വരൻ എന്നീ കല്പനകൾ ശ്രേണീഘടനകൾ സൃഷിക്കുന്നതിനെ ചെറുക്കുന്ന ഏകതാസങ്കല്പം ആയിരുന്നു അദ്ദേഹത്തിന്റേത് .  
മൂന്നുഭാഷകളിലായി മൗലികവും വിവർത്തിതവുമായി അറുപതോളം കവിതകൾ ഗുരു രചിച്ചിട്ടുണ്ട്  . ഈ കവിതകളുടെ തുടക്കം മുതൽ വായിച്ചു പോവുന്ന ശരിയായ കാവ്യാനുശീലനമുള്ള ഒരു വായനക്കാരനെ സംബന്ധിച്ചിടത്തോളം വായന അവസാനിപ്പി യ്ക്കുമ്പോൾ അദ്ദേഹത്തിന്റെ കവിത്വത്തെക്കുറിച്ചു കൂടി  അനല്പമായ ആദരവു തോന്നും എന്നത്  തികച്ചും സ്വാഭാവികം.
നാരായണഗുരുവിന്റെ കൃതികളിലൂടെ കടന്നുപോകുമ്പോൾ   ഞാൻ  ശ്രദ്ധിച്ച ഒരു കാര്യം പത്തു എന്നസംഖ്യക്ക് അദ്ദേഹം കൊടുത്തിരിക്കുന്ന പ്രാധാന്യമാണ് . ദശകം  എന്ന്  തന്നെ   തലക്കെട്ടിൽ പേരുചേർത്തുള്ള  നാല് കവിതകൾ ഷണ്മുഖദശകം, ഗുരുവിന്റെ കൃതികളിൽ ഏറ്റവും ജനകീയം എന്ന് വിളിക്കാവുന്ന ദൈവദശകം ,സകല ചരാചരങ്ങളോടും   അനുകമ്പ കാണിക്കേണ്ടതിന്റെ    ആവശ്യകതയെക്കുറിച്ച്  പറയുന്ന അനുകമ്പാദശകം ,   മനനാതീതം എന്ന് കൂടി പേരുള്ള വൈരാഗ്യദശകം  എന്നിവ കൂടാതെ പത്തു ശ്ലോകങ്ങൾ  വീതം ഉള്ള ദേവീസ്തവം,ശിവസ്തവം,സദാശിവദർശനം, കോലാതിരേശസ്തവം ,ചിജ്ജടചിന്തനം, ഇന്ദ്രിയവൈരാഗ്യം,ജാതിലക്ഷണം  ഇവയും പത്തുവീതം ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന  പത്തു ഖണ്ഡങ്ങളിലായി  രചിച്ച ദർശനമാല  ,പത്തു ശ്ലോകങ്ങൾ വീതമുള്ള അഞ്ചു ഖണ്ഡങ്ങൾ  അടങ്ങിയ തേവാരപ്പതികങ്ങൾ പത്തിന്റെ പത്താം പെരുക്കമായ നൂറു ശ്ലോകങ്ങൾ അടങ്ങിയ , ഗുരുവിന്റെ ഏറ്റവും പ്രധാനപ്പെട്ട കൃതികളായി കരുതുന്ന ആത്മോപദേശശതകം ,ശിവശതകം എന്നിവയാണ്   ഈ കൃതികൾ .

1887 നും 1897 നും ഇടയ്ക്ക് നടരാജഗുരു രചനാകാലം കണക്കാക്കിയിട്ടുള്ള ഷന്മുഖദശകമാണ്    ഇവയിൽ ആദ്യത്തേത്.ഗുരുവിന്റെ മറ്റു സ്തോത്രകൃതികളിൽ   ഉള്ളതുപോലെ തന്നെ ആരാധനാമൂർത്തിയുടെ ആപാദചൂഡവർണ്ണന  ഈ പദ്യത്തിലും കാണാം .

ജ്ഞാനച്ചെന്തീയെഴുപ്പിത്തെളുതെളെ വിലസും  ചില്ലിവല്ലിക്കൊടിയ്ക്കുൾ
മൌനപ്പൂന്തിങ്കളുടുരുകുമമൃതൊഴുക്കുണ്ടിരുന്നുള്ളലിഞ്ഞും
ഞാനും നീയും ഞെരുക്കെക്കലരുവതിന്നരുൾത്തന്മയാം നിന്നടിത്താർ -
ത്തേനുൾത്തൂകുന്ന മുത്തുക്കുടമടിയനടക്കീടുമ,ച്ചിൽക്കൊഴുന്തേ .

എന്ന് തുടങ്ങുന്ന ഈ ദശകത്തിൽ ഉപാസകനും മൂർത്തിയും  ഒന്നാവണം എന്ന് തന്നെയാണ് പ്രധാന പ്രാർത്ഥന .മനുഷ്യൻ ദൈവത്വം പ്രാപിയ്ക്കുന്നത് തന്നെയാണ്  ജ്ഞാന മാർഗ്ഗത്തിന്റെ  പരമകാഷ്ഠ  എന്ന് ആവർത്തിച്ചു വിശദമാക്കുന്ന കവിതകളാണ് തുടർന്നുള്ളവയിൽ ഭൂരിപക്ഷവും. ഷണ്മുഖദശകത്തിന്റെ  അതേസമയത്തുതന്നെ എഴുതപ്പെട്ടതു എന്ന് കരുതുന്ന ദേവീ സ്തവത്തിലും കൈകാര്യം  ചെയ്തിരിക്കുന്ന വിഷയം വേറൊന്നല്ല. . 
'പഥ്യാ' വൃത്തത്തിലാണ് ഇതിന്റെ രചന  നിർവഹിച്ചിരിക്കുന്നത് .(cntd)
'ഇതു  പഥ്യവൃത്തമിടരില്ല പാടുന്നവർ -
ക്കിതിനിന്നു നിന്നടിയെടുത്തു തന്നീടുനീ '

എന്നിങ്ങനെ  അവസാന ശ്ലോകത്തിലെ ആദ്യപാദത്തിൽ ഈ സ്തവം ചൊല്ലി ദേവിയെ ഭജിയ്ക്കുന്നവർക്ക് ദുഃഖം ഉണ്ടാവുന്നില്ല എന്നും അതേ സമയം പദ്യത്തിന്റെ വൃത്തത്തെക്കുറിച്ചുള്ള സൂചന നല്കുകയും ചെയ്യുന്നുണ്ട് ഗുരു  . തമിഴിൽ ‘അന്താദി’ എന്ന് വിളിക്കുന്ന അന്ത്യപ്രാസഘടനയുള്ള പദ്യങ്ങളിൽ ഒന്നാണിത്. ഒരു ശ്ലോകം അവസാനിപ്പിക്കുന്ന വാക്കിലോ ഉച്ചാരണസാമ്യതയുള്ള മറ്റൊരു വാക്കിലോ ആണ് അടുത്ത ശ്ലോകം തുടങ്ങുന്നത് . അതുപോലെ തന്നെ ഒരേ വാക്കുതന്നെ അതിന്റെ പ്രകടാർത്ഥത്തിലല്ലാതെ   വ്യത്യസ്ത അർത്ഥങ്ങളിൽ ഉപയോഗിക്കുക എന്നതും  ഗുരുവിന്റെ കാവ്യനിർമാണശൈലിയുടെ സവിശേഷതയാണ്. ഇതിനു  ഉദാഹരണം  ദേവീസ്തവത്തിൽ കാണാനുണ്ട് . 'ഊതുക ' എന്ന വാക്ക് അതിന്റെ പ്രത്യക്ഷാർഥം കൂടാതെ അഞ്ചു അപരാർത്ഥങ്ങളിൽ ഈ കവിതയിൽ ഗുരു ഉപയോഗിച്ചിട്ടുണ്ട് . ഉദാഹരണം 

അല പൊങ്ങിവന്നു നുരതള്ളിയുള്ളാഴി  നി -
ന്നലയുന്നു പെണ്കുതിരയല്ലി  മല്ലിന്നു നീ 
നില പെറ്റു നിന്നിതു നുറുക്കി നീരാടു നീ-
രലയുന്നതില്ല തണലെന്നറിഞ്ഞൂതു നീ 

അന്താദി യുള്ള മറ്റു രണ്ടു ദശശ്ലോകികളാണ്   ശിവസ്തവം എന്നുകൂടി പേരുള്ള പ്രപഞ്ചസൃഷ്ടിയും , സദാശിവദർശനവും .നർക്കുടകം എന്ന അപൂർവ വൃത്തമാണ് പ്രപഞ്ചസൃഷ്ടിയുടെ രചനയ്ക്ക് ഉപയോഗിചിരിക്കുന്നതെങ്കിൽ മനോഹരമായ പഞ്ചചാമരത്തിന്റെ ഇന്ദ്രജാലം അനുഭവിപ്പിക്കുന്ന കവിതയാണ് സദാശിവദർശനം .

ഗുരുവിനെ സംബന്ധിച്ച് വൃത്തം പ്രാസം എന്നിങ്ങനെയുള്ള കാവ്യനിർമ്മാണ സങ്കേതങ്ങൾ കേവലം സങ്കേതങ്ങൾ മാത്രമല്ല . പഥ്യ എന്ന വൃത്തനാമം ദേവീസ്തവത്തിൽ എങ്ങനെയാണോ ദ്വയാർത്ഥത്തിൽ ഉപയോഗിച്ചത് അത് പോലെ പ്രപഞ്ചസൃഷ്ടിയിൽ  അന്താദി എന്ന പ്രാസരൂപത്തെ  മൊത്തം കവിതയുടെ ആശയഘടന വ്യകതമാക്കാൻ വേണ്ടി കവിഉപയോഗിച്ചിരിക്കുന്നതായി കാണാം   .പ്രപഞ്ചഘടനയുടെ ആദിയും അന്തവുമായ സത്യാർത്ഥപ്രബോധകമാണ് ഈ കവിത . 'ശിവൻ'  എന്നാ ദൈവനാമമോ സങ്കല്പമോ പോലും കേവലമായ വിഗ്രഹസങ്കല്പം എന്ന വ്യഷ്ടിബോധത്തിനപ്പുറം സമഷ്ടിയുടെ വികസിതാർത്ഥത്തിലേയ്ക്ക് എത്തിച്ചേരുന്നതായി   കാണാം .  
അരം തിളച്ചു പൊങ്ങു മാടലാഴി നീന്തിയേറി-
യക്കരെക്കടന്നു കണ്ടപോതഴിഞ്ഞൊഴിഞ്ഞു നിന്ന നീ 
ചുരന്നു ചൂഴവും ചൊരിഞ്ഞിടുന്ന സുക്തികണ്ടു ക-
ണ്ടിരന്നു നിന്നിടുന്നിതെൻ മുടിക്കു ചൂടുമീശനേ  

 ജ്ഞാനമാർഗ്ഗത്തിലൂടെ ലഭിക്കുന്ന വിവേക-വിജ്ഞാന ലബ്ധിയോടെ എല്ലാ സങ്കടങ്ങളേയും   സന്ദേഹങ്ങളേയും  മറികടന്ന്   ഉപാസകനും അതിനു കരുത്താവുന്ന ഉപാസനാമൂർത്തിയും ഒന്നാവുന്ന അവസ്ഥയെക്കുറിച്ച് തന്നെയാണ് സദാശിവദർശനത്തിലും ഗുരു പറയുന്നത് .അറിവ് തന്നെയാണ്  ഈശ്വരൻ എന്നും അദ്ദേഹം  പറഞ്ഞു വെയ്ക്കുന്നുണ്ട്  .

കുളത്തൂർ  കോലത്തുകര ക്ഷേത്രത്തിലെ മൂർത്തിയെ സ്തുതിയ്ക്കുന്ന ,'മദനാർത്ത'  എന്ന വൃത്തത്തിൽ രചിച്ച  'കോലാതിരേശസ്തവം ' ആണ് പത്തു ശ്ലോകങ്ങൾ കൊണ്ട് നിര്മ്മിച്ച അടുത്ത ഗുരുദേവ കൃതി . ഇന്ദ്രിയവൈരാഗ്യം വസന്തതിലകം  ഉപയോഗിച്ച് രചിച്ചിരിക്കുന്നു   .പ്രാപഞ്ചികമായ  ആസക്തികൾക്ക്   പ്രേരകമാകുന്ന കര്മ്മേന്ദ്രിയങ്ങളെയും ജ്ഞാനേ ന്ദ്രിയങ്ങളെയും അടക്കാൻ  സഹായിച് സത്യാന്വേഷണത്തിന്റെ പാതയിൽ നയിക്കണേ പ്രാർത്ഥനയാണ്  ഈ കൃതിയിൽ  ഉള്ളത് . രചനാസൌഷ്ഠവവും ലാളിത്യവും അതേ  സമയം ആശയഗഭീരതയും  തികഞ്ഞ  കവിതയാണ് ചിജ്ജഡചിന്തനം .തോടക വൃത്തത്തിലാണ് ഇതിന്റെ രചന . ‘കുണ്ഡലിനിപ്പാട്ട്’  പോലെ പച്ചമലയാളത്തിലാണ് രചനയെങ്കിലും 

ഒരു കോടി ദിവാകരരൊത്തുയരും 
പടി  പാരൊടു നീരനലാദികളും 
കെടുമാറു കിളർന്നു വരുന്നൊരു നിൻ 
വടിവെന്നുമിരുന്നു വിളങ്ങിടണം 

എന്ന് തുടങ്ങുന്ന പത്തു ശ്ലോകങ്ങളിൽ ഭാരതീയ വേദാന്ത സങ്കല്പനങ്ങളിൽ പരാമർശിക്കപ്പെടുന്ന  ചിത് -ജഡം എന്നീ സങ്കീർണ്ണവും ആഴത്തിലുള്ള വിശദീകരണങ്ങൾ വേണ്ടതുമായ അവസ്ഥകളെക്കുറിച്ചാണ്  ഗുരു ചർച്ച ചെയ്യുന്നത്  .  

മതിതൊട്ടു മണം മുതലഞ്ചുമുണർ -
ന്നരുളോളവുമുള്ളതു ചിന്മയമാം 
ക്ഷിതിതൊട്ടിരുളോളമഹോ ജഡമാ -
മിതു രണ്ടിലു മായമരുന്നഖിലം  

എന്ന് പ്രപഞ്ചസത്തയെ ഒന്നാകെ ചിത് -ജഡ ങ്ങളിലായി കാണാൻ ശ്രമിയ്ക്കുന്നത് ഭൌതികശാസ്ത്രത്തിന്റെ ചിന്താപദ്ധതിയായ ദ്രവ്യ ഊർജ്ജസങ്കല്പനങ്ങലുമായി താരതമ്യപ്പെടുത്താവുന്നതാണ് നിർമ്മിക്കാനോ നശിപ്പിക്കാനോ സാധ്യമല്ലാത്തവ, സ്പന്ദനങ്ങൾ , കമ്പനങ്ങൾ , ജീവ -നിർജീവ ഭാവങ്ങൾ  ,ശൂന്യത  ഇവയെ  ശാസ്ത്രീയമായ അടിസ്ഥാനത്തോടെ തന്നെ നിർവചിക്കാൻ സാധ്യമായ വേദാന്തചിന്തയുടെ ഏറ്റവും ലളിതമായ ആവിഷ്കാരമായി ചിജ്ജടചിന്തനം എന്ന ഗുരുദേവകൃതി വായിച്ചെടുക്കാം   

മയൂരലളിതം എന്ന വൃത്തത്തിൽ എഴുതിയ  ഗുരുദേവകൃതിയാണ്   മനനാതീതം  അഥവാ വൈരാഗ്യദശകം .ഇതിനും അന്ത്യപ്രാസാദി  ഘടനയാണ് ഉള്ളത് .ശിവശതകത്തിലെ പ്രശസ്തമായ 

മിഴിമുനകൊണ്ടു മയക്കി നാഭിയാകും 
കുഴിയിലുരുട്ടി മറിപ്പതിന്നൊരുങ്ങി 
കിഴിയുമെടുത്തുവരുന്ന മങ്കമാർ തൻ 
വഴികളിലിട്ടു വലയ്ക്കൊലാ മഹേശാ 

എന്ന് തുടങ്ങുന്ന , പ്രത്യക്ഷത്തിൽ സ്ത്രീ വിരുദ്ധം എന്നുതന്നെ പറയാവുന്ന നാല് ശ്ലോകങ്ങളുടെ ആശയത്തിന് സമാനമായ പ്രാർത്ഥനയാണ് മനനാതീതതിലും ഉള്ളത് .കാളിനാടകം പോലെ ഒരു കൃതിയിൽ  ദേവതയെങ്കിലും ഒരു പെണ്ണിന്റെ അംഗപ്രത്യംഗവർണ്ണനയിൽ അങ്ങേയറ്റം അഭിരമിക്കുന്നതായി കണ്ട കവിതന്നെയാണോ വിഷയപരതയിൽ നിന്നും വൈരാഗ്യത്തിലേയ്ക്കുള്ള വഴിയിലെ ഏറ്റവും വലിയ മുള്ള് പെണ്ണുതന്നെ എന്ന് ആവർത്തിച്ചുറപ്പിക്കുന്നത്   എന്നത് സാധാരണ വായനക്കാരനെ കുഴക്കുന്ന വസ്തുതയാണ് എന്ന് പറയാതിരിക്കാൻ വയ്യ .   


ഏറ്റവും ജനകീയം എന്ന് പറയാവുന്ന ഗുരുദേവദശകം ദൈവദശകമാണ് . കുട്ടികൾക്ക് ചൊല്ലാവുന്ന ഒരു പ്രാർത്ഥനയായിട്ടാണ് ഇത് എഴുതപ്പെട്ടതു എങ്കിലും ജാതി മത ചിന്തകൾക്കും പലതരം നാമധാരികളായ ദൈവരൂപികൾക്കും മുകളിലായി  സത്യമാണ് ദൈവം എന്ന് ഗുരു ഈ കവിതയിലൂടെ ഉദ്ബോധിപ്പിക്കുന്നു. സുന്ദരമായ അനുഷ്ടുപ്പിലുള്ള  ഏറ്റവും ലളിതമായ ആവിഷ്കാരം എന്ന നിലയ്ക്കാണ്  ഈ കവിത  പ്രാർത്ഥനാഗാനമായി   ഏറ്റവും കൂടുതൽ സ്വീകാര്യമാവുന്നത്  

നീ സത്യം ജ്ഞാനമാനന്ദം 
നീ തന്നെ വർത്തമാനവും 
ഭൂതവും ഭാവിയും വേറ -
ല്ലോതും മൊഴിയുമോർക്ക നീ 
എന്നിങ്ങനെ   ലളിതമായി ഉൾക്കൊള്ളാൻ  കഴിയുന്ന ഒന്നാണ് ദൈവദശകം എങ്കിലും ഏറ്റവും സൂക്ഷ്മാർഥത്തിൽ ഗഹനമായ വേദാന്തതത്വങ്ങൾ അപഗ്രഥിക്കാനുള്ള ഇടം കൂടി ഈ കവിത ഒരുക്കുന്നുണ്ട്.

വിയോഗിനിയിൽ  രചിച്ച 'അനുകമ്പാദശക ' മാണ് അടുത്തത് . അരുൾ ,അൻപ് , അനുകമ്പ ഇവ മൂന്നും ഒന്ന് തന്നെയെന്നും അരുളില്ലാത്ത മനുഷ്യൻ  കേവലം അസ്ഥിയും തോലും രക്തവാഹികളും അടങ്ങിയ നാറുന്ന വെറും ശരീരം  മാത്രമാണെന്നും   അവന്റെ ജീവിതം നിഷ്ഫലമാണെന്നും ,  അരുളുള്ളവന്റെ ജീവിതം തീര്ന്നാലും അവന്റെ കീർത്തിയും മഹത്വവും നിലനില്ക്കും എന്നും  ശ്രീബുദ്ധന്റെതും  ക്രീസ്തുവിന്റെതും നബിയുടെതുമടക്കം മഹദ് ജീവിതങ്ങളുടെ മാഹാത്മ്യം എടുത്തു പറഞ്ഞുകൊണ്ട് ഗുരു സമർഥിക്കുന്നു .
ജാതിലക്ഷണമാണ് ശ്രീനാരായണ ഗുരുദേവന്റെ മറ്റൊരു ദശശ്ലോകി  

 മനുഷ്യാണാം മനുഷ്യത്വം 
ജാതിർഗോത്വം   ഗവാം  യഥാ 
ന ബ്രാഹ്മണാദിരസ്യൈവം  
ഹാ! തത്വം വേത്തി കോപി ന    

പശുവിനു ഗോത്വം എന്നത് ജാതിയാവുന്നത് പോലെ മനുഷ്യർക്ക് മനുഷ്യത്വമാണ് ജാതി  .ബ്രാഹ്മണൻ തുടങ്ങിയ ജാതി പദവികളൊന്നും തന്നെ ജനനം  കൊണ്ട്  ആര്ക്കും കിട്ടുന്നതല്ല എന്ന യാഥാർത്ഥ്യം ആരും അറിയുന്നില്ല  എന്ന് ഏറ്റവും ലളിതമായി അർഥം പറയാവുന്ന ജാതിനിർണ്ണയത്തിലെ   പ്രഥമശ്ലോകവും തുടർ ശ്ലോകങ്ങളും ജാതിവ്യവസ്ഥയെ നിശിതമായിത്തന്നെ എതിർക്കുന്നുവെങ്കിൽ 'ജാതി ' യെ ശാസ്ത്രീയമായി തന്നെ സമീപിച്ചു കൊണ്ട് പരസ്പരം ഇണചേരുന്നതും എല്ലാ ശാരീരിക മാനസിക ചേഷ്ടകളിലും സമാനത കാണിക്കുന്നവയുമായ ജന്തുക്കളെ ഒരു ജാതി എന്ന് വിളിക്കാമെന്നു ഗുരു പറയുന്നു. മറ്റുള്ള എല്ലാ തരം ജാതി തിരിക്കലുകളും പ്രകൃതിയെ സംബന്ധിച്ച് അവ്യവസ്ഥിതമായ ഒന്നാണെന്ന് ജാതി ലക്ഷണം വഴി ഗുരു സമർഥിക്കുന്നു. കൃത്യമായ ശാസ്ത്രീയ വിശകലന സ്വഭാവം കൊണ്ട് ഗുരുവിന്റെ പ്രബോധനാത്മക കവിതകളിൽ ഈ കവിത  ഗണനീയമായ സ്ഥാനം നേടിയ ഒന്നാണ്  . 

പത്തിന്റെ ഗുണിതമായ  നൂറു വീതം ശ്ലോകങ്ങളുള്ള ആത്മോപദേശശതകം , ശിവശതകം , അധ്യാരോപദർശനം ,അപവാദദർശനം ,അസത്യദർശനം,മായാദർശനം,ഭാനദർശനം ,കർമ്മദർശനം,ജ്ഞാനദർശനം ,ഭക്തിദർശനം,യോഗദർശനം,നിർവാണദർശനം എന്നീ ദശശ്ലോകീദർശനങ്ങൾ ഉൾക്കൊള്ളുന്ന ദർശനമാല ,തമിഴ് ഭാഷയിൽ അദ്ദേഹത്തിനുണ്ടായിരുന്ന പാണ്ഡിത്യം വിളിച്ചു പറയുന്ന  അഞ്ചു ഖണ്ഡങ്ങളിലായി    പത്തു വീതം ശ്ലോകങ്ങളുള്ള തേവാര പതികങ്കൾ എന്നിവയും ഗുരുവിനു പത്തിനോടുണ്ടായിരുന്ന പ്രത്യേകതയ്ക്കു നിദർശനമായി ഇനിയും ബാക്കിനില്ക്കുന്നു.

 (KAVYAMSUGEYAM BLOG)

മാലപ്പാട്ട്

പുണ്യാത്മാക്കളുടെ ജീവാപദാനങ്ങൾ വാഴുത്തുന്ന കീർത്തന കാവ്യ വിഭാഗത്തിൽ പെടുന്ന പാട്ടുകളാണു മാലപ്പാട്ടുകൾ. കേരളത്തിൽ ഇസ്‌ലാമിലെവ്യത്യസ്ത സൂഫീ മാർഗ്ഗങ്ങൾ (ത്വരീഖത്ത്) ശക്തമായിരുന്ന കാലഘട്ടത്തിലാണ് മാലപ്പാട്ടുകൾ ധാരാളമായി ഉണ്ടായത്. 13 മുതൽ 16 വരെ നൂറ്റാണ്ടുകളിൽ കേരളീയ മുസ്‌ലിംകൾക്കിടയിൽ ശക്തമായ സ്വാധീനം ചെലുത്തിയ സൂഫീ ദർശനങ്ങൾ മാലപ്പാട്ടിന് പ്രചോദനമായി ഭവിച്ചു. തമിഴകത്തെ ശൈവന്മാർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഭക്തികാവ്യങ്ങളുടെ ശൈലി (കോർവ്വ)പിന്തുടർന്നു കൊണ്ടായിരുന്നു അറബി മലയാളത്തിലെ മാലപ്പാട്ടുകൾ രചിക്കപ്പെട്ടത് എന്നഭിപ്രായമുണ്ട്.
മാലപ്പാട്ടിന് രണ്ട് ഭാഗങ്ങൾ ഉണ്ട്. ശൈഖിന്റെ (പുണ്യപുരുഷൻ) അപദാനങ്ങളെ വാഴ്ത്തുന്നതാണ് ഒന്നാം ഭാഗം. ശൈഖിനെ മുൻ നിർത്തി ദൈവത്തോട് പ്രാർത്ഥിക്കുന്നതാണ് (ഇടതേട്ടം) രണ്ടാം ഭാഗം (ഇരവ്).
അറബി മലയാള സാഹിത്യത്തിലെ കണ്ടെടുക്കപ്പെട്ട ആദ്യത്തെ മാലപ്പാട്ടാണു മുഹിയിദ്ദീൻ മാലഖാസി മുഹമ്മദ് ആണ് മുഹിയിദ്ദീൻ മാലയുടെ കർത്താവ്. മുഹിയിദ്ദീൻ മാലയുടെ ചുവടു പിടിച്ച് നൂറുകണക്കിന് മാലപ്പാ‍ട്ടുകൾ അറബി മലയാളത്തിലും മലയാളത്തിലും ഉണ്ടായി.
ഇച്ച മസ്താന്റെ ബുഖാരി മാല, കൊടഞ്ചേരി മരക്കാർ മുസ്‌ലിയാരുടെ ബദർ മാല, കെ.ടി. ആസിയയുടെ "ഖദീജാ ബീവിയുടെ വഫാത്ത് മാല", മുഹമ്മദ് മറ്റത്തിന്റെ ഖുദ്‌റത്ത് മാല, എം.ബാവക്കുട്ടി മൌലവിയുടെ ലോകനീതി മാല, പി.കെ.ഹലീമയുടെ ചന്ദിര സുന്ദര മാല തുടങ്ങിയ മാലപ്പാട്ടുകൾ പ്രസിദ്ധമാണ്. എം.എൻ.കാരശ്ശേരി വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ച് ഒരു ബഷീർ മാലയും പണിതിട്ടുണ്ട്.
(wikipedia)
***************************************************************************

മുഹ്‌യദ്ദീൻ മാല

അറബി മലയാള സാഹിത്യത്തിൽ ഇന്ന് നമുക്ക് അറിവുള്ള ഏറ്റവും പഴയ കാവ്യമാണ് മുഹ്‌യദ്ദീൻ മാല. ശൈഖ് മുഹ്‌യദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി എന്ന പ്രമുഖ സൂഫി വര്യന്റെ അപദാനങ്ങളെ വാഴ്‌ത്തുന്നതാണ് മുഹ്‌യദ്ദീൻ മാല. ശൈഖ് അബ്‌ദുൽ ഖാദിർ ജീലാനിയുടെ (ഇറാഖിലെ ജീലാൻ പ്രദേശത്തുകാരനായതിനാല് ജീലാനി എന്നു വിളിക്കപ്പെടുന്നു) ഇസ്‌ലാമിക സേവനങ്ങളെ ആദരിച്ചാണ് അദ്ദേഹത്തെ മുഹ്‌യദ്ദീൻ ശൈഖ് എന്നു വിളിക്കുന്നത്.
മാല ചൊല്ലാൻ ആരംഭിക്കുന്നതിനു ചില ക്രമവും ദുആ അഥവാ പ്രാർത്ഥനയും കുടെയുണ്ട്.
  • ആദ്യം പ്രവാചകനായ മുഹമ്മദിനെ സ്തുതിക്കുന്നു.
  • പാരായണം ചെയ്യാൻ പോകുന്ന ഖുർ ആൻ സൂക്തങ്ങൾ മുഹ്‌യിദ്ദീൻ ശൈഖിനു വേണ്ടി സമർപ്പിക്കുന്നു
സുമ്മ ഇലാ ഹള്‌റത്തി ശൈഖുനാ വ ശൈഖുൽ മ‌ശ്‌രിഖി വൽ മഗ്‌രിബി ഗൗസുൽ അ‌അലം ഖുതു ബിൽ അഖ്ത്താബി സുൽത്താൻ മുഹ്‌യുദ്ദീൻ അബ്ദുൽ ഖാദറിൽ ജീലാനി ഖദസല്ലാഹു സിർ‌റഹുൽ അസീസ് വനഫ അ‌അനല്ലാഹു ബിബറക്കാത്തിഹി ഫിദ്ദാറൈനി
  • അതിനു ശേഷം ഖുർ‌ആനിലെ സൂറത്തുൽ ‍‌ഫാത്തിഹ എന്ന അദ്ധ്യായം പാരായണം ചെയ്യുന്നു. തുടർന്ന് ഖുൽഹുവല്ലാഹിയെന്നും, ഖുൽ അ‌ഊദു ബിറബ്ബിൽ ഫലഖ്, ഖുൽ അ‌ഊദു ബിറബ്ബിന്നാസ് എന്നുമുള്ള ഖുർ‌ആനിലെ അവസാന അധ്യായങ്ങൾ ഓതുന്നു. അതിനു ശേഷം ദു‌ആ ചൊല്ലിത്തീർത്തു മാല ചൊല്ലാൻ തുടങ്ങാൻ തുടങ്ങുന്നു.
******************************************************************************************************************************
(അയ്യപ്പപ്പണിക്കരുടെ കവിതയെക്കുറിച്ച് )

തരിശുനിലത്തില്‍ ജീവിച്ചവന്‍െറ സാക്ഷ്യങ്ങള്‍

പുനര്‍വായന: ഡോ.ടി.കെ. സന്തോഷ്കുമാര്‍

അംഗീകൃത സമ്പ്രദായങ്ങളെ പാടേ നിഷേധിച്ചുകൊണ്ട് കവിതയെ നവീനമായ ഭാഷാസൃഷ്ടിയാക്കി പരിവര്‍ത്തിപ്പിക്കുകയാണ് അയ്യപ്പപ്പണിക്കര്‍ ‘കാര്‍ട്ടൂണ്‍കവിതകളി’ലൂടെയും ‘മഹാരാജകഥകളി’ലൂടെയും. കവിതയില്‍ ഭാഷാബാഹ്യമായതൊന്നുമില്ളെന്നും കവിതയെന്നാല്‍ ആത്യന്തികമായി ഭാഷയാണെന്നും കരുതുകയാണ് ഒൗചിത്യം എന്ന നിലപാടിനെ സാധൂകരിക്കുന്നുണ്ട് ഇത്തരം കവിതകള്‍.  അധികാരം അതിന്‍െറ എല്ലാതരം ധാര്‍മികമൂല്യങ്ങളും നഷ്ടപ്പെടുത്തിക്കൊണ്ട് ജനങ്ങളെ ഭീകരമായി അടിച്ചൊതുക്കിയും വിഡ്ഢികളാക്കിയും അതിന്‍െറ ഭീകരരഥമോടിക്കുകയും ചെയ്യുന്ന സ്ഥിതി നിലനില്‍ക്കുന്നിടത്തോളംകാലം/തരിശുനിലങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം  ഈ കവിതകള്‍ക്ക് പ്രാധാന്യമുണ്ട്. സമകാലിക അധികാരവ്യവസ്ഥയുമായും സാമൂഹിക സ്ഥിതിയുമായും ചേര്‍ത്തുവെച്ച് ആലോചിക്കുമ്പോള്‍ ഈ കവിതകള്‍ എഴുതപ്പെട്ട കാലത്തിന്‍െറ അതിരുകള്‍ ഭേദിക്കുകയും വര്‍ത്തമാനകാലത്തോട് യഥാതഥമായി സംവദിക്കുകയും ചെയ്യുന്നു. ഇതിനെ കവിയുടെ ക്രാന്തദര്‍ശിത്വം എന്ന് വിശേഷിപ്പിക്കുന്നതിനെക്കാള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നന്നാവാത്ത വ്യവസ്ഥയുടെ അവസ്ഥാവിശേഷമായി ഉള്‍ക്കൊള്ളുന്നതാകും കൂടുതല്‍ ശരി. കവി കാലത്തോട് സര്‍ഗാത്മകമായി പ്രതികരിക്കുക മാത്രമാണ് ചെയ്തത്. പക്ഷേ, മാറാത്ത കാലം ആ പ്രതികരണങ്ങള്‍ക്ക് കാവ്യാത്മകമായ പ്രസക്തി ഇന്നും നല്‍കുന്നു.
കവിതയിലേക്ക് വര്‍ത്തമാനകാലചരിത്രത്തിന്‍െറ ചിഹ്നങ്ങള്‍തന്നെ  പ്രതിഷ്ഠിക്കുന്നു. അത് അന്തര്‍നാദത്തിന്‍െറ സൃഷ്ടിപരമായ വെളിപ്പെടുത്തലുകളുടെ ഭാഗമായിട്ടാണ് സ്വീകരിക്കപ്പെടുന്നത്.  ‘കടുക്ക’, ‘സമാചാരം’,‘മോഷണം’, ‘തങ്കച്ചന്‍’ എന്നീ കവിതകള്‍ എടുക്കാം. മനുഷ്യന്‍െറ സ്വാതന്ത്ര്യത്തിന് വിലങ്ങുവീണ കാലമായിരുന്നു അടിയന്തരാവസ്ഥ. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ  തരിശുകാലം. ഒരുപാട് കുരിശേറ്റങ്ങള്‍ നടന്നകാലം. മനുഷ്യസത്തയെ പിഴിഞ്ഞുകുടഞ്ഞ കാലം. തിരുവാക്ക് എതിര്‍വാ ഇല്ലാതിരുന്ന ആ കാലത്ത്, ഭരണകൂടത്തിന്‍െറ ദണ്ഡനരീതികള്‍ക്ക് എതിരെ പ്രതിഷേധിക്കുന്നത് കടുത്തശിക്ഷക്ക് ഇടനല്‍കുമായിരുന്നു. സര്‍ഗാത്മകപ്രതികരണങ്ങള്‍പോലും സെന്‍സര്‍ ചെയ്യപ്പെട്ടു. ആ കാലത്ത് അയ്യപ്പപ്പണിക്കര്‍ എഴുതിയ ‘കടുക്ക’, യാഥാര്‍ഥ്യത്തെ അന്യാപദേശരൂപേണ ആവിഷ്കരിക്കുകയായിരുന്നു. വര്‍ണ്യത്തെ മറച്ച് അവര്‍ണ്യത്തിലൂടെ ധ്വനിപ്പിക്കുന്ന ‘കടുക്ക’ രാഷ്ട്രീയോപഹാസമാണ്.
‘‘കടിച്ചല്ളേ പിടിച്ചല്ളേ കടുപ്പം കാട്ടല്ളേ
കടുക്ക ഞാന്‍ കുടിച്ചോളാം അമ്മച്ചീയാ
ക്കടുക്ക ഞാന്‍ കുടിച്ചേക്കാം.
കയിപ്പെന്നും പറത്തേില്ല കവര്‍പ്പെന്നും പറത്തേില്ല
കടുക്ക ഞാന്‍ കുടിച്ചേക്കാം പൊന്നമ്മച്ചീ ഈ
കടുക്ക ഞാന്‍ പിടിച്ചോളാം.’’
ഇതില്‍ അനുസരണയുള്ള ഒരു കുട്ടിയുടെ അമ്മച്ചിയോടുള്ള തൊഴുതുപറച്ചിലിന്‍െറ സ്വരത്തില്‍, കവി നിലനില്‍ക്കുന്ന രാഷ്ട്രീയവ്യവസ്ഥയോടുള്ള പ്രതിഷേധം ആവിഷ്കരിക്കുകയാണ്. ഷണ്ഡത്വമുണ്ടാക്കുന്ന ഒൗഷധമാണ് കടുക്ക. അത് കുടിച്ചോളാം. കടിക്കരുത്, പിടിക്കരുത്, കടുപ്പം കാട്ടരുത്. കയിപ്പെന്ന് പറയുകയില്ല, കവര്‍പ്പെന്നും പറയുകയില്ല. അടിക്കരുത്, ഇടിക്കരുത്, അടിക്കുത്തില്‍ തൊഴിക്കരുത് എന്നും പറയുന്നുണ്ട്. ക്രൂരമായ ദണ്ഡനങ്ങള്‍ സഹിക്കാന്‍ കെല്‍പില്ലാതെ, പറയുന്നതെന്തും അനുസരിച്ച് കയ്പും മധുരമായി സ്വീകരിക്കേണ്ടിവരുന്ന അവസ്ഥ. കുടിപ്പിക്കാന്‍ കടുക്കതന്നെ തെരഞ്ഞെടുത്തതിലൂടെ ഷണ്ഡീകരിക്കപ്പെട്ട അവസ്ഥയെന്നുതന്നെ അതിനെ വിശേഷിപ്പിക്കാം. എന്നാല്‍, കടുക്ക കുടിക്കുന്നതിനും ഒരതിരുണ്ട്. കവിതയുടെ തുടര്‍ന്നുള്ള ഭാഗത്ത് അതാണ് പ്രത്യക്ഷമാകുന്നത്:
‘‘ഇ-ക്കടുക്കയെല്ലാം കുടി-
ച്ചൊടുക്കം ചെടിച്ചു നിന്‍െറ
കഴുത്തില്‍ കുടുക്കിടും ഞാന്‍, അമ്മച്ചീ,
വടക്കും കിഴക്കും നോക്കി-
ത്തടിച്ചീ നീ കിടക്കുമ്പോള്‍
വെളിക്കെങ്ങും ഇറങ്ങല്ളേ പിന്നെ നിന്‍െറ
കടുക്കനും കിലക്കനും എടുക്കും ഞാന്‍.’’
ഇവിടെയാണ് കവിതയുടെ ആദ്യഭാഗത്തെ അനുസരണ കുഴഞ്ഞുമറിഞ്ഞ് പ്രതിരോധമായിത്തീരുന്നത്. കവിതയില്‍ പ്രത്യക്ഷത്തില്‍ ഒരിടത്തും അടിയന്തരാവസ്ഥയെക്കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നില്ല. എന്നാല്‍, കാവ്യരചനയുടെ കാലം (1976) നല്‍കിയിട്ടുണ്ട്. അങ്ങനെ അന്നത്തെ രാഷ്ട്രീയചരിത്രത്തിന്‍െറ പശ്ചാത്തലത്തില്‍ കവിത വായിക്കാന്‍ സാധിക്കുന്നു. അപ്പോള്‍ ‘കടുക്ക’കുടിക്കുന്ന കാലം അടിയന്തരാവസ്ഥയാണെന്നും കടുക്ക കുടിപ്പിക്കുന്ന അമ്മച്ചി അന്നത്തെ ഭരണാധികാരിയാണെന്നും അത് കുടിക്കുകയും കുടിച്ചു ചെടിച്ച് അമ്മച്ചിയുടെ കഴുത്തില്‍ കുടുക്കിടുമെന്ന് പറയുന്ന ‘ഞാന്‍’ പാവം പൗരനാണെന്നുമുള്ള പാഠം കിട്ടുന്നു. യാഥാര്‍ഥ്യത്തിന്‍െറ പരിചിതഭാവം എടുത്തുകളയുകയും യാഥാര്‍ഥ്യത്തോടുള്ള കഠിനമായ അമര്‍ഷം സവിശേഷമായ ബിംബകല്‍പനയിലൂടെ സാധിച്ചെടുക്കുകയും ചെയ്യുന്നു. സുതാര്യമായ ഭാഷയില്‍, രസകരമായൊരാഖ്യാനത്തില്‍ വ്യവസ്ഥാപിത കാവ്യമാര്‍ഗങ്ങളൊന്നും സ്വീകരിക്കാതെ അന്തര്‍ഭാവം ശക്തമായിത്തന്നെ ആവിഷ്കരിക്കുന്നു. ‘സമാചാരം’(1977) എന്ന കവിതയും  അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ വായിക്കുമ്പോള്‍ രാഷ്ട്രീയമായ അര്‍ഥകല്‍പനകള്‍ കിട്ടുന്നു. എല്ലാം ചാരമായിത്തീരുന്ന അവസ്ഥയില്‍നിന്നുകൊണ്ടുള്ള പ്രതിഷേധമാണ്, പരിഹാസരൂപേണ കവിത അവതരിപ്പിക്കുന്നത്. ‘‘എന്തെല്ലാം സമാചാരം?/എന്തേ നമ്മുടെ യാചാരം?/എല്ലാം നമുക്കു ചാരം!’’ സമാചാരം, ആചാരം, ചാരം എന്നിങ്ങനെയുള്ള പദക്രമീകരണത്തിലൂടെ കവിതക്ക് സവിശേഷമായ സ്വരം നല്‍കിയാണ് യാഥാര്‍ഥ്യത്തെ  ആവിഷ്കരിക്കുന്നത്. പല ഭരണക്കാരും വരുകയും പോകുകയും ചെയ്തു. ഇനിയും ആരെങ്കിലുമൊക്കെ വരാം. കവിത രാഷ്ട്രീയവേദനയുടെ പരിഹാസമായി മാറുന്നത് ഇവിടെയാണ്:
‘‘എല്ലില്ലാപിള്ളക്കിന്നലെ-/യെല്ലിന്‍ ചെറുകഷണം കിട്ടിയ-/തെന്തിന്നെന്നറിയാന്‍ വയ്യാ-/തുരുളുന്നൂ പിരളുന്നൂ/പിടയുന്നൂ പൊടിയുന്നൂ-’’
ബ്രിട്ടീഷ് മേധാവിത്വത്തിനുശേഷം ഇന്ത്യകണ്ട ഏറ്റവും ഭീകരഭരണകാലം അടിയന്തരാവസ്ഥയായിരുന്നു. അത്തരമൊരവസ്ഥയുണ്ടാക്കിയതിലുള്ള അമര്‍ഷമാണ്, എല്ലില്ലാപിള്ളക്ക് എല്ലിന്‍െറ ഒരു ചെറിയ കഷണം കിട്ടിയപ്പോള്‍ അതെന്തു ചെയ്യണമെന്നറിയാതെപോയി എന്ന വരികളിലുള്ളത്. ഭരണം കിട്ടിയപ്പോള്‍ അത് എന്ത് ചെയ്യണമെന്നറിയാന്‍കഴിയാതെ അടിയന്തരാവസ്ഥ സൃഷ്ടിച്ചു എന്ന അര്‍ഥം ആരോപിക്കുമ്പോള്‍ ‘സമാചാരം’ എന്ന കവിത ഭാഷയുടെ സവിശേഷവിന്യാസത്തിലൂടെയും താളവ്യവസ്ഥയിലൂടെയും അര്‍ഥകല്‍പനകളുടെ ശില്‍പമായി രൂപപ്പെടുന്നു. മാറിമാറി വന്ന ഭരണക്കാരുടെ വരവ് കാണുക:
‘‘എരുതിന്മേല്‍ തേവരുവന്നൂ/എലിമേലോ ഗണപതി വന്നൂ
മയിലിന്മേല്‍ മുരുകന്‍ വന്നൂ/ഇനിയുള്ളവരെങ്ങനെ വരുമെ-
ന്നാരായാന്‍ മുനിയണമല്ളോ-അ-അ -/തല്ളേ നമ്മുടെയാചാരം?’’
എരുതിന്മേല്‍ തേവരും എലിമേല്‍ ഗണപതിയും മയിലിന്മേല്‍ മുരുകനും വന്നൂ എന്നിടത്ത് പുരാണ കഥാപാത്രങ്ങളെ ഓര്‍മിച്ച് പലരും ഭാരതത്തില്‍ കുറെനാള്‍ ഭരിച്ച് ഇറങ്ങിപ്പോയി എന്ന അര്‍ഥം കിട്ടുന്നു. ഇത്തരമൊരര്‍ഥം കാവ്യതാളം സൃഷ്ടിക്കുന്ന സ്വരഘടനയിലൂടെയാണ് ധ്വനിക്കുന്നത്. ഭൂതകാലചിഹ്നങ്ങളെക്കാള്‍ കവിതക്ക് അര്‍ഥകല്‍പന നല്‍കുന്നത് ആവിഷ്കാരത്തിന്‍െറ സ്വരവിശേഷത്തിലൂടെ ആണെന്നു പറയാം. ‘‘അതല്ളേ നമ്മുടെയാചാരം’’എന്നിടത്ത് ‘‘അ-അ-അതല്ളേ’’ എന്ന് നിര്‍ത്തി ആവര്‍ത്തിക്കുന്ന രചനാരീതി കവിതയുടെ ആന്തരികതയില്‍ മുഴങ്ങുന്ന സ്വരഗതിക്ക് ആക്കം കൂട്ടുന്നുണ്ട്.‘സമാചാരം’ ‘ആചാര’മായിട്ടും ‘ആചാരം’‘ചാര’മായിട്ടും ചിട്ടപ്പെടുത്തിയപ്പോള്‍ സൃഷ്ടിക്കപ്പെട്ട മുഴക്കംപോലെ സവിശേഷമാണിതും. ‘മോഷണം’(1976) എന്ന കവിതയും സ്വരഘടനകൊണ്ട് അര്‍ഥം ശക്തമായി ധ്വനിപ്പിക്കുന്ന കവിതയാണ്. ‘‘വെറുമൊരു മോഷ്ടാവായോരെന്നെ/കള്ളനെന്നു വിളിച്ചില്ളേ, താന്‍/കള്ളനെന്നു വിളിച്ചില്ളേ.’’
‘വെറുമൊരു മോഷ്ടാവ്’ എന്ന പ്രയോഗവും ആ മോഷ്ടാവിനെ‘കള്ളനെ’ന്നു വിളിച്ചതിലുള്ള പരിഭവവും ‘കള്ളനെന്നു വിളിച്ചില്ളേ’ എന്നവരിയുടെ ആവര്‍ത്തനവും കവിതക്ക് രസകരമായ സ്വരവിശേഷം  സൃഷ്ടിക്കുന്നു. അത് തുടര്‍ന്നുള്ള വരികളില്‍,  ആരോഹണപ്രക്രിയയിലെന്നപോലെ കൂടുതല്‍ ശക്തമാകുന്നു: ‘‘തുണി മോഷ്ടിച്ചതു കാണുന്നവരുടെ/നാണം മറയ്ക്കാനായിരുന്നല്ളോ - അവരുടെ/നാണം മറയ്ക്കാനായിരുന്നല്ളോ.’’ സ്വന്തം നാണം മറയ്ക്കാനല്ല, തന്നെ കാണുന്നവരുടെ നാണം മറയ്ക്കാനായിരുന്നു എന്നുള്ള അര്‍ഥകല്‍പനയും ‘‘അവരുടെ നാണം മറയ്ക്കാനായിരുന്നല്ളോ’’ എന്ന ഊന്നിപ്പറയലും സൃഷ്ടിക്കുന്ന സ്വരാരോഹണം ശ്രദ്ധേയമാണ്. അതിനെ കൂടുതല്‍ സൃഷ്ടിപരമാക്കുന്നതാണ് അടുത്ത ഖണ്ഡം:
‘‘കോഴിയെ മോഷ്ടിച്ചെങ്കിലതേ, അത്/പൊരിച്ചുതിന്നാനായിരുന്നല്ളോ-എനിക്കു/പൊരിച്ചുതിന്നാനായിരുന്നല്ളോ.’’ ഇവിടെ ‘‘കോഴിയെ മോഷ്ടിച്ചെങ്കിലതേ’’എന്നിടത്തെ നീട്ടും യതി കഴിഞ്ഞുള്ള ‘അത്’ എന്ന പ്രയോഗവും ‘‘പൊരിച്ചുതിന്നാനായിരുന്നല്ളോ’’എന്ന പ്രസ്താവനയും അതിന്‍െറ ആവര്‍ത്തനവും സൃഷ്ടിക്കുന്ന താളം കവിതയെ ഗംഭീരമയൊരു സ്വരശില്‍പമാക്കി മാറ്റുന്നു. കവിതയുടെ തുടര്‍ന്നുള്ള ഭാഗവും ഇത്തരം ശബ്ദഗുണത്തിലൂടെയാണ് അര്‍ഥം ദീപ്തമാക്കുന്നത്. പശുവിനെ മോഷ്ടിച്ചത് പാലുകുടിക്കാനായിരുന്നു; പശുവിന്‍പാലും കോഴിയിറച്ചിയും വൈദ്യന്‍പോലും വിലക്കിയിട്ടില്ല എന്ന ന്യായീകരണത്തിനുശേഷം വരുന്ന വരികളില്‍ കവിത സ്വരവിശേഷംകൊണ്ട് അതുവരെയുണര്‍ത്തി നിര്‍ത്തിയിരുന്ന അര്‍ഥധ്വനികളെ കൂടുതല്‍ ശക്തമാക്കുന്നു:   ‘‘നല്ലതുവല്ളോം മോഷ്ടിച്ചാലുടനേ-അവനേ-വെറുതേ/കള്ളനാക്കും നിങ്ങടെ ചട്ടം/മാറ്റുക മാറ്റുക ചട്ടങ്ങളെയവ/മാറ്റും നിങ്ങളെയല്ളെങ്കില്‍.’’ നല്ലതുവല്ലതും മോഷ്ടിച്ചാല്‍ അവനെ വെറുതെ കള്ളനാക്കുന്ന ചട്ടം. ആ ചട്ടം മാറ്റുക. അല്ളെങ്കില്‍ അത് നിങ്ങളെ മാറ്റും. കവിതയില്‍ നിറഞ്ഞുനില്‍ക്കുന്ന വിപരീതാര്‍ഥം അതിന്‍െറ ഏറ്റവും വലിയ ധര്‍മം നിര്‍വഹിക്കുന്നത് കുമാരനാശാന്‍െറ ‘ദുരവസ്ഥ’ എന്ന കാവ്യത്തിലെ, ‘‘മാറ്റുവിന്‍ചട്ടങ്ങളെ സ്വയമല്ളെങ്കില്‍/മാറ്റുമതുകളീ നിങ്ങളത്തൊന്‍’’ എന്ന വിപ്ളവാത്മകമായ ആഹ്വാനത്തിന് പാരഡി ചമയ്ക്കുമ്പോഴാണ്. ഇവിടെ കുമാരനാശാന്‍െറ കാവ്യകാലത്തില്‍നിന്ന് അയ്യപ്പപ്പണിക്കരുടെ കാവ്യകാലത്തിനുള്ള വ്യത്യാസം പ്രത്യക്ഷമാണ്. ആശാന്‍ ‘ദുരവസ്ഥ’യില്‍ എഴുതിയ വരികള്‍ അതിന്‍െറ വാച്യാര്‍ഥത്തില്‍ത്തന്നെയാണ് സ്വീകരിക്കപ്പെട്ടത്. ഇപ്പോഴും അങ്ങനെതന്നെയാണ്. ആത്മാര്‍ഥമായൊരു വിപ്ളവപരിശ്രമകാലത്തിന്‍െറ ധ്വനി അതിലുണ്ട്. എന്നാല്‍, ഇന്ന് കപടത കൊടികുത്തി വാഴുന്ന കാലമാണ്; വിപ്ളവാഹ്വാനങ്ങള്‍ക്ക് കപടതയില്‍ക്കവിഞ്ഞ ഒരര്‍ഥവും കിട്ടാത്ത കാലമാണ്. അയ്യപ്പപ്പണിക്കര്‍ ആശാന്‍െറ വരികള്‍ക്ക് പാരഡി എഴുതിയപ്പോള്‍ കാപട്യംനിറഞ്ഞ പുതിയ കാലത്തിന്‍െറ ആദര്‍ശത്തെയും പൊള്ളത്തരത്തെയും കളിയാക്കുകയായിരുന്നു. ‘മോഷണം’എന്ന കവിതയുടെ ധര്‍മവും അതുതന്നെയാണ്. അടിയന്തരാവസ്ഥ അഴിച്ചുവിട്ട എല്ലാതരം ദുഷ്ടകൃത്യങ്ങള്‍ക്കും അതിന്‍േറതായ ന്യായീകരണങ്ങള്‍ കണ്ടത്തെിയിരുന്നു. അടിയന്തരാവസ്ഥക്കും ഉണ്ടായിരുന്നു ന്യായീകരണം. ‘മോഷണം’ എന്ന കവിതയിലെ ന്യായീകരണങ്ങള്‍ക്ക് തുല്യമായിരുന്നു അതെല്ലാം എന്നതാണ് കവിതയുടെ ആന്തരികപാഠം. ഭരണാധികാരികളുടെ പൊള്ളയായ കൃത്യങ്ങള്‍ ജനങ്ങള്‍ക്ക് നല്ലപോലെ മനസ്സിലാകുന്നുണ്ട് എന്ന ധ്വനിയും ഈ കവിത നല്‍കുന്നുണ്ട്. എന്നാല്‍, എല്ലാം മനസ്സിലായിട്ടും ഒന്നും മനസ്സിലാകാത്തവരുമുണ്ട്. പേടിത്തൊണ്ടന്മാരായ അത്തരക്കാരുടെ ഒരു പ്രതിനിധിയുടെ തൂലികാചിത്രമാണ്  ‘തങ്കച്ചന്‍’(1976) എന്ന കവിതയില്‍ തെളിയുന്നത്.  തങ്കച്ചന്‍ ജനിച്ചപ്പോള്‍ ജനനത്തെപേടിച്ചു. പെറ്റുവീഴാന്‍ ഭൂമിയുണ്ടാകുമോ പേറെടുക്കാന്‍ ധാത്രിയുണ്ടാകുമോ കുറ്റിരുട്ടില്‍ വഴികാട്ടാന്‍ വെളിച്ചമുണ്ടാകുമോ എന്നെല്ലാമായിരുന്നു തങ്കച്ചന്‍െറ സംശയങ്ങള്‍. എന്നിട്ടും തങ്കച്ചന്‍ പിറന്നു. ഭൂമി താരാട്ടി. തങ്കച്ചന് പേടിമാറിയില്ല. തങ്കച്ചന്‍ മഴയെപ്പേടിച്ചു. മഴനനഞ്ഞാല്‍ കുളിരിളകുകയും പനിപിടിക്കുകയും പനിപിടിച്ചാല്‍ പേയിളകുകയും പേയിളകിയാല്‍ കലിതുള്ളുകയും ചെയ്യുമത്രെ. അതുകൊണ്ട്  തങ്കച്ചന്‍ കുളിക്കാനും കളിക്കാനും പോകാതെ കളപ്പുരക്കുള്ളിലിരുന്ന് കാലം കഴിച്ചു. യൗവനമായപ്പോള്‍ തങ്കച്ചന്‍ പെണ്ണിനെ പേടിച്ചു. പെണ്ണെന്നാല്‍ പിശകാണെന്നും അവള്‍ക്ക് പൊന്നുകണ്ടാല്‍ ആര്‍ത്തിയാണെന്നും അവള്‍ പാമ്പിന്‍െറ വിഷമാണെന്നും പാപമുന്തിരിയാണെന്നും വിശ്വസിച്ച തങ്കച്ചന്‍ പെണ്ണ് കെട്ടിയില്ളെന്നു മാത്രമല്ല വിരുന്നിനുപോകുകപോലും ചെയ്തില്ല. മാത്രമല്ല, കെട്ടിക്കാന്‍ നടക്കുന്നവരെ കണിപോലും കണ്ടില്ല. അങ്ങനെയുള്ള തങ്കച്ചന്‍ വാര്‍ധക്യത്തില്‍ തന്നത്തെന്നെ പേടിച്ചു: ‘‘താനെന്ന ബോധം പാപം/തന്നിഷ്ടം ചെയ്വതു പാപം/തന്നത്തൊന്‍ കാണ്മതു പാപം/തന്‍േറടം കൊള്‍വതുപാപം’’എന്നായിരുന്നു തങ്കച്ചന്‍െറ ധാര്‍മികബോധം. അതുകൊണ്ടുതന്നെ തങ്കച്ചന്‍ കണ്ണാടിയില്‍ നോക്കുകയോ കണ്‍പോള തുറക്കുകയോ ചെയ്യാതെ കണ്ണും മനസ്സും കഴുകിത്തുടച്ചുവെച്ചു. അങ്ങനെ തങ്കച്ചന്‍ മരിച്ചു. പക്ഷേ, അപ്പോഴും തങ്കച്ചന്‍ മരണത്തെയല്ല പേടിച്ചത്, പേടിയത്തെന്നെയാണ്. ‘‘തങ്കച്ചന്‍ മരിച്ചപ്പോള്‍ പേടിയെപ്പേടിച്ചു:/പേടിയായ പേടിയെല്ലാം/പേറിനടന്നൂ തങ്കച്ചന്‍/പേടിയില്‍നിന്നു വിടുതി/നേടിയില്ല തങ്കച്ചന്‍.’’യാഥാര്‍ഥ്യം തിരിച്ചറിയാതെ, സ്വന്തം സത്ത തിരിച്ചറിയാതെ ജീവിക്കുന്ന അല്ളെങ്കില്‍ വരണ്ടുപോയ ജനസമൂഹത്തിന്‍െറ പ്രതിനിധിയാണിവിടെ തങ്കച്ചന്‍. പേടിയില്‍ ജീവിച്ച് പേടിയില്‍ ഒടുങ്ങുന്ന തങ്കച്ചന്‍ അധികാരത്തിന്‍െറ ദണ്ഡനീതികളെ ഭയന്ന് പ്രതിരോധബോധം നശിച്ച് ജീവിച്ചുമരിക്കുന്ന നിസ്സംഗതയുടെ പ്രതീകമാണ്. അടിയന്തരാവസ്ഥ സൃഷ്ടിച്ച ഭരണാധികാരിമാത്രമല്ല, അതിനെപേടിച്ച് ‘കളപ്പുര’യില്‍ ഒളിച്ചുജീവിക്കുന്ന ജനവും ഒരുപോലെ വിമര്‍ശവിധേയമാണ്.
സമകാലികമായ അന്തര്‍ഭാവത്തെ ആഖ്യാനത്തിന്‍െറ സവിശേഷമായ സ്വരശില്‍പത്തിലൂടെ ധ്വനിപ്പിക്കുന്ന രീതി അയ്യപ്പപ്പണിക്കരുടെ കാവ്യപ്രപഞ്ചത്തെ കൂടുതല്‍ ആധുനികമാക്കുകയായിരുന്നു. കവിതയുടെ നിയതമാതൃകകളെ തിരസ്കരിക്കുകയും ഭാഷയുടെയും രൂപശില്‍പത്തിന്‍െറയും നിയമങ്ങളെ ഇളക്കിമാറ്റുകയും ചെയ്യുന്നതുകൊണ്ടുമാത്രമല്ല ഈ കവിതകള്‍ ആധുനികതയെ അടയാളം ചെയ്യുന്നത്. മാത്രമല്ല, അടിയന്തരാവസ്ഥ എന്ന നിയതമായ രാഷ്ട്രീയപശ്ചാത്തലം ഇല്ലാതെതന്നെയും ഈ കവിതകള്‍ക്ക് നിലനില്‍ക്കാനാകും.
‘കാര്‍ട്ടൂണ്‍കവിതകളി’ല്‍ ഗദ്യത്തിന്‍െറ താളാത്മകമായ സ്വരം കേള്‍പ്പിച്ചുകൊണ്ടാണ് ആവിഷ്കാരം ലക്ഷ്യംകണ്ടിരുന്നതെങ്കില്‍ ‘മഹാരാജാകഥകളി’ല്‍ കവിത തനി ഗദ്യമായിത്തന്നെ നിന്നുകൊണ്ട് അന്തര്‍ഭാവത്തെ സ്വരഭദ്രമാക്കുന്നു. കവിത കഥയുടെ രൂപത്തിലേക്ക് പരിവര്‍ത്തിക്കുന്നു; നിയതമായ രൂപമില്ലാതെയാകുന്നു. കവിത ഭാഷയല്ല, ഭാഷയുടെ സവിശേഷമായ വിന്യാസത്തിലൂടെ സൃഷ്ടിക്കുന്ന സ്വരപ്രപഞ്ചമാണെന്ന് ‘മഹാരാജകഥകള്‍’ ധ്വനിപ്പിക്കുന്നു.  ‘കാര്‍ട്ടൂണ്‍കവിതകളി’ല്‍ ആവിഷ്കരിച്ച അടിയന്തരാവസ്ഥയുടെ അധികാരദുഷ്ടതകളും അശ്ളീലതകളും ‘മഹാരാജകഥകള്‍’ ദീര്‍ഘദര്‍ശനംചെയ്തിരുന്നു. 1973 മുതല്‍ 1975 വരെയുള്ള കാലയളവില്‍ എഴുതിയതാണ്  ‘മഹാരാജകഥകള്‍’. അടിയന്തരാവസ്ഥക്ക് തൊട്ടുമുമ്പുള്ള കാലയളവായിരുന്നു അത്. ഏകാധിപത്യത്തിന്‍െറ  മാരകമായ വൈകൃതങ്ങളാണ് ഇതില്‍ തെളിയുന്നത് .‘മഹാരാജാവും വയറിളക്കവും’എന്ന ആദ്യകഥതന്നെ ഇതിന്‍െറ പ്രത്യക്ഷമാണ്. ഏകാധിപത്യമാണ് രാജവാഴ്ചയുടെ പ്രധാന സവിശേഷത. ജനാധിപത്യത്തിന്‍െറ കാലത്തും അതുതന്നെയാണ് യഥാര്‍ഥത്തില്‍ നടക്കുന്നത്. ജനാധിപത്യത്തിന്‍െറ ഏകാധിപത്യസ്വഭാവമാണ് മഹാരാജാവ് എന്ന പ്രതീകത്തിലൂടെ ധ്വനിപ്പിക്കുന്നത്. ജനാധിപത്യമാണെങ്കിലും കേന്ദ്രീകൃതമായ അധികാരവ്യവസ്ഥ നിലനില്‍ക്കുമ്പോള്‍ ജനാധിപത്യത്തിന്‍െറ അന്ത$സത്തക്ക് ഒരു മൂല്യവും കിട്ടാതെപോകുന്നു. അധികാരത്തിന്‍െറ കേന്ദ്രീകൃതസ്വഭാവത്തെയാണ് ‘മഹാരാജാവും വയറിളക്കവും’എന്ന കഥയുടെ തുടക്കംതന്നെ പ്രത്യക്ഷമാക്കുന്നത്. ‘‘മഹാരാജാവിന് വയറിളക്കം വന്നപ്പോഴാണ് രാജ്യമാകെ ഒരസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തക്കതായ നടപടിയെടുക്കാന്‍ മന്ത്രിപുംഗവന് ആജ്ഞ വന്നു. മന്ത്രിയില്‍നിന്ന് ഹരിക്കാരന്‍വഴി സേനാനായകനിലൂടെ ഭടന്മാരിലും അവര്‍വഴി നാടാകെ തിരഞ്ഞുനടക്കുന്ന ദൂതനിലും എത്തി.’’ കേന്ദ്രീകൃതാധികാരത്തിന്‍െറ ശ്രേണി-ആജ്ഞയുടെ പ്രയോഗം-ഇവിടെ കവി പ്രത്യക്ഷമാക്കുന്നു. രാജാവിന്‍െറ അമൃതത്തേ് മുടക്കാന്‍ സാധ്യമല്ലാത്തതിനാല്‍ ഭിഷഗ്വരന്‍ ദൂതനത്തെന്നെ പരിശോധിച്ചാല്‍ മതിയെന്നാണ് കൊട്ടാരത്തിന്‍െറ ഉത്തരവ്. അപ്രകാരം ചെയ്ത് മരുന്ന് സേനാനായകന്‍വഴി മന്ത്രിപുംഗവന്‍െറ അടുത്തത്തെിയപ്പോള്‍ ദേഹാസ്വാസ്ഥ്യംമൂലവും അമൃതത്തേുമൂലവും രാജാവിന് മരുന്ന് കഴിക്കാന്‍ സാധിക്കാത്തതിനാല്‍ രാജാവിനുപകരം അദ്ദേഹത്തിന്‍െറ വിശ്വസ്തനായ മന്ത്രി മരുന്നുകഴിച്ചു. ‘‘രാജസദസ്സാകെ കോള്‍മയിര്‍കൊണ്ടുപോയി, അപ്പോഴേക്കും മഹാരാജാവ് അമൃതത്തേുമൂലം അമരനായിക്കഴിഞ്ഞിരുന്നു’’ എന്ന് എഴുതിയാണ് കഥ അവസാനിപ്പിക്കുന്നത്. ഏകാധിപതികളായ ഭരണാധികാരികളുടെ വിഡ്ഢിത്തമാണ് (തരിശുമൂടിയ മസ്തിഷ്കമാണ്) ഇവിടെ ആവിഷ്കരിക്കുന്നത്. ഏകാധിപത്യം സൃഷ്ടിക്കുന്ന ദുഷ്ടതകള്‍ക്ക് സ്തുതിപാടുന്ന അനുയായികള്‍ നാടിന് ശാപമാണെന്ന് ഇത് ധ്വനിപ്പിക്കുന്നു. ‘മഹാരാജാവില്‍നിന്ന് എട്ടുകാലി പഠിച്ചപാഠം’ എന്ന കഥയിലാകട്ടെ, എട്ടാമത്തെ പ്രാവശ്യവും രാജ്യഭ്രഷ്ടനാക്കപ്പെട്ട മഹാരാജാവിലൂടെയും ഒരെട്ടുകാലിയിലൂടെയുമാണ് രാജ്യം ഭരിക്കാന്‍ വിധിക്കപ്പെട്ടവന്‍െറ അവസ്ഥ കവി വ്യഞ്ജിപ്പിക്കുന്നത്. ‘ചിന്തയുടെ പശയില്‍ നിറങ്ങള്‍ ഒട്ടിച്ചുചേര്‍ത്ത്’ ഒമ്പതാമത്തെ തവണ അധികാരം വീണ്ടെടുക്കാന്‍ ഒരുങ്ങുന്ന രാജാവിന്‍െറ അടിസ്ഥാനമനോഭാവം ‘പശയുണ്ടെങ്കില്‍ എന്തും ഒട്ടിക്കാം’എന്നതാണ്. മാത്രമല്ല, നല്ലകാലം വന്നുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം വിശ്വസിക്കുന്നു. അതുകൊണ്ട് സ്വന്തമായി വലകെട്ടാനൊരുങ്ങുന്ന എട്ടുകാലിയോട് രാജാവിനുള്ള ഉപദേശം ഇങ്ങനെയാണ്: ‘‘എട്ടുകാലീ, രണ്ടു കാലുള്ള ഞാനും മൂന്നു കാലുള്ള ഈ കസേരയും മാഴ്കുന്നില്ല. എന്നിരിക്കെ, എട്ടുകാലുള്ള നീ എന്തിന് വ്യാകുലപ്പെടണം?’’ ഭാഗ്യപരീക്ഷണശാലികളായ രാഷ്ട്രീയക്കാരെ ഒന്നാകെ കളിയാക്കിയിരിക്കുകയാണ് അയ്യപ്പപ്പണിക്കര്‍. ‘രാജകുമാരന്‍െറ വാല്‍’ എന്ന കവിതയാകട്ടെ അധികാരഭക്തികൊണ്ട് അന്ധരായിപ്പോയ ജനത്തിന്‍െറ ദുരവസ്ഥയെയാണ് പ്രത്യക്ഷമാക്കുന്നത്. രാജകുമാരന് ഒരു മുറിവാലുണ്ടായതുകൊണ്ട് നാട്ടില്‍ ‘പുതിയ വാല്‍നൃത്തം’ കണ്ടുപിടിച്ചു. നാടാകെ വാലാരാധന നടപ്പാക്കി. വാലുപൂജാക്രമങ്ങളെപ്പറ്റി വിദഗ്ധന്മാരുടെ സെമിനാറുകള്‍ നടത്തി. സേനാധിപന്‍മുതല്‍ ഹരിക്കാരന്‍വരെയുള്ളവരുടെ ആവശ്യത്തിന് പല നീളത്തിലുള്ള വാല്‍ക്കുറ്റികള്‍ നിര്‍മിക്കുന്ന ഫാക്ടറികള്‍ നിലവില്‍വന്നു. ഇങ്ങനെ രാജകുമാരന്‍െറ വാല്‍ നാടിന്‍െറ ഒരു വലുപ്പംതന്നെയായിത്തീര്‍ന്നു. പക്ഷേ, ‘‘യുവരാജാവായി അഭിഷേകം നടത്താന്‍ നിശ്ചയിച്ച് ആഡംബരപൂര്‍വം എഴുന്നള്ളിച്ചുകൊണ്ടുവന്ന രാജകുമാരനുമാത്രം ഒരിഞ്ചുനീളത്തിലുള്ള ഒരസ്വാസ്ഥ്യത്തെ മറക്കാന്‍ കഴിഞ്ഞില്ല. ആ വലിയ രാജ്യത്ത് അദ്ദേഹം മാത്രം ദു$ഖിച്ചു.’’ രാജാവിനെക്കാള്‍, വലിയ രാജഭക്തിയെയാണ് കവി ഇതിലൂടെ പരിഹസിക്കുന്നത്. ‘മഹാരാജാവിന്‍െറ പള്ളിക്കെട്ടി’ലും രാജാവിനെക്കാള്‍ വലിയ രാജഭക്തി കവി ആവിഷ്കരിക്കുന്നു. രാജാവിനുവേണ്ടി രാജാവിന്‍െറ ആദ്യരാത്രിയില്‍ അന്ത$പുരത്തില്‍പ്പോകുന്ന മന്ത്രി ഇതിന്‍െറ പ്രത്യക്ഷമാണ്. ആ രാജഭക്തിയെക്കാള്‍ മാരകമാണ് മന്ദബുദ്ധിയും പേടിത്തൊണ്ടനുമായ രാജാവിന്‍െറ സ്ഥിതി. അദ്ദേഹം തന്‍െറ പള്ളിക്കെട്ട് കഴിഞ്ഞെന്ന കാര്യം മന്ത്രി പറഞ്ഞാണറിയുന്നത്. അതദ്ദേഹം വിശ്വസിക്കുകയും ചെയ്യുന്നുണ്ട്. അയാളുടെ വിഡ്ഢിത്തങ്ങള്‍ക്ക് ആസ്ഥാനകവി മംഗളഗീതം പാടുന്നുമുണ്ട്. ‘മഹാരാജാവും മരത്തവളയും’ എന്നതിലും വിഡ്ഢിയായ രാജാവിനെയാണ്  അവതരിപ്പിക്കുന്നത്. രാജകിരീടത്തിലേക്ക് തൂണിന്മേലിരുന്ന മരത്തവള ചാടിവീണിരുന്നപ്പോള്‍, രാജാവ് ഉത്തരവിട്ടു-ആ തവള തന്‍െറ ശിരസ്സിനകത്തു പ്രവേശിക്കുന്നതിനുമുമ്പ് അതിനെ ധ്വംസിക്കണം. അതിന് സൈന്യാധിപനും അക്ഷൗഹിണിയും വേണം. സൈന്യാധിപനും അക്ഷൗഹിണിയും ചേര്‍ന്ന് കുന്തം, ഗദ, കുറുവടി എന്നിവ സമര്‍ഥമായി ഉപയോഗിച്ച് മരത്തവളയെ ചതച്ചരച്ചു. പക്ഷേ, കൂടെ ചതഞ്ഞരഞ്ഞത് രാജാവിന്‍െറ കിരീടം മാത്രമല്ല, ശിരസ്സുകൂടിയായിരുന്നു. ‘‘തല കഴുത്തില്‍നിന്നൂര്‍ന്നുവീഴുമ്പോള്‍ മഹാരാജാവ് തറപ്പിച്ചു പറഞ്ഞു: അങ്ങനെയിരിക്കും മരത്തവള മഹാരാജാക്കന്മാരോട് കളിച്ചാല്‍.’’രാജാവിനുപറ്റിയ പരിവാരങ്ങളും പരിവാരങ്ങള്‍ക്കുപറ്റിയ രാജാവും എന്ന് ധ്വനിപ്പിക്കുകയാണ് കവി. അതിലൂടെ നമ്മുടെ അധികാരത്തിന്‍െറ ദുരന്താവസ്ഥകള്‍  (മരുഭൂമികള്‍) തന്നെയാണ് കവി ലക്ഷ്യമിടുന്നത്. ‘മഹാരാജാവിന്‍െറ വിദ്യാഭ്യാസം’ എന്ന കവിതയിലും ഭരണാധികാരിയുടെ കോമാളിത്തമാണ് കവി ആവിഷ്കരിക്കുന്നത്. അക്ഷരങ്ങള്‍ ചുരുക്കാനുള്ള രാജകല്‍പന ശ്രദ്ധിക്കുക: ‘‘സ്വയമേ നിര്‍ജീവങ്ങളും പ്രായേണ പ്രത്യുല്‍പാദനശേഷി നശിച്ചവയുമായ അക്ഷരങ്ങള്‍ അഭ്യസിക്കാന്‍ എത്രയധികം മണിക്കൂറുകളാണ് രാഷ്ട്രം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത് എന്ന് ശാസ്ത്രജ്ഞരും ശാസ്ത്ര-അജ്ഞരും ദു$ഖിച്ചു.
അവരുടെ ദു$ഖം ഗവേഷണശാലയില്‍വെച്ച് അപഗ്രഥിച്ചപ്പോള്‍ അക്ഷരങ്ങളാണതിനു കാരണം എന്ന് തെളിഞ്ഞു. ആ തെളിവിന്‍െറ അടിസ്ഥാനത്തില്‍ ആകെ അക്ഷരങ്ങളുടെ സംഖ്യ മൂന്നിലൊന്നായി ചുരുക്കാന്‍ രാജകല്‍പനയും വന്നു.’’ ഇവിടെയും രാജാവിനെയും രാജാവിനുപറ്റിയ പരിവാരങ്ങളെയുമാണ് കവി കളിയാക്കുന്നത്. ഇത്തരം പരിഹാസപ്രയോഗങ്ങള്‍ ഇരുണ്ട ഒരു കാലത്തിന്‍െറ ദുരന്തസന്ധിയില്‍ ജീവിക്കേണ്ടിവന്നതിന്‍െറ സാക്ഷ്യങ്ങളാണ്.
(madhyamam weekly)
**************************************************************************

(അയ്യപ്പപ്പണിക്കരുടെ കവിതയെക്കുറിച്ച് ഒരു ലേഖനത്തിൽ നിന്ന് )
പണിക്കര്‍ക്കവിതയിലെ ഹാസ്യരസതന്ത്രം..
  ഡോ. എ. നുജൂം

കാര്‍ട്ടൂണ്‍ കവിതകള്‍ ചൊല്‍ക്കാഴ്ച്ചയ്ക്കനുസൃതമായ 
ഘടനയുള്ളവയായിരുന്നു. അതിലെ മോഷണം പ്രത്യേകിച്ചും കവിയുടെ സ്വത്വം അടയാളപ്പെടുന്ന ഒന്നാണ്‌. കവിയുടെ ഹാസ്യദര്‍ശനവും കാവ്യരചനാതന്ത്രവും അതില്‍ സമന്വയിക്കുന്നുണ്ട്‌. അതിന്റെ സാമാന്യവിശകലനം 

അതുള്‍ക്കൊള്ളുന്ന പ്രതിനിധാനങ്ങളെ വെളിച്ചപ്പെടുത്തിയേക്കും.

കവിയുടെ രചനാകാലത്തിന്റെ മധ്യത്തില്‍ (1976) എഴുതപ്പെട്ട മോഷണം സ്വയം സംഭവിക്കുന്ന പ്രതീതിയാണ്‌ വായനയിലുണ്ടാവുന്നത്‌. നാടോട���പ്പാട്ടിന്റെ മാതിരി വായനക്കാരന്‌/കേള്‍വിക്കാരന്‌/പ്രേക്ഷകന്‌ കൂടി 

ഇടപെടാനവസരം നല്‍കുന്ന വിധത്തില്‍ ഉദാരമാണതിന്റെ ശില്‍പഘടന. നാടോടി രീതിയുലുള്ള ചോദ്യോത്തരമാതൃക താളാത്മകമാണ്‌. സോപാനരീതിയിലുള്ള ഗാനാത്മകത അതിനില്ല. ലളിതമായ ഭാഷയും നാടോടിയാണ്‌. 

ചുവടുവച്ച്‌ കൈയടിച്ചുകൊണ്ടുള്ള നാടന്‍കളിയുടെ സ്മരണ, അത്‌ പങ്കടുത്തു കൊണ്ട്‌ അരങ്ങേറാനുള്ള ഒന്നിന്റെ പ്രതീതി തരുന്നു. മുറിക്കകത്ത്‌ പുസ്തകം തുറന്ന്‌ ഏകാന്തതയില്‍ വായിക്കുന്ന ഒരു സഹൃദയനുവേണ്ടിയല്ല 

അതെഴുതപ്പെട്ടത്‌. ചൊല്‍ക്കാഴ്ച എന്ന കവിതാവതരണസമ്പ്രദായത്തിലെ മുഖ്യയിനമായിരുന്നു ഇത്‌. കവിത നാഗരികതകളുടെ ഉല്‍പന്നമാണ്‌. പാട്ട്‌ ഗ്രാനീണതയുടെയും. പാട്ടില്‍നിന്ന്‌ കവിത വേര്‍തിരിയുന്നില്ല, 

ഗ്രാമസംസ്കൃതിയില്‍. കവിതയെ തിരിച്ച്‌ പാട്ടിന്റെ, നാടോടിദൃശ്യകലയിലേക്കു തിരികെക്കൊണ്ടുപോവുകയല്ല; മറിച്ച്‌ നാഗരികതയിലേക്കതിനെ വീണ്ടെടുക്കുകയാണ്‌ ഈ കവിതയുടെ പരോക്ഷമായ അഭിലാഷം. ഇവിടെ 

പുതുനാഗരികതയുടെ ആസ്വാദനരീതിയുടെ ഏകാന്തതയ്ക്കെതിരായ ഒരു കലഹമായതുമാറുന്നു.

മോഷണത്തിന്റെ കാവ്യാര്‍ത്ഥത്തില്‍ ബഹുകേന്ദ്രങ്ങള്‍ ബഹുകര്‍ത്തൃത്വങ്ങള്‍ക്ക്‌ വഴിയൊരുക്കുന്നുണ്ട്‌. മോഷണം, കള്ളം എന്നി രണ്ടു പദങ്ങളെ മുഖാഭിമുഖം നിറുത്തിക്കൊണ്ട്‌ അവയുടെ സാംസ്കാരിക-സാമൂഹിക-സാമ്പത്തുക 

സന്ദര്‍ഭങ്ങളെ കവിത വെളിവാക്കുന്നു. മോഷ്ടാവ്‌ എന്ന സംസ്കൃതപദം മാന്യവത്കരിക്കപ്പെട്ടതും കള്ളന്‍ എന്ന നാടോടി മലയാളപദം പാര്‍ശ്വവത്കരിക്കപ്പെട്ടതുമായിരിക്കുന്നു. നഗരം, ഗ്രാമം എന്നിവയെ അവ യഥാക്രമം 

പ്രതിനിധാനം ചെയ്യുന്നു. അവ നാഗരികനില്‍ അസ്തിത്വ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്‌.

..വെറുമൊരു മോഷ്ടാവായോരെന്നെ
കള്ളനെന്നു വിളിച്ചില്ലേ, താന്‍
കള്ളനെന്നു വിളിച്ചില്ലെ.. 

ഈ അസംബന്ധാത്മകമായ ചോദ്യം, പക്ഷേ യാഥ���ര്‍ത്ഥ്യമാണ്‌. കള്ളവും ചതിയുമില്ലാത്ത മാവേലിക്കാലത്തിന്റെ നാടോടിഗൃഹാതുരത്വത്തെ കുറ്റബോധത്തിന്റെ അല്ലെങ്കില്‍ ന്യായീകരണത്തിന്റെ രൂപത്തില്‍ ഇവിടെ 

കൊണ്ടാടുന്നു. വ്യാവസായിക നാഗരികതയിലെ (ഫ്യൂഡല്‍നാഗരിതതയെത്തുടര്‍ന്ന്‌) ജനാധിപത്യത്തിന്റെ പഴുതുകളില്‍ ഉപജീവുക്കുന്നവര്‍ക്ക്‌ അഴിമതി ഒരവകാശംപോലെയായിരിക്കുന്നു. ആ വ്യവസ്ഥയെ ഉപഹസിക്കുകയാവാം 

കവിത ചെയ്യുന്നത്‌. അല്ലെങ്കില്‍ സാമ്പത്തിക നിസ്സഹായതയില്‍ മോഷ്ടിക്കേണ്ടി വരുന്ന ഒരു അധസ്ഥിതന്റെ ന്യായീകരണമാവാം. അതുമല്ലെങ്കില്‍ ഗ്രാമീണവും നാഗരികവുമായ മൂല്യങ്ങളുടെ സംഘര്‍ഷം ഉള്ളിലനുഭവിക്കുന്ന 

ആധുനികന്റെ അസ്തിത്വപ്രതിസന്ധിയാവാം. ഇങ്ങനെ ബഹ്വര്‍ത്ഥങ്ങളുടെ പഴുതുകളും സാധ്യതകളും ഈ കവിതയിലുണ്ട്‌. ഏതായാലും ഈ കവിത പൗരസ്ത്യമോ പാശ്ചാത്യമോ ആയ കവിതയുടെ അംഗീകൃത നിയമങ്ങളെ 

നിരാകരിക്കുന്നുണ്ട്‌. ഒപ്പം രൂപഭാവതലങ്ങളില്‍ വികേന്ദ്രീകൃതസ്വഭാവം പുലര്‍ത്തുന്നുമുണ്ട്‌. നാടോടി സൗന്ദര്യശാസ്ത്രത്തിലെ പ്രത്യുല്‍പന്നപരതയും അയത്നലാളിത്യവും ഇതിന്റെ ശില്‍പം ഉള്‍ക്കൊള്ളുന്നുവെന്ന്‌ സാരം.
***************************************************************************

കഥാകാരി ഗ്രെയ്സിയുമായി നടത്തിയ ഒരഭിമുഖം 

യൗവനം എന്നെ വല്ലാതെ മോഹിപ്പിക്കുന്നു

ഗ്രേസി / ഡോ. എന്‍. രേണുക
എഴുത്തിനെക്കുറിച്ചുള്ള സങ്കല്‍പം രൂപപ്പെട്ട വഴികളെക്കുറിച്ച് പറഞ്ഞുതുടങ്ങാം:
ഞാന്‍ ആദ്യമായി വായിക്കുന്ന കഥ പാഠപുസ്തകത്തിലെ 'കുട നന്നാക്കാനുണ്ടോ?' ആണ്. അപ്പോഴാണ് കഥകളോട് എനിക്ക് ഇഷ്ടം തോന്നിത്തുടങ്ങുന്നത്. അതുപോലത്തെ കഥകള്‍ എനിക്കും എഴുതാന്‍ കഴിഞ്ഞെങ്കിലെന്ന് ഒരാഗ്രഹം. വളരെ യാഥാസ്ഥിതികമായ ക്രിസ്ത്യന്‍ കുടുംബമായിരുന്നതുകൊണ്ട് വായനക്കൊന്നും ഒരു പ്രസക്തിയും ഉണ്ടായിരുന്നില്ല. അക്ഷരങ്ങളുടെ വില അവര്‍ക്കറിയുമായിരുന്നില്ല. കഷ്ടിച്ച് പത്രമൊക്കെ വരുത്തിക്കും. പത്രത്തിലൊക്കെ വെറും വാര്‍ത്തകളല്ലാതെ വേറെന്തു വായിക്കാനാണ്? ഒരാഴ്ചപ്പതിപ്പോ ഒരു പുസ്തകമോ ഒന്നും ഞങ്ങളുടെ വീട്ടില്‍ കണ്ടിട്ടില്ല. വായനയെ സംബന്ധിച്ചും അക്ഷരസംസ്‌കാരത്തെ സംബന്ധിച്ചും വളരെ പരിതാപകരമായ ഒരവസ്ഥയില്‍നിന്നാണ് എന്റെ വരവ്. അതുകൊണ്ട്, എഴുത്തിനെക്കുറിച്ച് വലിയ സങ്കല്‍പങ്ങളൊന്നും അന്നുണ്ടായിരുന്നില്ല. പിന്നെ കാലം അത്ര പണ്ടല്ലേ. പെണ്‍കുട്ടി എന്ന ചട്ടക്കൂടില്‍ ഒതുങ്ങിനില്‍ക്കുന്നതായിരുന്നില്ല എന്റെ പ്രകൃതം. ശരിക്കുപറഞ്ഞാല്‍ ഒരു തെറിച്ച പെണ്ണായിരുന്നു ഞാന്‍. മരം കയറുക, കുളത്തില്‍ ചാടുക, വള്ളം തുഴയുക, പന്ത് കളിക്കുക, ചൂണ്ടയിടുക എന്നിങ്ങനെ എന്റെ കമ്പങ്ങളൊക്കെ വ്യത്യസ്തമായിരുന്നു. നാട്ടിന്‍പുറത്തിന്റെ തനിമയും വേറിട്ട ഒരു കരുത്തും ഉള്ളിലുണ്ടായിരുന്നതുകൊണ്ടൊക്കെയാകാം വളരെ ബോള്‍ഡ് ആയി എഴുതാന്‍ സാധിച്ചത്. എന്റെ കഥകളില്‍ നഗരത്തെക്കാള്‍ കൂടുതല്‍ നാട്ടിന്‍പുറമാണ് ഉള്ളത്.'ഒറോതയും പ്രേതങ്ങളും' എന്ന കഥയിലെ ഒറോത നാട്ടിന്‍പുറത്തുള്ള ഒരു കഥാപാത്രമാണ്. ഞങ്ങളുടെ വീട്ടില്‍ പണിക്ക് നിന്നിരുന്ന ഒരു സ്ത്രീയാണ് അവര്‍. യഥാര്‍ഥത്തില്‍ ഉള്ള ഒരു കഥാപാത്രത്തില്‍നിന്ന് ഡെവലപ് ചെയ്‌തെടുത്ത കഥയാണത്. വളരെ വ്യത്യസ്ത സ്വഭാവമുള്ളവരുണ്ടാകും. ഭയം, അടക്കം, ഒതുക്കം അങ്ങനെ ഒരു പാറ്റേണിലുള്ള ആളുകള്‍. അതിനിടയില്‍ ഒറോതയെപ്പോലെയും ചിലരുണ്ടാകും. അങ്ങനെയുള്ള ഒരാളായിരുന്നു ഞാനും.
 പക്ഷേ, നഗര ഭാവനകളുള്ള കഥകളും എഴുതിയിട്ടുണ്ട്. അരക്ഷിതത്വം അനുഭവിക്കുന്ന പെണ്‍മനസ്സിനെ ഭ്രമാത്മകമായി അവതരിപ്പിക്കുന്ന 'നായയുണ്ട് സൂക്ഷിക്കുക' എന്ന കഥതന്നെ.
ആലുവ സെന്റ് സേവ്യേഴ്‌സ് കോളജിനു എതിര്‍വശം കാണുന്ന വീടാണ് ആ കഥയിലുള്ളത്. എനിക്ക് ഒരുപാട് ആകാംക്ഷ തോന്നിയിട്ടുള്ള വീടാണത്. നിഗൂഢതകളുള്ള വീട്. അതിനെ ചുറ്റിപ്പറ്റിയുള്ള എന്റെ ആകാംക്ഷ എത്തിച്ചേര്‍ന്നത് ആ കഥയിലാണ്.
 കലാലയ ജീവിതം എങ്ങനെയാണ് എഴുത്തിനെ സ്വാധീനിക്കുന്നത്? ജീവിതത്തെയാകെ ചൂഴ്ന്നുനില്‍ക്കുന്ന മനോഭാവമായി പ്രണയം വികസിക്കുന്നത് ഇവിടം മുതല്‍ക്കാണോ?
എഴുത്തിനെ ഗൗരവമായി ഞാന്‍ കാണാന്‍ തുടങ്ങിയത് മഹാരാജാസ് കോളജില്‍ എത്തിയതുമുതലാണ്. അവിടത്തെ അന്തരീക്ഷത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. മഹാരാജാസില്‍ വന്നപ്പോള്‍ അവിടത്തെ അധ്യാപകര്‍, ലൈബ്രറി, അന്തരീക്ഷം ഇതൊക്കെ ഒരുപാടു സ്വാധീനിച്ചു. കടമ്മനിട്ടയൊക്കെ വന്ന് കവിത ചൊല്ലും. പിന്നീട് ചര്‍ച്ചകള്‍... അങ്ങനെ വേറിട്ട ഒരു ലോകം. പഠിക്കാന്‍വരുന്ന കുട്ടികളുടെ സ്‌റ്റൈലിലും വ്യത്യസ്തതയുണ്ടായിരുന്നു. ജീവിതത്തെ വളരെ വ്യത്യസ്തമായി സമീപിക്കുന്ന കുട്ടികള്‍. പഠിക്കാനുള്ളവര്‍ക്ക് പഠിക്കാനും ഉഴപ്പാനുള്ളവര്‍ക്ക് ഉഴപ്പാനുമുള്ള സ്വാതന്ത്ര്യം അവിടെയുണ്ടായിരുന്നു. ഞാന്‍ മൂവാറ്റുപുഴ നിര്‍മല കോളജിലും കോലഞ്ചേരി സെന്റ് പീറ്റേഴ്‌സിലും പഠിച്ചിട്ടുണ്ട്. നൊള്‍സ്റ്റാള്‍ജിക്ക് ഫീലിങ്ങോടുകൂടി ഞാന്‍ ആലോചിക്കാനുള്ളത് മഹാരാജാസിനെ മാത്രമാണ്. പക്ഷേ, പ്രകൃതിഭംഗി കൂടുതലുണ്ടായിരുന്നത് കുന്നിന്റെ മുകളിലുള്ള നിര്‍മല കോളജിനായിരുന്നു. അന്ന് അച്ഛന്മാരാണ് പ്രിന്‍സിപ്പലായി വരുന്നത്. അതിന്‍േറതായ സ്ട്രിക്റ്റ്‌നസ് ഉണ്ടായിരുന്നു. ആണ്‍- പെണ്‍ സൗഹൃദങ്ങള്‍ ഒരു തരത്തിലും അനുവദിക്കപ്പെട്ടിരുന്നില്ല. വരാന്തയില്‍ ഒരു മറയിട്ടിട്ടുണ്ടാകും. ചില വിരുതന്മാര്‍ ആ മറ തുളക്കും. അങ്ങനെ ആണുങ്ങളും പെണ്ണുങ്ങളും സ്വകാര്യമായി നോക്കും. മൊട്ടത്തലയുള്ള ഒരച്ഛന്‍ അന്നുണ്ടായിരുന്നു. എവിടെയെങ്കിലും ആണും പെണ്ണും തമ്മില്‍ സംസാരിക്കുന്നുണ്ടോ എന്നറിയാന്‍ അച്ഛന്‍ വരാന്ത മുഴുവന്‍ പാഞ്ഞുനടക്കും. എനിക്ക് ആണ്‍കുട്ടികളെന്നുപറഞ്ഞാല്‍ ഭയങ്കര കൗതുകമായിരുന്നു. കാണാനും മിണ്ടാനുമുള്ള തീവ്രമായ ആഗ്രഹം. മഹാരാജാസില്‍ നമുക്ക് എങ്ങനെയും നടക്കാം. നിര്‍മല കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കുന്ന പെണ്‍കുട്ടികള്‍ ആരുംതന്നെ ക്ലാസ് കട്ട്‌ചെയ്ത് സിനിമക്ക് പോയിട്ടുണ്ടാവില്ല. ഒരാള്‍ക്കും അതിനുള്ള ധൈര്യമുണ്ടാവില്ല. പക്ഷേ, ഞാന്‍ പോകുമായിരുന്നു. മൂവാറ്റുപുഴയില്‍ കോളജിനടുത്തുള്ള ലത തിയറ്ററില്‍ മാറ്റ്‌നി കാണുവാന്‍ ആരും കൂട്ടില്ലാതെ ഒറ്റക്ക് പോകുമായിരുന്നു. സ്വാതന്ത്ര്യം ഞാന്‍ ആഘോഷിക്കുകയായിരുന്നു. അക്കാലത്താണ് മലയാറ്റൂരിന്റെ 'യക്ഷി' വായിക്കുന്നത്. അതിലെ വിജയലക്ഷ്മിയെപ്പോലെ ഏതെങ്കിലും ഒരധ്യാപകനെ പ്രണയിക്കാന്‍ ഞാന്‍ കൊതിച്ചിട്ടുണ്ട്. ഈ സംഗതി എന്താണെന്ന് ആഗ്രഹിച്ച ഒരു കാലം. വീട്ടില്‍ മറ്റു പുസ്തകങ്ങളൊന്നും വായിക്കാന്‍ സമ്മതിക്കില്ല. അക്കാലത്ത് എന്റെ കസിന്‍സ് പലരും നഴ്‌സിങ് പഠിച്ച് അമേരിക്കയിലൊക്കെ ജോലിചെയ്തിരുന്നു. അതുപോലെ ഭയങ്കര ശമ്പളം വാങ്ങിക്കുന്ന നഴ്‌സായിത്തീരണം ഞാനും എന്നൊക്കെ വീട്ടുകാര്‍ ആഗ്രഹിച്ചിരുന്നു. ക്ലാസില്‍ ഫിസിക്‌സും കെമിസ്ട്രിയുമൊക്കെ പഠിപ്പിക്കുമ്പോള്‍ ആരും കാണാതെ പിന്‍ ബെഞ്ചിലിരുന്ന് ഞാന്‍ നോവലുകള്‍ വായിച്ചുതീര്‍ത്തു. പരീക്ഷക്ക് നിസ്സാര മാര്‍ക്കാണ് കിട്ടിയത്. പ്രീഡിഗ്രിക്ക് തോറ്റു. അങ്ങനെയാണ് മൂവാറ്റുപുഴയില്‍ത്തന്നെയുള്ള ട്യൂട്ടോറിയല്‍ കോളജില്‍ എത്തുന്നത്. അവിടെ മറ്റൊരന്തരീക്ഷമായിരുന്നു. അവിടെവെച്ചാണ് ബോംബെയില്‍ പഠിക്കുകയും പഠിപ്പിക്കുകയുമൊക്കെ ചെയ്തതിനുശേഷം നാട്ടില്‍ മടങ്ങിയെത്തിയ ഒരു മാഷെ പരിചയപ്പെടുന്നത്. കെമിസ്ട്രിയാണ് മാഷ് പഠിപ്പിച്ചിരുന്നത്. കോസ്‌മോപൊളിറ്റന്‍ കള്‍ചറില്‍നിന്ന് വന്നതുകൊണ്ടാകാം അങ്ങോര്‍ എല്ലാവരുമായും നന്നായി മിങ്കിള്‍ ചെയ്തു. ക്ലാസില്‍ കുറെ സുന്ദരിമാരുണ്ടായിരുന്നു. മാഷിന് അവരോടൊക്കെ ഏറെ ഇഷ്ടമായിരുന്നു. അവരെപ്പോലെ സുന്ദരിയാവാത്തതില്‍ ഞാനൊരുപാട് സങ്കടപ്പെട്ടിട്ടുണ്ട്. ആദ്യമൊന്നും മാഷ് എന്നെ ശ്രദ്ധിച്ചിരുന്നതേയില്ല. പക്ഷേ, എനിക്ക് തീവ്രമായ ആരാധനയായിരുന്നു. സാഹചര്യവശാല്‍ ഞങ്ങള്‍ പ്രണയത്തിലായി. ആ പ്രണയത്തിന് അനാവശ്യമായ ഒരു ഗൗരവം കൈവന്നു. ഞങ്ങള്‍ ഒരിക്കല്‍ എറണാകുളത്തുപോയി. ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിച്ചു. 'ഉപഭോഗം' എന്ന കഥ ആ പശ്ചാത്തലത്തിലെഴുതിയതാണ്. യാഥാസ്ഥിതികമായ അന്തരീക്ഷത്തെക്കുറിച്ചല്ലാതെ ഞങ്ങളെക്കുറിച്ചൊന്നും അയാള്‍ പറഞ്ഞില്ല. ഒന്നും പറയാതെ കാടിലും പടര്‍പ്പിലും തല്ലുന്നത് കണ്ടപ്പോള്‍ത്തന്നെ എനിക്ക് മനസ്സിലായി, അങ്ങോര്‍ എന്നെ കല്യാണം കഴിക്കാനൊന്നും ഉദ്ദേശിക്കുന്നില്ലെന്ന്. ഓരോന്ന് വായിച്ചു വായിച്ച്, പ്രണയിച്ചാല്‍ കല്യാണം കഴിക്കണമെന്ന സങ്കല്‍പമാണ് അന്നൊക്കെ എന്നിലുണ്ടായിരുന്നത്. അങ്ങോര്‍ എന്നെയൊന്ന് തൊടുകപോലുമുണ്ടായില്ല. പതിനേഴിന്റെ അറിവില്ലായ്മയില്‍ നമ്മളത് മോഹിക്കുമെങ്കിലും. സൗഹൃദത്തിനുമപ്പുറം ഒരു വികാരം. അത്രയേ അങ്ങോര്‍ക്കുണ്ടായിരുന്നുള്ളൂ. എന്നാല്‍, എനിക്ക് ആദ്യമായി പ്രണയിക്കുന്ന കൊച്ചുപെണ്ണിന്റെ എല്ലാ വികാരതീവ്രതകളുമുണ്ടായിരുന്നു. ഞാനെത്ര മുന്നോട്ടുപോയിട്ടും കാര്യമില്ല എന്നു മനസ്സിലായി. ആ പ്രണയം തകര്‍ന്നപ്പോള്‍ എനിക്ക് ഭയങ്കര ഷോക്കായിരുന്നു. ഞാന്‍ മുടി മുറിച്ചും നിറം മങ്ങിയ സാരിയുടുത്തും ഒരു വിധവയെപ്പോലെയാണ് അക്കാലത്ത് നടന്നിരുന്നത്. ഒരു പ്രണയത്തകര്‍ച്ചയുടെ എല്ലാ വിഷമതകളും എന്നെ വേട്ടയാടിയിരുന്നു. പ്രണയികളുടെ സങ്കടങ്ങള്‍ എനിക്ക് നല്ലവണ്ണം മനസ്സിലാകുമല്ലോ. അതുകൊണ്ട് ഒരുപാട് പ്രണയികള്‍ക്ക് ഞാന്‍ ഹംസമായിട്ടുണ്ട്. ഒരു ഈഴവ പയ്യന്‍ നമ്പൂതിരി പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. അവര്‍ക്ക് ഒരിക്കലും നേര്‍ക്കുനേരെനിന്ന് സംസാരിക്കാനുള്ള ധൈര്യമില്ല. അയാള്‍ പറയുന്നത് മുഴുവന്‍ കേട്ട് പെണ്‍കുട്ടിയോട് പറയുന്നത് ഞാനാണ്. ഇപ്പോള്‍ ഒരു പ്രണയത്തെച്ചൊല്ലി ജീവിതം ത്യജിക്കാന്‍ ആരെങ്കിലും തയാറാവുമോ? ആലുവ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന്റെ പരിസരത്ത് ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു ഭ്രാന്തി അലഞ്ഞുതിരിഞ്ഞു നടക്കുന്നത് കണ്ടിട്ടുണ്ട്. ചെറിയ കുഞ്ഞിനെ ഒക്കത്തുവെച്ച് മറ്റൊന്നിനെ കൈയില്‍ തൂക്കിപ്പിടിച്ച് ഉറക്കെയുറക്കെ അവര്‍ ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്. അവര്‍ ആരാണെന്ന് ഞാന്‍ അന്വേഷിച്ചു. ബി.എഡ് കഴിഞ്ഞ സ്ത്രീയാണത്. പ്രണയത്തകര്‍ച്ചകൊണ്ട് മനോനില തെറ്റിപ്പോയി. ഇന്ന് പ്രണയികള്‍ കുറെക്കൂടി പ്രാക്ടിക്കല്‍ ആണ്. അന്ന് പ്രണയത്തിന്റെ സംസ്‌കാരം വ്യത്യസ്തമായിരുന്നു. പ്രണയത്തിനുവേണ്ടി ഒരുപാട് ത്യാഗങ്ങള്‍ ചെയ്യുന്ന കാലം.
 എല്ലാ പ്രണയങ്ങളും ത്യാഗങ്ങള്‍ അര്‍ഹിക്കുന്നുണ്ടോ?
ഒരു പ്രണയവും നമ്മുടെ ഉള്ളില്‍നിന്ന് പോകുന്നില്ല. അവയോരോന്നും ഹൃദയത്തിന്റെ ഓരോ അറകളില്‍ ഇരിക്കുന്നുണ്ടാകും. പ്രണയം എന്ന് പൊതുവേ പറയാമെങ്കിലും ഓരോരുത്തരോടും തോന്നുന്ന വികാരത്തിന് വ്യത്യസ്തതകളുണ്ട്. ബോംബെ മാഷിനോട് തോന്നിയ പ്രണയമായിരുന്നില്ല ഒരു ചിത്രകാരനോട് തോന്നിയ പ്രണയം. ശശിയോടുള്ളത് പ്രണയമേ ആയിരുന്നില്ല. നല്ല ഒരു സൗഹൃദമായിരുന്നു. പക്ഷേ, ശശിക്കെന്നോട് ഭയങ്കര പ്രണയമായിരുന്നു. ആ പ്രണയത്തെയാണ് ഞാന്‍ പ്രണയിച്ചത്. തീക്ഷ്ണവും നിഷ്‌കളങ്കവുമായ പ്രണയം എനിക്കിഷ്ടമാണ്. പക്ഷേ, എനിക്ക് പ്രണയിക്കാന്‍ വയ്യ. പ്രധാന തടസ്സം രൂപമാണ്. എന്റെ സങ്കല്‍പത്തിലെ പുരുഷന്‍ ഇങ്ങനെയൊന്നുമല്ല. പ്രണയിച്ചു പ്രണയിച്ച് തളര്‍ന്നപ്പോള്‍ എനിക്കുതോന്നി വിവാഹജീവിതത്തിന് പ്രണയത്തെക്കാള്‍ നല്ലത് സൗഹൃദമായിരിക്കുമെന്ന്. മഹാരാജാസ് കോളജ് പ്രണയികളുടെ ലോകമായിരുന്നു. ഒരു പ്രണയഭാവംകൂടി ഈ കാമ്പസിനുണ്ട്.
പ്രണയങ്ങള്‍ പലതും അവസാനിച്ചുപോയെങ്കിലും അതിന്റെ ഓര്‍മകള്‍, വേദനകള്‍ ഇതൊക്കെ കാലത്തിലൂടെ തുടരുകയായിരുന്നു. കുറച്ചുനാളുകള്‍ക്ക്മുമ്പ് ഒരുപാട് അന്വേഷിച്ച് ബോംബെ മാഷ്‌ടെ ഫോണ്‍നമ്പര്‍ കണ്ടുപിടിച്ചു. ഞാന്‍ മാഷെ വിളിച്ചു. ഞാന്‍ ഗ്രേസിയാണെന്ന് പറഞ്ഞപ്പോള്‍ മാഷ്‌ക്ക് എന്നെ മനസ്സിലായതേയില്ല. ഈ മനുഷ്യന്റെ ഓര്‍മകളാണോ ഇത്രയും കാലം ഞാന്‍ കൂടെ കൊണ്ടുനടന്നതെന്ന് ഞാന്‍ എന്നോടുതന്നെ സഹതപിച്ചു. പണ്ട് എന്നെ കെമിസ്ട്രി പഠിപ്പിച്ചിട്ടുണ്ട്. അങ്ങനെയെന്തൊക്കെയോ ഞാന്‍ പറഞ്ഞു. ഞാന്‍ സ്‌നേഹിച്ചിരുന്നുവെന്ന് പറയാന്‍ എനിക്ക് മടിയായി. ഒടുവില്‍ മാഷ് എന്നെ തിരിച്ചറിഞ്ഞു. ഞാന്‍ ആത്മകഥ എഴുതിയിട്ടുണ്ടെന്നും അതില്‍ ഈ കഥകളൊക്കെയുണ്ടെന്നും  അയച്ചുതരാന്‍ ആഗ്രഹമുണ്ടെന്നുമൊക്കെ പറഞ്ഞു. ''പുസ്തകമയച്ചോളൂ. പക്ഷേ, ഞാന്‍ പുസ്തകമൊന്നും വായിക്കാറില്ല. മലയാളം തീരെയില്ല. ആകെ വായിക്കുന്നത് ഇംഗ്ലീഷ് പേപ്പറാണ്'' എന്നൊക്കെയായിരുന്നു മറുപടി. ആ നിമിഷത്തില്‍ എന്റെയുള്ളില്‍ ഒരു വലിയ സ്‌ഫോടനം നടന്നു. എനിക്ക് മലയാളം പ്രാണനെപ്പോലെയാണ്. മലയാളം വായിക്കാത്ത, അതുവഴി കിട്ടുന്ന അനുഭൂതികളൊന്നും അറിയാന്‍ കഴിയാത്ത ഒരാളെ എന്നെപ്പോലെ ഒരാള്‍ എങ്ങനെ സ്‌നേഹിച്ചുവെന്ന് ഞാനദ്ഭുതപ്പെട്ടു. കോലഞ്ചേരി കോളജിലെ മൂന്നുകൊല്ലം എന്റെ ജീവിതം എത്ര നിറംകെട്ടതായിരുന്നെന്ന് ഞാനപ്പോള്‍ ഓര്‍ത്തു. പ്രണയത്തകര്‍ച്ചയില്‍ നൊന്തുനൊന്ത് കഴിഞ്ഞുകൂടിയ ആ കാലം. അതെല്ലാം ഈ മനുഷ്യനെച്ചൊല്ലിയായിരുന്നല്ലോ എന്നോര്‍ത്തപ്പോള്‍ കരയണോ ചിരിക്കണോ എന്നായി എന്റെ ശങ്ക. ഞാന്‍ പുസ്തകം അയച്ചില്ല. ആ രൂപവും ഓര്‍മകളും എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് പൊടുന്നനെ മാഞ്ഞുപോയി. പ്രണയത്തിന്റെ തരിപോലും ശേഷിക്കാതെ ഒലിച്ചുപോയി.
അധ്യാപികയായപ്പോള്‍ പ്രണയത്തോടുള്ള സമീപനം എങ്ങനെയായിരുന്നു?
കോളജില്‍ പഠിപ്പിക്കുമ്പോള്‍ കുട്ടികള്‍ അവിടെയുമിവിടെയുമെല്ലാംനിന്ന് വര്‍ത്തമാനം പറയുന്നത് വിലക്കുന്ന അധ്യാപകരുണ്ടായിരുന്നു. പ്രണയിച്ച് കല്യാണം കഴിഞ്ഞ അധ്യാപികമാര്‍പോലും കുട്ടികളോട് വളരെ സ്ട്രിക്ട് ആയിരുന്നു. അവരെ പ്രണയത്തിന്റെ പേരില്‍ ശാസിക്കുമായിരുന്നു.  ഞാന്‍ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. ക്ലാസില്‍ കവിത പഠിപ്പിക്കുമ്പോള്‍ ഞാന്‍ പറയാറുണ്ട് ഒരിക്കലെങ്കിലും പ്രണയിക്കണം. ആ പ്രണയം എവിടെയെങ്കിലും എത്തിച്ചേരണമെന്ന് നിങ്ങളോട് പറയില്ല. പക്ഷേ, പ്രണയം എന്ന വികാരം എന്താണെന്നറിഞ്ഞിരിക്കണം. അപ്പോള്‍ പലരും പറയും ''ഗ്രേസിക്ക് അങ്ങനെയൊക്കെ പറയാം. ആരാന്റെ അമ്മക്ക് ഭ്രാന്തുവന്നാല്‍ കാണാന്‍ നല്ല രസമായിരിക്കുമെന്ന്.'' അങ്ങനെയല്ല. ഞാനെന്റെ മകളോടും പറഞ്ഞിട്ടുണ്ട്. അല്ലെങ്കില്‍ മനുഷ്യത്വത്തിന് പൂര്‍ണത കിട്ടില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. മനുഷ്യന്റെ നൈസര്‍ഗികമായ ചോദനകളെ കടിഞ്ഞാണിട്ട് വിലക്കുന്നതില്‍ കാര്യമില്ല. പക്ഷേ, ചില പ്രണയങ്ങളൊന്നും എനിക്ക് ഉള്‍ക്കൊള്ളാനും കഴിഞ്ഞിട്ടില്ല. അധ്യാപകര്‍ക്ക് കുട്ടികളോട് മക്കളോടെന്നപോലെ വാത്സല്യമാണ് വേണ്ടത്. വിവാഹേതര പ്രണയത്തെ ഞാന്‍ കുറ്റപ്പെടുത്താറേയില്ല. അതിനെക്കുറിച്ച് എനിക്ക് മറ്റൊരു കാഴ്ചപ്പാടാണുള്ളത്. വിവാഹം വിരസമാകുമ്പോള്‍ അങ്ങനെയൊക്കെ സംഭവിച്ചേക്കാം. എനിക്കത് മനസ്സിലാകും. 'പടിയിറങ്ങിപ്പോയ പാര്‍വതി' ഇത്തരം അനുഭവങ്ങളുടെ പശ്ചാത്തലത്തിലുള്ള കഥയാണ്. വിവാഹേതര ബന്ധങ്ങള്‍ മിക്കവാറും താല്‍ക്കാലികമായിരിക്കുമെന്നാണ് എന്റെ വിശ്വാസം. ഏറക്കുറെ സ്വാഭാവികവുമാണ്.
ഗ്രേസി എന്ന കഥാകാരി പലപ്പോഴും മാധവിക്കുട്ടിയെ ഓര്‍മിപ്പിക്കുന്നുവെന്ന് പറയാറുണ്ട്?
കോലഞ്ചേരി കോളജില്‍ ബിനോയ് ചാത്തുരുത്തി എന്ന ഒരു മാഷ് ഉണ്ടായിരുന്നു. സാഹിത്യത്തോട് തീവ്രമായ അഭിനിവേശമുള്ള ഒരാള്‍. എനിക്ക് ദിശാബോധം ഉണ്ടാക്കിത്തന്നത് ആ മാഷാണ്. ഒരിക്കല്‍ ഞാനൊരു കഥയെഴുതി മാഷെ കാണിച്ചു. മാധവിക്കുട്ടിയുടെ കഥയുമായി നല്ല സാമ്യമുണ്ടെന്ന് മാഷ് പറഞ്ഞു. മാധവിക്കുട്ടിയെക്കുറിച്ച് കേട്ടിട്ടേയുള്ളൂ. ഒന്നും വായിച്ചിട്ടില്ല. മാധവിക്കുട്ടിയെക്കുറിച്ച് ഒരു അവേര്‍ഷന്‍ ഉള്ളതുകൊണ്ടാണോ എന്തോ നിര്‍മല കോളജിന്റെ ലൈബ്രറിയിലൊന്നും അവരുടെ പുസ്തകങ്ങള്‍ ഉണ്ടായിരുന്നില്ല. മാധവിക്കുട്ടിയെ വായിക്കാതെ എങ്ങനെയാണ് എഴുത്തുകാരിയാവുന്നതെന്ന് മാഷ് ചോദിച്ചു. ചില പുസ്തകങ്ങള്‍ മാഷ്തന്നെ തന്നു. വായിച്ചുകഴിഞ്ഞപ്പോള്‍ നമ്മള്‍ നമ്മളെത്തന്നെ കണ്ടെത്തിയപോലെ. കണ്ണാടിയില്‍ നോക്കുന്നതുപോലെയാണ് അനുഭവപ്പെട്ടത്. നമ്മുടെ ഉള്ളിലെ നിഗൂഢമായ ചില മാനസികാവസ്ഥകളൊക്കെ കഥയില്‍ വിരിഞ്ഞുവിരിഞ്ഞ് വരുന്നതു കണ്ടപ്പോള്‍ വല്ലാത്ത അതിശയവും ആരാധനയുമായി. പക്ഷേ, എഴുത്തുകാരെ ദൂരെനിന്ന് കാണുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നാറുണ്ട്. മാധവിക്കുട്ടിയോടുള്ള ആരാധനക്ക് പിന്നീട് മങ്ങലേറ്റു. മനുഷ്യനില്‍ ഒരുപാട് വൈരുധ്യങ്ങള്‍ ഉണ്ട് എന്നത് ശരിതന്നെ. പക്ഷേ, ഒരു ദിവസം ഒരു കാര്യത്തെക്കുറിച്ച് അനുകൂലമായി പറയുക. അടുത്തദിവസം അതേകാര്യം നേരെ തിരിച്ച് പറയുക. അതൊന്നും എനിക്ക് സ്വീകാര്യമായി തോന്നുന്നില്ല. ആദ്യം ഞാനെഴുതിയ കഥക്ക് മാധവിക്കുട്ടിയുടെ കഥയോട് സാമ്യമുണ്ടെന്ന് പറയുമ്പോള്‍ എനിക്ക് തോന്നുന്നത് കുറച്ച് സ്വതന്ത്രമായും ബോള്‍ഡായും ചിന്തിക്കുന്ന സ്ത്രീകള്‍ക്ക് പൊതുവായി ചില സമാനതകളുണ്ടെന്നാണ്.
 മാധവിക്കുട്ടിയാണ് എഴുത്തുകാരികള്‍ക്ക് ധൈര്യംപകര്‍ന്നതെന്ന അഭിപ്രായത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?
എന്റെ കാഴ്ചയില്‍ മാധവിക്കുട്ടിയെക്കാള്‍ ധൈര്യം ഉണ്ടായിരുന്നത് ലളിതാംബിക അന്തര്‍ജനത്തിനാണ്. അന്നത്തെ കാലഘട്ടത്തില്‍ മറക്കുടക്കുള്ളില്‍നിന്ന് പുറത്തുകടന്ന് സര്‍ഗാത്മകതയില്‍ ഏര്‍പ്പെടാന്‍ എത്ര ധൈര്യം വേണം! സത്യത്തില്‍ അവര്‍ ഒരുപാട് സംഘര്‍ഷങ്ങള്‍, സങ്കടങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. മോഹനന്‍ സര്‍ (എന്‍. മോഹനന്‍) ഒരിക്കല്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ''എനിക്കൊന്നു വയസ്സായെങ്കില്‍ മതിയായിരുന്നു''വെന്ന് അമ്മ പലപ്പോഴും സങ്കടപ്പെട്ടിരുന്നുവെന്ന്. സുന്ദരിയും ചെറുപ്പക്കാരിയുമായിരുന്നതുകൊണ്ട് അപഖ്യാതി കേള്‍ക്കേണ്ടിവന്നു. നരച്ചു വയസ്സായാല്‍ അതൊരു വയസ്സിയല്ലേ എന്ന് പറഞ്ഞ് ആളുകള്‍ ഒഴിവാക്കും.  മാധവിക്കുട്ടി ജീവിതത്തില്‍ ഒരുപാട് സ്വാതന്ത്ര്യം അനുഭവിച്ചിരുന്ന സ്ത്രീയാണ്. ദേവകളുടെ കാര്യത്തില്‍ മനുഷ്യര്‍ ഇടപെടാത്തതുപോലെ ഭര്‍ത്താവും മക്കളും ഒരു ദേവസ്ത്രീയെപ്പോലെയാണ് അവരെ കണ്ടിരുന്നതെന്ന് അടുത്തറിയുന്നൊരാള്‍ പറഞ്ഞുകേട്ടിട്ടുണ്ട്. 'മായ്ക്കുന്നതിങ്ങനെ' എന്ന കഥയില്‍ മാധവിക്കുട്ടി ഒരു കഥാപാത്രമാണ്. പേര് പറഞ്ഞിട്ടില്ല എന്നുമാത്രം. പെണ്‍കുട്ടികള്‍ ഇല്ല എന്നത് വലിയ സ്വാതന്ത്ര്യമാണ്. ആണ്‍കുട്ടികള്‍ മാത്രമുള്ള അമ്മമാര്‍ അനുഭവിക്കുന്ന വലിയ സ്വാതന്ത്ര്യം മാധവിക്കുട്ടിക്കുണ്ടായിരുന്നു. പിന്നെ, കേരളീയ സമൂഹത്തില്‍നിന്നകന്ന് കഴിയാനുള്ള അവസരവും ലഭിച്ചു. ഇന്റര്‍നാഷനല്‍ ഫിഗറാവാന്‍ മാധവിക്കുട്ടിക്ക് സാധിച്ചത് അതുകൊണ്ടൊക്കെത്തന്നെയാണ്.
 ഫെമിനിസം കേരളത്തിലെ സ്ത്രീകളില്‍ പ്രവര്‍ത്തിക്കുന്നതും ഇതുപോലെത്തന്നെയല്ലേ?
എത്രതന്നെ പറഞ്ഞാലും ഫെമിനിസം കേരളത്തിലെ സ്ത്രീകളെ കാര്യമായി ബാധിച്ചിട്ടില്ല. ഉദ്യോഗസ്ഥകളായ സ്ത്രീകള്‍ പറയുന്നത് ഫെമിനിസമൊന്നുമല്ല മിക്‌സിയും വാഷിങ്‌മെഷീനും ഡിഷ്‌വാഷറുമൊക്കെയാണ് അവരെ രക്ഷിച്ചതെന്നാണ്. ഭാരപ്പെട്ട ജോലിയല്ലെങ്കിലും ഒരുപാട് സമയം ചെലവഴിക്കേണ്ട ഒരിടമാണ് അടുക്കള. ആശയങ്ങളല്ല യന്ത്രങ്ങളാണ് തങ്ങളെ സ്വതന്ത്രരാക്കിയതെന്ന് പറയുമ്പോള്‍ അതില്‍ ആലോചിക്കേണ്ടതായി പലതുമുണ്ട്. വിദേശത്തുനിന്ന് വന്ന ഈ പ്രത്യയശാസ്ത്രം നമ്മുടെ സാംസ്‌കാരിക പശ്ചാത്തലത്തില്‍ പൂര്‍ണമായും പ്രാവര്‍ത്തികമാക്കാന്‍ പറ്റില്ല. നമ്മുടെ സംസ്‌കാരവും പരിതോവസ്ഥകളും അനുസരിച്ച് പടര്‍ന്നുപന്തലിക്കാന്‍ പറ്റിയ ഒന്നല്ല അത്. എന്റെ ചില കഥകളിലൊക്കെ ഫെമിനിസത്തിന്റെ അംശങ്ങള്‍ കാണാനാകും. അതൊക്കെ എന്റെ ജീവിതാനുഭവത്തില്‍നിന്ന് ഉരുത്തിരിഞ്ഞുവന്നതാണ്. പ്രത്യയശാസ്ത്ര സംബന്ധിയായി ഒന്നും ഞാന്‍ വായിച്ചിട്ടില്ല. ഞാന്‍ പണ്ടേതന്നെ സ്വാതന്ത്ര്യം ഇച്ഛിക്കുന്ന സ്ത്രീയാണ്. ഒരുപാട് പ്രതികൂല സാഹചര്യങ്ങളോട് കലഹിച്ചാണ് ഞാന്‍ വളര്‍ന്നത്. ഫെമിനിസം പറയുന്ന കൂട്ടര്‍തന്നെ അവരുടെ യഥാര്‍ഥ ജീവിതത്തില്‍ ഇതൊന്നുമായിരിക്കില്ല പ്രാവര്‍ത്തികമാക്കുന്നത്. തീവ്രമായ ഫെമിനിസം പറയുന്നവര്‍പോലും വീട്ടില്‍ ചെന്നാല്‍ സാധാരണ സ്ത്രീകളെപ്പോലെതന്നെയാണ് ജീവിക്കുന്നത്. ഒന്നോ രണ്ടോ പേര്‍ വ്യത്യസ്തമായി ജീവിക്കുന്നുണ്ടാവാം; അത്രതന്നെ.
കുടുംബമാണ് സ്ത്രീയുടെ ക്രിയേറ്റിവിറ്റിയെ പ്രതികൂലമായി ബാധിക്കുന്നത്. അതുകൊണ്ട്, അത്തരം വ്യവസ്ഥകള്‍ തകരണം എന്ന ആശയത്തോട് എങ്ങനെ പ്രതികരിക്കണം?
ഒരുകാര്യം തകര്‍ക്കണമെന്ന് പറയുമ്പോള്‍ പകരംവെക്കാന്‍ മറ്റൊരുകാര്യം കണ്ടുപിടിക്കണ്ടേ? കുടുംബത്തിനുപകരംവെക്കാന്‍ ഒന്നുമില്ല. കുടുംബഘടനയെ നിഷേധിക്കല്‍, ലൈംഗിക സ്വാതന്ത്ര്യം ഇതൊക്കെ കേള്‍ക്കാന്‍ രസമുണ്ട്. അതിന്റെ പ്രായോഗികതയെക്കുറിച്ച് എനിക്ക് ഒരുപാട് സംശയങ്ങളുണ്ട്. വിദേശങ്ങളിലൊക്കെ സ്ത്രീ പൊതുസ്വത്താകുന്ന കമ്യൂണുകളുണ്ടായിരുന്നു. ഒരു സ്ത്രീ ഒരു പുരുഷനുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നു. ആ സ്ത്രീക്കുതന്നെ മറ്റൊരു പുരുഷനുമായി ബന്ധമുണ്ടാകും. അതിലും കുട്ടിയുണ്ടാകും. ആര് ആരുടെയൊക്കെ കുട്ടികളാണെന്ന് അറിയാത്ത സാഹചര്യത്തില്‍ വളരുന്ന കുട്ടികള്‍ തമ്മിലും ബന്ധമുണ്ടാകാം. അങ്ങനെ വരുമ്പോള്‍ മൃഗങ്ങളും മനുഷ്യരും തമ്മില്‍ എന്തു വ്യത്യാസമാണുള്ളത്? മനുഷ്യനും അതുപോലെയാകുക എന്നുവെച്ചാല്‍ ഇത്രയുംകാലംകൊണ്ട് നമ്മള്‍ ആര്‍ജിച്ച സംസ്‌കാരത്തിനൊന്നും ഒരര്‍ഥവുമില്ല എന്നു വരില്ലേ?  ഇത്തരം ആശയങ്ങളൊന്നും സാധ്യമായ കാര്യങ്ങളല്ല. ഈ പറച്ചിലിലൊക്കെ ഒരുതരം കാപട്യം ഉണ്ട്. ഒരു മീറ്റിങ്ങില്‍ പങ്കെടുത്തപ്പോള്‍ ഒരു ഫെമിനിസ്റ്റ് സംസാരിക്കുന്നത് കുറെനേരം ചെവികൂര്‍പ്പിച്ചിരുന്നിട്ടും ഒരക്ഷരം മനസ്സിലായില്ല. അവര്‍ പറയുന്നത് അവര്‍ക്കുതന്നെ മനസ്സിലാകുന്നുണ്ടോ എന്നറിയില്ല. ഹൃദയത്തെയൊന്നും സ്‌പര്‍ശിക്കാതെയുള്ള ഇത്തരം സംഭാഷണങ്ങള്‍ ഭയങ്കര ജാടയാണ്. സത്യം എന്നു പറയുന്നത് വളരെ ലളിതമാണ്. അത് നേരിട്ട് ഹൃദയത്തില്‍ സ്‌പര്‍ശിക്കും. മീറ്റിങ് കഴിഞ്ഞ് സൗഹൃദ സംഭാഷണത്തിനിടയില്‍ ഇത്രയും ഭീകരമായി പ്രസംഗിച്ച ആ ഫെമിനിസ്റ്റ് പറയുന്നത്, എനിക്ക് കോള്‍ഡാണ്. വൈകുന്നേരം സ്‌നേഹസമ്പന്നനായ ഭര്‍ത്താവ് വിക്‌സിട്ട് ആവി കൊള്ളിക്കും. എന്റെ ഭര്‍ത്താവ് അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ സാധാരണ പെണ്ണുങ്ങള്‍ പറയുന്നതുപോലെത്തന്നെ ഈ തീവ്രവാദിയായ ഫെമിനിസ്റ്റും പറയുന്നതുകേട്ട് ഞാന്‍ അതിശയിച്ചുപോയി. കുടുംബം തകര്‍ക്കണം. കുടുംബമാണ് സ്ത്രീയുടെ ക്രിയേറ്റിവിറ്റിയെ നശിപ്പിക്കുന്നത് എന്നുപറയുന്നവര്‍തന്നെ വീട്ടില്‍ ചെന്നാല്‍ ഭര്‍ത്താവ്, കുഞ്ഞുങ്ങള്‍, അവരുടെ ലോകം ഇതെല്ലാം ആസ്വദിക്കുന്നുണ്ട്. ആ ലോകത്തെയൊന്നും അവര്‍ ഉപേക്ഷിക്കില്ല. എന്നിട്ട്, മറ്റുള്ളവരോട് ഉപേക്ഷിക്കാന്‍ പറയുന്നതിനോട് എനിക്ക് എതിര്‍പ്പാണ്. നമ്മള്‍ ഒരാളോട് എന്തെങ്കിലും ചെയ്യാന്‍ ഉപദേശിക്കണമെങ്കില്‍ അതുചെയ്യാന്‍ നമുക്ക് പ്രാപ്തിയുണ്ടാകണം. അതിനു പറ്റാത്തവര്‍ ഒരുതരം ആശയസമരങ്ങളും നടത്തരുതെന്നാണ് എന്റെ പോളിസി. ഒരുമാതിരിപ്പെട്ട ചര്‍ച്ചകളിലൊന്നും എന്നെ കാണാത്തത് അതുകൊണ്ടാണ്. ഹിപ്പോക്രസി എനിക്ക് തീരെ സഹിക്കാനാവില്ല.
സ്ത്രീയുടെ സര്‍ഗാത്മകതയെ കുടുംബം എങ്ങനെ ബാധിക്കും?
സ്ത്രീയുടെ സര്‍ഗാത്മകതയില്‍ കുടുംബത്തിന്റെ കെട്ടുപാടുകള്‍ ഉണ്ട്. വിദേശത്തുള്ളപോലെ ഈടുള്ള കൃതികള്‍ ഇവിടെ ഉണ്ടാകുന്നില്ല എന്നുപറയാറുണ്ട്. അതിന് കൃത്യമായ കാരണങ്ങളുണ്ട്. വിദേശികള്‍ക്ക് കുടുംബജീവിതത്തിന് വലിയ പ്രാധാന്യമില്ല. അവര്‍ അവരുടെ തട്ടകം തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍ അതില്‍ fully devoted ആണ്. വേറെ ബാധ്യതകളില്ല. ഇവിടെ അങ്ങനെയല്ല. സ്ത്രീകളുടെ കാര്യമാകട്ടെ തീര്‍ത്തും പരുങ്ങലിലാണ്. പ്രാരബ്ധങ്ങളുടെ നടുക്കാണ് സ്ത്രീകള്‍ ജീവിക്കുന്നത്. ഇന്ത്യന്‍ അമ്മമാരുടെ മാത്രം അവസ്ഥയാണിത്. അങ്ങനെ നോക്കുമ്പോള്‍ സാറാ ടീച്ചര്‍ വലിയ ഒരതിശയമാണ്. ഇതിനെല്ലാം ഇടയിലും എന്തെല്ലാം ചെയ്യുന്നു, എഴുതുന്നു! എനിക്ക് തോന്നുന്നത് എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമില്ല എന്നാണ്. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരവുമില്ല. ഭാഗികമായ ഉത്തരങ്ങള്‍ കിട്ടിയേക്കാം. ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രാപ്തരാകുന്നുവെന്നത് ഒരു കാര്യമാണ്. അത്രയേയുള്ളൂ. എന്റെ 'കല്ലു' എന്ന കഥതന്നെ ഉദാഹരണം. പുരുഷന്മാര്‍ക്ക് സമീപിക്കാനാകാത്തവിധം ഭയങ്കരിയായിട്ടാണ് കല്ലുവിനെ പുറംലോകം നോക്കിക്കാണുന്നത്. പക്ഷേ, അവളുടെ ഉള്ളു നോക്കിയേ. പുരുഷനോടൊത്ത് ജീവിക്കണമെന്നും കുഞ്ഞുങ്ങളെ പ്രസവിക്കണമെന്നുമൊക്കെ തീക്ഷ്ണമായി അവള്‍ അഭിലഷിക്കുന്നുണ്ട്. തീവ്രമായി ഫെമിനിസം പറയുന്നവരുടെ മുന്നില്‍വെക്കാനുള്ള ഒരു കഥ ഇതാണ്. പുരുഷന്മാരില്ലാതെ ജീവിക്കാമെന്നൊരു ചങ്കൂറ്റമൊക്കെ ഒരു കാലത്തു തോന്നിയേക്കും. കുറച്ചുകഴിയുമ്പോള്‍ നമ്മള്‍ സങ്കടപ്പെടും. തീവ്രമായ ഫെമിനിസത്തോട് എനിക്ക് ഒരു യോജിപ്പുമില്ല.
എന്തിന്റെയും എക്‌സ്ട്രീം ലെവലിലേക്ക് പോവുക. അതുതന്നെയല്ലേ പല സംസ്‌കാര വിമര്‍ശങ്ങളിലും നിരൂപണങ്ങളിലുമൊക്കെ കാണുന്നത്?
എന്‍.എസ്. മാധവന്‍ 'ഹിഗ്വിറ്റ'യില്‍ ജബ്ബാര്‍ എന്ന കഥാപാത്രത്തെ ആവിഷ്‌കരിച്ചതിനെ ജാതീയമായി നേരിടുന്ന നിരൂപണങ്ങള്‍ അതുപോലെയാണ്. ഇത്രയൊക്കെ വായനയുടെയും എഴുത്തിന്റെയും സംസ്‌കാരമുള്ളവര്‍പോലും അങ്ങനെയാണ് ചിന്തിക്കുന്നത്. 'പെരുമഴക്കാലം' എന്ന സിനിമയെക്കുറിച്ചും അത്തരം കമന്റുകള്‍ വന്നിട്ടുണ്ട്. ഭയങ്കരമായി ഫീല്‍ ചെയ്ത ഒരു കാര്യമായിരുന്നു അത്. 'മലയാള'ത്തില്‍ ഞാനതിനെകുറിച്ച് എഴുതിയിരുന്നു. ഈയിടെ ഭാഷാപോഷിണിയിലും സിനിമയിലെ പെണ്‍കഥാപാത്രങ്ങളെക്കുറിച്ചുള്ള വിശകലനം. ഒരു പാഴ്‌വേലയാണത്. സിനിമയിലെ കഥവെച്ചുകൊണ്ട് പ്രത്യയശാസ്ത്രപരമായി അതിനെ വിശകലനം ചെയ്യുന്നതില്‍ ഒരു കഴമ്പുമില്ല. സിനിമ എന്നുപറയുന്നത് ഒരു വ്യവസായമാണ്. അതില്‍ കുറച്ചു കലയുണ്ടെന്നത് സത്യമാണ്. അതിനെക്കാളുപരി കോടികളുടെ ബിസിനസ്സാണത്. മനുഷ്യരെ അതിലേക്ക് അങ്ങനെ വലിച്ചടുപ്പിക്കാം. മുടക്കിയ കാശും ലാഭവും എങ്ങനെയുണ്ടാക്കാം എന്നുമാത്രമേ അവര്‍ ചിന്തിക്കുന്നുള്ളൂ. 'പെരുമഴക്കാല'ത്തെകുറിച്ച് ഒരു നിരൂപകന്‍ എഴുതിയത്, ഒരു മുസ്‌ലിം പെണ്‍കുട്ടി പട്ടത്തി പെണ്‍കുട്ടിയുടെ കാല്‍ക്കല്‍വീഴുന്നത് ബി.ജെ.പി ലൈന്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണെന്നാണ്. ഈ കഥ നേരെതിരിച്ചു സങ്കല്‍പിച്ചു നോക്കൂ. വിധവയായ മുസ്‌ലിം പെണ്‍കുട്ടിക്ക് പുനര്‍വിവാഹം ഒരു തടസ്സമേയല്ല. അത് പുതുമയുള്ള ഒരു വിഷയവുമല്ല. അവരുടെ മതത്തിന്റെ സംസ്‌കാരം അതാണ്.
തമിഴ്ബ്രാഹ്മണ സമുദായത്തില്‍ കാറ്റും വെളിച്ചവും കയറാത്ത അന്തരീക്ഷത്തില്‍ ജീവിക്കുന്ന വിധവയുടെ സ്ഥിതി അതല്ല. അവള്‍ വിധവയാണെന്ന് സമൂഹം അവളെ ബോധ്യപ്പെടുത്തിക്കൊണ്ടേയിരിക്കും. എത്ര കൊഴുത്ത തലമുടിയും മുറിച്ചുമാറ്റും. വെള്ളയുടുപ്പിക്കും. രതിവികാരങ്ങള്‍ ഉണരാത്ത  ഭക്ഷണം കൊടുക്കും. മംഗളകര്‍മങ്ങളില്‍ പങ്കെടുപ്പിക്കാതിരിക്കും. അങ്ങനെയുള്ള സമുദായത്തിലെ കഥാപാത്രത്തെ അത്തരത്തില്‍ ആവിഷ്‌കരിച്ചാലേ നമുക്ക് ഫീല്‍ ചെയ്യുകയുള്ളൂ. നമ്മളതിന്റെ ഭീകരത ആലോചിക്കും. അതിനെചൊല്ലിയുള്ള നമ്മുടെ വ്യഥ ഉണരണമെങ്കില്‍, തീവ്രമാകണമെങ്കില്‍ അങ്ങനെയൊരു കഥാപാത്രംതന്നെ വേണം. ഹൃദയത്തെ മഥിക്കുന്നിടത്തേ സിനിമ വിജയിക്കൂ. സിനിമ കച്ചവടമാണ്. അതുപോലെതന്നെ 'രാജമാണിക്യം' കണ്ട് മാര്‍ജിനലൈസ് ചെയ്ത ഭാഷയെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു എന്നൊക്കെ പറയുന്നത് എന്തൊരു വിഡ്ഢിത്തമാണ്! പഴയകാല സിനിമകളില്‍ അച്ചടിഭാഷയിലാണ് സംസാരിച്ചിരുന്നത്. കുറെ കഴിഞ്ഞപ്പോള്‍ വള്ളുവനാടന്‍ ഭാഷ വന്നു. കുറെനാള്‍ അതുകേട്ടു. പിന്നെ, അതും മടുത്തുതുടങ്ങി. അപ്പോള്‍ ഒരു ചെയ്ഞ്ച്. 'രാജമാണിക്യം' ഭാഷയും അതുപോലെയാണ്. എന്തര് കൗതുകം! അല്ലാതെ സിനിമക്കാര്‍ മാര്‍ജിനലൈസ് ചെയ്ത ഭാഷയെ പൊക്കിയെടുത്ത് വലിയ ഭാഷാ സേവനം ചെയ്യുന്നു എന്നൊക്കെ വ്യാഖ്യാനിക്കുന്നത് ശുദ്ധ മണ്ടത്തമാണ്. എന്തിനാണ് ഇതുപോലെ യാഥാര്‍ഥ്യബോധമില്ലാത്ത നിരൂപണങ്ങള്‍ എഴുതുന്നത്?
സ്വന്തം കഥകളെകുറിച്ചു വരുന്ന പഠനങ്ങളോടുള്ള മനോഭാവമെന്താണ്?
ഒരുപാട് സ്യൂഡോ ഇന്റലക്ച്വല്‍സ് ഉള്ള സമൂഹമാണ് നമ്മുടേത്. കഥകളെകുറിച്ചു വരുന്ന ചില പഠനങ്ങളൊക്കെ എന്നെ ഭയങ്കരമായി നിരാശപ്പെടുത്താറുണ്ട്. അതിനെക്കാളും കഥകളെ ഉള്‍ക്കൊള്ളുന്ന വായനക്കാരുണ്ട്. പണ്ട് വായനക്കാര്‍ കത്തുകളൊക്കെ എഴുതിയിരുന്നകാലത്ത് ഞാനത് മനസ്സിലാക്കിയിട്ടുണ്ട്. ധാരാളം കത്തുകള്‍ വായനക്കാര്‍ എഴുതാറുണ്ടായിരുന്നു. ഞാനൊരിക്കല്‍ മുന്നൂറു പോസ്റ്റ് കാര്‍ഡുകള്‍ വാങ്ങിവെച്ചു. എല്ലാത്തിനും മറുപടി എഴുതാന്‍. ഇപ്പോള്‍ പിറന്ന പിഞ്ചുകുഞ്ഞുങ്ങളടെ ഒരു നൈര്‍മല്യമുണ്ട് പോസ്റ്റ്കാര്‍ഡിലെഴുതുന്ന കത്തുകള്‍ക്ക്. ചില നിരൂപകര്‍ കഥയെ കണ്ടെത്തുന്നതിനെക്കാള്‍ ഭംഗിയായി വായനക്കാര്‍ കണ്ടെത്തും. ഓണപ്പതിപ്പുകളിലൊക്കെ നിറയെ കഥയുണ്ടായിരുന്ന കാലത്ത് എന്റെ 'തിരുമുറിവ്' എന്ന കഥ വന്നു. അപ്പോള്‍ ഒരു നിരൂപകന്‍ അതിനെ വിലയിരുത്തിയത് ഉള്‍ക്കൊള്ളാന്‍ എനിക്കായില്ല. കഥാപാത്രം തെറ്റ് ചെയ്യുമ്പോഴാണ് മുറിവ് തുറന്ന് ചോരയും ചലവും വരുന്നത്. മനഃസാക്ഷിയുടെ പ്രതീകമാണ് ആ മുറിവ്. അങ്ങനെയാണ് 'തിരുമുറിവു'ണ്ടാകുന്നത്. അത് വായനക്കാര്‍ കൃത്യമായി കണ്ടെത്തി. അല്ലെങ്കിലും അക്കാദമിക ഭാഷയിലെഴുതുന്ന ഈ നിരൂപണങ്ങള്‍ എനിക്ക് ഒട്ടും പറ്റാറില്ല. നിരൂപകര്‍ മാത്രമല്ല ചില മലയാളം അധ്യാപകര്‍ കഥ വായിക്കുന്ന രീതിയും എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്്. സുഭാഷ് ചന്ദ്രന്റെ 'ഏഴു ഖണ്ഡികയില്‍ ഒരു കടങ്കഥ' എന്ന കഥ വായിച്ച് ഒരു അധ്യാപകന്‍ എന്നോട് നേരിട്ടുപറഞ്ഞതാണ് തന്റെ അപഥസഞ്ചാരം ഭര്‍ത്താവറിയാതിരിക്കാന്‍ ആ അമ്മ മകനെ വിഷം കൊടുത്തു കൊന്നതാണ്. ആ വിഷത്തിന്റെ പേരുപോലും ആ കഥയിലുണ്ടെന്ന്. ആ കഥ ഞാന്‍ ഏഴുവട്ടം വായിച്ചുനോക്കി. എനിക്കൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഞാനൊരുപാട് തര്‍ക്കിച്ചു. പക്ഷേ, അയാള്‍ അമ്പരപ്പിക്കുന്ന നിശ്ശബ്ദതയില്‍ മുഴുകിയതേയുള്ളൂ. മലയാളം അധ്യാപകരെ അടച്ചാക്ഷേപിക്കുകയല്ല. എന്നാലും ഭാഷയെ സ്‌നേഹിക്കാത്തവര്‍ ഭാഷ പഠിക്കാന്‍  പോകരുത്. ഒരു വിഷയവും കിട്ടാതെവരുമ്പോള്‍ മലയാളം എടുത്ത് പഠിക്കുകയും പിന്നെ പഠിപ്പിക്കുകയും ചെയ്യുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കും. വയറ്റുപിഴപ്പിന് ഒരു ജോലി എന്ന ധാരണയോടെ വരുന്ന അധ്യാപകരുടെ കുഴപ്പംകൊണ്ടാണ് കുട്ടികള്‍ക്കും ഭാഷയോട് സ്‌നേഹമില്ലാതാകുന്നത്. അങ്ങനെയുള്ള അധ്യാപകര്‍ പഠിപ്പിക്കുന്ന കുട്ടികള്‍ക്ക് സാഹിത്യമൊന്നും ആസ്വദിക്കാന്‍ പറ്റില്ല. ശാസ്ത്രവിഷയങ്ങള്‍ പഠിപ്പിക്കുന്നവരെക്കാള്‍ വായനാശീലം ഭാഷാധ്യാപകര്‍ക്ക് വേണം. ഒരു കവിത പഠിപ്പിച്ച് നേരെ അര്‍ഥം പറയുകയല്ലല്ലോ അവര്‍ ചെയ്യേണ്ടത്. ഏതൊക്കെയോ ലോകങ്ങളിലൂടെ കുട്ടികളെ നയിക്കേണ്ടവരാണ് അധ്യാപകര്‍. വായനാശീലം ഇല്ലാത്തത് ഭയങ്കര പ്രശ്‌നമാണ്.
വായനാശീലം എഴുത്തിനും അനിവാര്യമല്ലേ?
തീര്‍ച്ചയായും. എല്ലാവരും പറയും നന്നായി വായിക്കുന്നവര്‍ക്ക് ഭംഗിയുള്ള ഒരു ശൈലി ഉണ്ടാവുമെന്ന്. ഭൂരിപക്ഷം എഴുത്തുകാര്‍ നന്നായി വായിക്കുന്നവരുമാണ്. എന്നിട്ടും ചിലരുടെ ശൈലി കൂടുതല്‍ ആകര്‍ഷകമാകുന്നതെന്തുകൊണ്ട്? മാധവിക്കുട്ടിയുടെ ഭാഷാപ്രയോഗങ്ങള്‍ തന്നെയെടുക്കാം. വിദ്യാഭ്യാസം വളരെ കുറവാണ്. എന്നിട്ടും എത്ര സഹജമായും ലളിതമായും ഹൃദയസ്‌പര്‍ശിയായുമാണ് അവര്‍ എഴുതുന്നത്. ഭംഗിയുള്ള ഭാഷാശൈലി ഒരു സിദ്ധിവിശേഷമാണെന്നുതന്നെയാണ് എനിക്ക് തോന്നുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് വായിക്കാനുള്ള സമയം വളരെ കുറവാണ്. പ്രത്യേകിച്ചും ചെറിയ കുട്ടികളും മറ്റ് പ്രാരബ്ധങ്ങളുമൊക്കെയുണ്ടാവുമ്പോള്‍. ഞാനൊക്കെ കോളജ് ലൈബ്രറിയിലിരുന്നാണ് അത്തരം സാഹചര്യങ്ങളെ മറികടന്നത്.
കഥ, നോവലെറ്റ്, ഓര്‍മക്കുറിപ്പുകള്‍ എല്ലാം എഴുതി. നോവല്‍ എഴുതാത്തത് എന്തുകൊണ്ടാണ്?
എഴുതണമെന്ന് വലിയ മോഹമുണ്ട്. കഥക്ക് അതിന്റെ തച്ചുശാസ്ത്രമുണ്ട്. കുറുകിക്കുറുകി വരുന്ന ഘടനയാണത്. നോവലാകട്ടെ വികസിച്ചുവരുന്നതും. വളരെ കുറുക്കി എഴുതുന്നവര്‍ക്ക് നോവല്‍ എഴുതാന്‍ പറ്റുമോയെന്ന് സംശയമാണ്. സത്യത്തില്‍ ഞാന്‍ 'പനിക്കണ്ണ്' എഴുതിയത് നോവലിന്റെ തുടക്കമായിട്ടാണ്. പിന്നെ, ജീവിതപ്രാരബ്ധങ്ങള്‍ക്കിടയില്‍ അതിന് തുടര്‍ച്ചയുണ്ടായില്ല. അന്നൊക്കെ ചിലപ്പോള്‍ എഴുതാന്‍ പറ്റുമായിരുന്നു. പലരും പറഞ്ഞു 'ഒറോതയും പ്രേതങ്ങളും' എന്ന കഥയിലെ അന്തരീക്ഷംപോലെ നാട്ടിന്‍പുറത്തിന്റെ കാന്‍വാസില്‍ നോവല്‍ എഴുതണമെന്ന്. ഞാന്‍ കുറുകിക്കുറുകി എഴുതുന്ന ഒരാളായതിനാല്‍ നോവലിന്റെ ശൈലി ഉണ്ടായിവരുമെന്ന് തോന്നുന്നില്ല. പറ്റില്ലെങ്കിലും നമുക്ക് മോഹിക്കാമല്ലോ അല്ലേ?
ജീവിതത്തോട് കടുത്ത ആസക്തിയും അതേസമയംതന്നെ വിരക്തിയും പുലര്‍ത്തുന്ന ധാരാളം കഥകളുണ്ട്. ഇങ്ങനെ വിരുദ്ധമനോഭാവമുള്ള കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിന്റെ പ്രേരണ എന്താണ്?
ഒരാളുടെ ഉള്ളില്‍ത്തന്നെ അനേകം ആളുകളുണ്ട്. ഒരിക്കലും ബോധപൂര്‍വം നടത്തുന്ന ഒരു കാര്യമല്ല അത്. ഒരു കാര്യം പറഞ്ഞ് കുറച്ചുകഴിഞ്ഞ് നമുക്ക് തോന്നും. അയ്യോ നമ്മളെന്താ അങ്ങനെ പറഞ്ഞത്, അങ്ങനെയായിരുന്നോ പറയേണ്ടിയിരുന്നത്. നമ്മള്‍ നമ്മളെത്തന്നെ വിശകലനം ചെയ്തുനോക്കുമ്പോള്‍ മനസ്സിലാകും നമ്മുടെയുള്ളില്‍തന്നെ ഒരുപാട് ആളുകള്‍ ഉണ്ടെന്ന്. അതുകൊണ്ടാണ് അങ്ങനെ വരുന്നത്. അത് തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍ വൈരുധ്യം വരുന്നതില്‍ അതിശയം ഉണ്ടാകേണ്ട കാര്യമില്ല. പ്രകടമായി എന്റെ കഥയില്‍ ഫെമിനിസ്റ്റ് വ്യൂ ഉള്ളത് ഗൗളികളെക്കുറിച്ചെഴുതിയ കഥയിലാണ്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ ഓപറേഷന്‍ കഴിഞ്ഞ് കിടക്കുമ്പോഴാണ് ആ കഥ എനിക്ക് തോന്നുന്നത്. രോഗിയായ എന്നെ ആളുകള്‍ കാണാന്‍ വരുന്നതേ എനിക്കിഷ്ടമല്ലായിരുന്നു. എനിക്ക് ആരോടെങ്കിലും അസൂയ തോന്നിയിട്ടുണ്ടെങ്കില്‍ അത് ആരോഗ്യമുള്ള ശരീരമുള്ളവരോടാണ്. അവരുടെ ആരോഗ്യമുള്ള ശരീരം പ്രദര്‍ശിപ്പിച്ചുകൊണ്ട് എന്റെ മുന്നില്‍ നില്‍ക്കുന്നത് എനിക്ക് സഹിക്കാന്‍ പറ്റുകയില്ല. ഹോസ്‌പിറ്റലില്‍ ഇങ്ങനെയും ചില ഗൗളികളുണ്ട്. ചിലപ്പോള്‍ എന്റെ വിഭ്രാന്തിയായിരിക്കാം. എനിക്കറിയില്ല. എന്റെ വീട്ടിലെ ഗൗളികള്‍ക്കും പ്രത്യേകതകളുണ്ട്. എന്തുപറഞ്ഞാലും അതിനുള്ളില്‍ അവര്‍ ഇടപെടും. ഗൗളികളെ ഭാര്യയും ഭര്‍ത്താവുമായി സങ്കല്‍പിച്ചെഴുതിയ കഥയാണ് 'ഗൗളിജന്മം'. രോഗാവസ്ഥയില്‍ കിടക്കുമ്പോള്‍ രണ്ട് ഗൗളികളിലൂടെ സ്വാഭാവികമായി വന്ന കഥ. പിന്നീട് നല്ല ഒന്നാന്തരം ഫെമിനിസ്റ്റ് വ്യൂ ഉള്ള കഥയായി അത് മാറിയതുകണ്ട് ഞാന്‍ തന്നെയും ഒന്നമ്പരന്നിട്ടുണ്ട്.
യൗവനനഷ്ടത്തെകുറിച്ചുള്ള വിഭ്രാന്തികള്‍ സൂക്ഷിക്കുന്ന ധാരാളം സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. 'കണ്ണാടിയില്‍ കാണാത്തത്' എന്ന കഥതന്നെ അതിന് മികച്ച ഉദാഹരണമാണ്?
യൗവനം എന്നെ തീവ്രമായി മോഹിപ്പിക്കുന്ന ഒന്നാണ്. സുഭാഷ് ചന്ദ്രനൊക്കെ പറയാറുണ്ട് മരണത്തെ ഭയമാണെന്ന്. കലാകാരന്മാര്‍ക്ക് മരണഭയം കൂടുതലായിരിക്കുമത്രെ. അങ്ങനെയെങ്കില്‍ ഞാനൊരു കലാകാരിയേ അല്ല എന്നുവേണം പറയാന്‍. എനിക്ക് മരണഭയമില്ല. പക്ഷേ, വാര്‍ധക്യത്തെ എനിക്ക് ഭയമാണ്. നീലഞരമ്പുകളുള്ള സുതാര്യമായ തൊലി എന്നെ വല്ലാതെ മോഹിപ്പിക്കും. ട്രെയിനിലൊക്കെ കയറുമ്പോള്‍ മിനുസമുള്ള തൊലിയുള്ളവരെ ഞാന്‍ കൊതിയോടെ നോക്കിയിരിക്കും. യൗവനം എന്നെ എപ്പോഴും ഭ്രമിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സൗഭാഗ്യം യൗവനത്തില്‍ ജീവിക്കുക എന്നതാണെന്ന് എനിക്ക് തോന്നുന്നു. യൗവനത്തോട് എത്ര ഭ്രമം ഉണ്ടായാലും ആരെങ്കിലും എന്റെ വാര്‍ധക്യമെടുത്ത് യൗവനം പകരം തരാമെന്നുപറഞ്ഞാല്‍ എനിക്ക് വേണ്ട എന്ന് ഞാന്‍ പറയും കേട്ടോ.
എഴുത്തും ആക്ടിവിസവും പൊരുത്തപ്പെട്ടുപോകുന്ന കാര്യങ്ങളാണോ?
ആക്ടിവിസം എല്ലാവര്‍ക്കും പറ്റിയതല്ല. എനിക്കെന്തായാലും പറ്റില്ലെന്ന് ഉറപ്പുണ്ട്. എനിക്ക് ആള്‍ക്കൂട്ടത്തിനിടയില്‍ ചെന്ന് കുറെനേരം നില്‍ക്കുമ്പോള്‍ അസ്വസ്ഥതയനുഭവപ്പെടും. അങ്ങനെയുള്ള തോന്നലുള്ളവര്‍ക്ക് ആക്ടിവിസം പറ്റില്ല. പക്ഷേ, സാറ ടീച്ചറുടെ കഥകള്‍ക്കൊക്കെ ഇത്രയും ശക്തിവന്നത് ടീച്ചര്‍ ഒരു ആക്ടിവിസ്റ്റായതില്‍ പിന്നെയാണ്. ലോകത്തിന്റെ ഗതി പിന്തുടരുമ്പോള്‍ തോന്നുന്ന അമര്‍ഷം എഴുത്തില്‍ പ്രതിഫലിപ്പിക്കാന്‍ എല്ലാവര്‍ക്കും കഴിയില്ല. എങ്കിലും സൂക്ഷ്മമായ ഒരു രാഷ്ട്രീയം എന്റെ കഥയിലും ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഒന്നിനോടും എതിര്‍പ്പുകളില്ലാതെ സമരസപ്പെടുക എന്നത് എഴുത്തുകാരുടെ രീതിയല്ല.
ഗ്രേസിയുടെ കഥകള്‍ ശരീരത്തിന് പ്രാധാന്യം കൊടുക്കുന്നവയാണെന്ന് അംഗീകാരമായും കുറ്റപ്പെടുത്തലുകളായും പറഞ്ഞുകേട്ടിട്ടുണ്ട്. ശരീരത്തെകുറിച്ചുള്ള സങ്കല്‍പമെന്താണ്?
എന്റെ കഥയില്‍ ശരീരത്തിനാണ് പ്രാധാന്യം എന്നൊരാരോപണമുണ്ട്. അതത്ര മോശം കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല. ആത്മാഭിമാനവും അത്രതന്നെ പ്രധാനപ്പെട്ടതാണ്്. യഥാര്‍ഥത്തില്‍ പെണ്‍മാസികകള്‍ക്കൊക്കെ സ്ത്രീകളുടെ അഭിമാനത്തെ ഉജ്ജ്വലിപ്പിച്ചുകൊണ്ടുവരാന്‍ പറ്റേണ്ടതാണ്. പക്ഷേ, ഇതിലെല്ലാം സൗന്ദര്യം എങ്ങനെ പരിരക്ഷിക്കാം എന്നൊക്കെയുള്ള കാര്യങ്ങള്‍ക്കാണ് മുന്‍തൂക്കം. സ്ത്രീയും പുരുഷനും ജോലിചെയ്യാതെ കുടുബ ബജറ്റ് നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ സാധ്യമല്ലാത്ത ഒരു കാലമാണിത്. ഈ തിരക്കിനിടയില്‍ ഇവര്‍ക്കൊക്കെ എവിടെനിന്നാണ് സൗന്ദര്യപരിരക്ഷണത്തിനുള്ള സമയം കിട്ടുന്നതെന്നാണ് ഞാന്‍ ആലോചിക്കുന്നത്. ഇങ്ങനെ അന്തഃസാരശൂന്യരായ മനുഷ്യരായി പെണ്ണുങ്ങളെ കാണേണ്ടതുണ്ടോ? ഇതൊക്കെ വായിച്ച് പെണ്ണുങ്ങളൊക്കെ ഭക്ഷണം കുറച്ച് മുരിങ്ങക്കോലുപോലെയായികൊണ്ടിരിക്കുന്ന ഒരു രീതിയും കണ്ടുവരുന്നുണ്ട്. മുരിങ്ങക്കോലുപോലെയിരിക്കുന്ന പെണ്ണുങ്ങളെ എനിക്ക് തീരെ ഇഷ്ടമല്ല. പെണ്‍ശരീരത്തിന്റെ സൗന്ദര്യം അതിന്റെ ഉയര്‍ച്ചതാഴ്ചകളിലാണ്. അതുകൊണ്ടാണ് പെണ്ണുടലിനോടുള്ള എന്റെ കൗതുകം ഒടുങ്ങാത്തത്. പെണ്ണുടലിനെ അപേക്ഷിച്ച് ആണുടലിന് ആകര്‍ഷണം കുറവാണ്.
(madhyamam weekly)
***************************************************************************

അവനവൻ കടമ്പയും തനതുനാടകവേദിയും

വന്ദന ശ്രീകുമാർ

നാട്ടിൻ പുറങ്ങളിൽ നിലവിലിരിക്കുന്ന വിശ്വാസങ്ങളും പാരമ്പര്യത്തിൽ നിന്നും സ്വീകരിക്കുന്ന വസ്‌തുതകളും അവതരിപ്പിച്ചുകൊണ്ട്‌ രംഗവേദിയെ പരീക്ഷണാർത്ഥം കണ്ടുകൊണ്ട്‌ നാടകരചനയിൽ മുഴുകിയ വ്യക്തിയാണ്‌ കാവാലം നാരായണപ്പണിക്കർ. ‘തിരുവരങ്ങ്‌’ നാടകസംഘത്തിലൂടെ തനതു നാടകങ്ങൾക്ക്‌ രൂപവും ഭാവവും നൽകി ആവിഷ്‌ക്കരിച്ചത്‌ കാവാലമാണ്‌. നാടൻ ശീലുകളുടെയും വായ്‌ത്താരികളിലൂടെയും നാടൻ കലാരൂപങ്ങളുടേയും പ്രയോക്താവായി അറിയപ്പെടുന്നു. വാചിക ആംഗിക ആഹാര്യരീതികൾ തന്റേതായ രീതിയിൽ അദ്ദേഹം അവതരിപ്പിക്കുന്നു. അതിന്‌ ഏറ്റവും നല്ല ഉദാഹരണമാണ്‌. ‘അവനവൻ കടമ്പ’.
പ്രേക്ഷകൻ, ഇതിവൃത്തം, വേഷമെടുക്കുന്ന ആൾ എന്നീ ദൃശ്യകലയുടെ പ്രധാനഘടകങ്ങളെ പരിഗണിച്ചാൽ കേരളത്തിലെ അനുഷ്‌ഠാനകലകൾക്കൊക്കെയും നാടകീയ സ്വഭാവം ഉണ്ടെന്നു പറയാം. തെയ്യം, മുടിയേറ്റ്‌, പടയണി തുടങ്ങിയവ കേരളത്തിലെ പ്രധാന അനുഷ്‌ഠാന കലകളാണ്‌. ഇവയിലൊക്കെ ന ​‍ാടകത്തിന്റെ സ്വഭാവം ദർശിക്കാവുന്നതാണ്‌. അതോടൊപ്പം കൂടിയാട്ടം പോലുള്ള ക്ലാസ്സിക്കൽ സംസ്‌കൃത നാടകാവതരണ രീതികളും കേരളത്തിലുണ്ടായിരുന്നു. ഇതെല്ലാം നമ്മുടെ രംഗകലയുടെ, നാടക പാരമ്പര്യത്തിന്റെ പൂർവ്വ മാതൃകകളാണെന്ന്‌ പറയാം. ഇത്തരം കാര്യങ്ങളെ പരിഗണിക്കുമ്പോൾ നമുക്കിന്ന്‌ ഏറെ പരിചിതമായ ‘പ്രൊസീനീയം’ തീയേറ്ററും അതിന്റെ ആവിഷ്‌ക്കാര ചിട്ടകളും മാത്രമല്ല നാടകം എന്നു പറയേണ്ടിയിരിക്കുന്നു. ഇത്തരമൊരു തിരിച്ചറിവ്‌ കേരളത്തിലെ നാടക പ്രവർത്തകരെ പലതരം പരീക്ഷണങ്ങളിലേക്ക്‌ നയിച്ചിട്ടുണ്ട്‌. സി.എൻ. ശ്രീകണ്‌ഠൻ നായരുടെ ‘കലി’ എന്ന നാടകം ഇത്തരമൊരു പരീക്ഷണാത്‌മക ഭൂമികയിലാണ്‌ നിൽക്കുന്നത്‌.
കേരളത്തിന്റെ ദൃശ്യകലാപാരമ്പര്യത്തിലെ വ്യത്യസ്‌തങ്ങളായ ഘടകങ്ങളുടെ സംയോജനവും പുനഃസൃഷ്‌ടിയും ‘കലി’യിലും തുടർന്നു വന്ന തനതു നാടകവേദിയുടെ നാടക പ്രവർത്തനങ്ങളിലും കാണാവുന്നതാണ്‌. തനത്‌ അഥവാ സ്വന്തമായ, എന്നത്‌ നാടക പ്രവർത്തനത്തിന്റെ ജീവവായുവായി സ്വീകരിച്ച നാടക പ്രവർത്തകനാണ്‌ കാവാലം നാരായണപ്പണിക്കർ. കാവാലത്തിന്റെ നാടകക്കൂട്ടം തനത്‌ സങ്കല്‌പത്തിന്റെ പ്രായോഗിക പരീക്ഷണങ്ങൾ നടത്തിയുട്ടുണ്ട്‌. കാവാലവും അദ്ദേഹത്തിന്റെ നാടകസംഘത്തിലെ നെടുമുടിവേണു, നടരാജൻ തുടങ്ങിയ പ്രഗത്ഭരായ നടന്മാരും നാടകത്തെക്കുറിച്ചുള്ള തങ്ങളുടെ ബോധ്യത്തെ തനതു നാടകവേദിയിലൂടെ കഴിയുന്നത്ര വിനിമയം ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്‌. ‘തനത്‌’ എന്നതുകൊണ്ടർത്ഥമാക്കുന്നത്‌ കേരളത്തിന്റെ തനതു രംഗപാരമ്പര്യത്തിന്റെ പിൻതുടർച്ചയായി വരുന്ന ഒരു നാടകവേദിയെയാണ്‌.
വാചികം, ആംഗികം, ആഹാര്യം, സാത്വികം എന്നിവയാണല്ലോ ചതുർവിധാഭിനയങ്ങൾ. ഈ ആവിഷ്‌ക്കാരഘടകങ്ങളിലെല്ലാം തനതു നാടകവേദി നമ്മുടെ രംഗകലാപാരമ്പര്യത്തിന്റെ മുറിയാത്ത കണ്ണിയാകുന്നു. തികച്ചും നാട്ടുപഴമകളോടും നാടോടി പുരാവൃത്തങ്ങളോടും ചേർന്നു നിൽക്കുന്ന ഇതിവൃത്തമാണ്‌ അദ്ദേഹത്തിന്റെ സാക്ഷി, കരിങ്കുട്ടി, അവനവൻ കടമ്പ തുടങ്ങിയ നാടകങ്ങളിൽ സ്വീകരിച്ചിരിക്കുന്നത്‌. ഉപയോഗിക്കുന്ന ഭാഷ, നാട്ടു വാമൊഴികളോട്‌ ചേർന്നു നിൽക്കുന്നവയാണ്‌. അപ്പോൾ വിഷയപരമായ ഒരു പാരമ്പര്യ അന്വേഷണം തനതു നാടക വേദിയ്‌ക്കുള്ളിലുണ്ടെന്ന്‌ നമുക്ക്‌ മനസ്സിലാക്കാം.
അവനവൻ കടമ്പ നാടകത്തിൽ എരട്ടക്കണ്ണൻ പക്കി, ദേശത്തുടയോൻ, ചിത്തിരപ്പെണ്ണ്‌, വടിവേലൻ തുടങ്ങിയ ചില കഥാപാത്രങ്ങളിലൂടെ ഏത്‌ നാട്ടകത്തും സംഭവിക്കാവുന്ന ചില കാര്യങ്ങളുടെ ആവിഷ്‌ക്കാരമാണ്‌ സാധിക്കുന്നത്‌. എരട്ടക്കണ്ണൻ പക്കി നടത്തുന്ന കൊലപാതകത്തിന്റെ ആഖ്യാനമാണ്‌ പാട്ടുപരിഷകളും ആട്ടപ്പണ്ടാരങ്ങളും പക്കിയും തമ്മിലുള്ള സംഭാഷണങ്ങളിലൂടെ ചുരുളഴിയുന്നത്‌. രണ്ടാമങ്കത്തിൽ പക്കിയുടെ മകൾ ചിത്തിരപ്പെണ്ണും ദേശത്തുടയോന്റെ മകൻ വടിവേലവനും തമ്മിലുള്ള അനുരാഗത്തെക്കുറിച്ച്‌ പറയുന്നു. ഇതിൽ തല്‌പര്യമില്ലാത്ത പക്കി, പാട്ടുപരിഷ ഒന്നാമനെ വടിവേലവനെ കൊല്ലാൻ നിയോഗിക്കുന്നു. വടിവേലവനെ, പാട്ടുപരിഷ ഒന്നാമൻ കൊല്ലുന്നു. ഈ വൃത്താന്തം ചിത്തിരപ്പെണ്ണിനെ അറിയിക്കുന്നു. അവൾ ദുഃഖിതയായി മാറുന്നു. മൂന്നാം രംഗത്തിൽ ദേശത്തുടയോനും പാട്ടുപരിഷകളും ആട്ടപ്പണ്ടാരങ്ങളുമാണുള്ളത്‌. പക്കിയും ദേശത്തുടയോനും തമ്മിൽ സംഘട്ടനം ഉണ്ടാകുന്നു. പക്കിയ്‌ക്ക്‌ ദേശത്തുടയോൻ ശിക്ഷ വിധിക്കുന്നു. പക്കിയുടെ അന്ത്യാഭിലാഷം സാധിച്ചുകൊടുക്കുവാൻ ദേശത്തുടയോൻ സമ്മതിക്കുന്നു. വാലടിക്കാവിലെ ഉത്സവം കൂടലാണ്‌ അന്ത്യാഭിലാഷം. അങ്ങനെ ആട്ടപ്പണ്ടാരങ്ങളും പാട്ടു പരിഷയും പക്കിയും ദേശത്തുടയോനും ഉത്സവം കാണാൻ പോകുന്നു. അതുവരെ തടഞ്ഞു വീണിരുന്ന കടമ്പ അവർ ഒന്നിച്ചു കടക്കുന്നു. പാട്ടുപാടി ഉത്സാഹത്തോടെ പോകുന്നു. ഇതാണ്‌ നാടകത്തിന്റെ ഇതിവൃത്തം എന്നു വേണമെങ്കിൽ പറയാം.
പാട്ടുപരിഷ ഒന്നാമൻ, വടിവേലവനെ കൊന്നതിന്റെ ആഖ്യാനം നിർവ്വഹിക്കുന്നിടത്ത്‌ ആഭിചാരം, മഷിനോട്ടം, സർപ്പം തുള്ളലിലെ ഉറയൽ തുടങ്ങിയ നാടോടിയായ അനുഷ്‌ഠാനങ്ങളുടെ സ്വീകരണംകൊണ്ട്‌ ഒരു പുത്തൻ നാടകാവിഷ്‌ക്കാര സങ്കേതത്തെ സൃഷ്‌ടിക്കുന്നതിന്‌ ശ്രമിക്കുന്നു. ദേശത്തുടയോന്റെ വരവിൽ പടയണിയിലെ കോലം തുള്ളലിന്റെ സങ്കേതമാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. പാളക്കോലങ്ങളുടെ മുഖത്തെഴുത്തും ഈ രംഗത്ത്‌ പ്രയോഗിക്കുന്നുണ്ട്‌. അതുപോലെ ആട്ടവും പാട്ടുമായി നടക്കുന്ന രണ്ട്‌ കൂട്ടങ്ങളുടെ സംഭാഷണത്തിലൂടെയും ആട്ടത്തിലൂടെയും പാട്ടിലൂടെയുമാണ്‌ നാടകത്തിലെ കഥ അവതരിപ്പിക്കപ്പെടുന്നത്‌. അവയ്‌ക്ക്‌ പൊറാട്ട്‌ പോലെയുള്ള നാടോടി നാടകങ്ങളുടെ വേഷച്ഛായയാണുള്ളത്‌. ഏകാഗ്രമായ ഒരു കഥയുടെ ചുരുൾ നിവർത്തലൊന്നും അവർ നടത്തുന്നില്ല. പകരം പാടുകയും ചുവടുവയ്‌ക്കുകയും ഒരു സംഭവത്തിന്റെ കുറച്ചൊക്കെ ആഖ്യാനം ചെയ്യുകയും ചെയ്യുന്നു.
ഇതിലെ എടുത്തു പറയേണ്ട ഒരു കാര്യം വായ്‌ത്താരികളുടെ പ്രയോഗമാണ്‌. തികച്ചും നാടൻ വായ്‌ത്താരികളുടെ പ്രയോഗവും ആ ഈണത്തിലുള്ള പാട്ടുകളും കൂടിച്ചേരുമ്പോൾ ഒരു നാടോടി ഗാന പാരമ്പര്യത്തിന്റെ പിൻബലവും കടമ്പയുടെ ആവിഷ്‌ക്കാരത്തിൽ അനുഭവപ്പെടുന്നു. അതുപോലെ നൃത്തങ്ങളും ചുവടുകളും കലാശങ്ങളും എടുത്തു പറയേണ്ടവയാണ്‌. അവ നമ്മുടെ അനുഷ്‌ഠാനകലകളുടെ രംഗചലനത്തെ നിർണ്ണയിക്കുന്നവയാണ്‌. ഇവിടെയും നാടകാവിഷ്‌ക്കാരത്തെ ചലനാത്മകമാക്കുന്നതിൽ നാടൻ വായ്‌ത്താരികളും അവയ്‌ക്കനുസരിച്ചുള്ള ചുവടുകളും ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്‌. പിന്നെ കുരുത്തോലയും പാളയും മുഖത്തെഴുത്തും സ്വീകരിക്കുന്നതുവഴി തനതു നാടകവേദി ആഹാര്യഭിനയത്തിൽ നമ്മുടെ അനുഷ്‌ഠാനകലകളോട്‌ കടപ്പെട്ടിരിക്കുന്നു. ചെണ്ടപോലുള്ള കേരളീയ വാദ്യങ്ങൾ ഇതിന്റെ പശ്ചാത്തലത്തിൽ പ്രയോഗിക്കപ്പെടുന്നു.
യൂറോപ്യൻ നാടകവേദിയിൽ സാധാരണകാണുന്ന സ്‌ഥലകാലഭേദമോ വൈകാരിക ഏകാഗ്രതയോ അനുഭവപ്പെടുത്താത്ത ഇതിവൃത്തഘടനയാണ്‌ ഇതിലേത്‌. നമ്മുടെ പൊറാട്ട്‌ നാടകങ്ങളിൽ കാണുന്ന നാടൻ സംഭാഷണങ്ങളും നാട്ടുഭാഷകളും കഥകളും ഈ അവനവൻ കടമ്പയിലും സ്വാധീനം ചെലുത്തിയിട്ടുള്ളതായി മനസ്സിലാക്കാം. ‘Aristotilean Theatre’ മുന്നോട്ടു വയ്‌ക്കുന്നതുപോലെയുള്ള വികാരവിമലീകരണമൊന്നും - കഥാർസിസ്‌ - ഇവിടെ ലക്ഷ്യമാക്കുന്നില്ല. കുറേപ്പേർ ഒന്നിച്ചുകൂടി ആടിപ്പാടി ഒരു കഥ പറഞ്ഞ്‌ അതിനെ അഭിനയിച്ച്‌ അവതരിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ഈ കഥയുടെ ആവിഷ്‌കാരത്തിൽ ആഭിചാരക്രിയകളുടേയും ഉച്ചാടനങ്ങളുടേയും മഷിനോട്ടത്തിന്റെയും കോലം തുള്ളലിന്റേയും ഒക്കെ ഘടകങ്ങൾ സന്നിവേശിപ്പിച്ചിട്ടുണ്ട്‌
*************************************************************************
തോരാമഴ-റഫീഖ് അഹമ്മദ്

ഉമ്മുകുത്സു മരിച്ചന്നു രാത്രിയില്‍
ഉമ്മ തനിച്ചു പുറത്തു നിന്നു
ഉറ്റവരൊക്കെയും പോയിരുന്നു
മുറ്റമോ ശൂന്യമായ് തീര്‍ന്നിരുന്നു
ചിമ്മിനി കൊച്ചു വിളക്കിന്റെ
നേരിയ കണ്ണീര്‍ വെളിച്ചം തുടച്ചു നിന്നു
ഉമ്മറ കല്‍പ്പടി ചോട്ടില്‍
അവളഴിച്ചിട്ട ചെരിപ്പൊന്നൊരുമ്മി നോക്കി
പുള്ളിക്കുറുഞ്ഞി നിസ്സംഗയായ്
പിന്നിലെ കല്ലുവെട്ടാങ്കുഴുക്കുള്ളിലേറി
തെക്കേപ്പുറത്തയക്കോലിലവളുടെ
ഇത്തിരി പിന്നിയ കുഞ്ഞുടുപ്പില്‍
ചുറ്റിക്കറങ്ങി നടക്കുന്ന കാറ്റൊന്നു
തട്ടിനോക്കി മരക്കൊമ്പിലേറി
ഉമ്മുകുത്സു മരിച്ചന്നു രാത്രിയില്‍
ഉമ്മ പുറത്തു തനിച്ചു നില്‍ക്കെ
പെട്ടന്നു വന്നൂപെരുമഴ
ഉമ്മയോ ചിക്കന്നകത്തു തിരഞ്ഞു ചെന്നു
വില്ലൊടിഞ്ഞെന്ന് ചിണുങ്ങിടാറുള്ളൊരാ
പുള്ളിക്കുടചെന്നെടുത്തു പാഞ്ഞു
പള്ളിപ്പറമ്പില്‍ പുതുതായ് കുമുച്ചിട്ട
മണ്ണട്ടിമേലെ നിവര്‍ത്തി വെച്ചു
ഉമ്മകുത്സു മരിച്ചന്ന രാത്രിതൊട്ട്
ഇന്നോളമാമഴ തോര്‍ന്നതുമില്ല..!

No comments:

Post a Comment