ഹയര്‍ സെക്കന്‍ഡറി മലയാളം



എന്‍റെ മലയാളം
എന്‍റെ മലയാളം

ആനുകാലികം

 

ആശ്വാസം...

കല്‍പ്പറ്റ നാരായണന്‍


അമ്മ മരിച്ചപ്പോള്‍
ആശ്വാസമായി
ഇനിയെനിക്കത്താഴപ്പഷ്ണി കിടക്കാം
ആരും സ്വൈരം കെടുത്തില്ല

ഇനിയെനിക്ക് ഉണങ്ങിപ്പാറുന്നതു വരെ
തല തുവര്‍ത്തണ്ട
ആരും ഇഴ വിടര്‍ത്തി നോക്കില്ല

ഇനിയെനിക്ക് കിണറിന്റെ ആള്‍മറയിലിരുന്ന്
ഉറക്കം തൂങ്ങിക്കൊണ്ട് പുസ്തകം വായിക്കാം
പാഞ്ഞെത്തുന്ന ഒരു നിലവിളി
എന്നെ ഞെട്ടിച്ചുണര്‍ത്തില്ല

ഇനിയെനിക്ക് സന്ധ്യാസമയത്ത് പുറത്തിറങ്ങാന്‍
ടോര്‍ച്ചെടുക്കേണ്ട
വിഷം തീണ്ടി
രോമത്തുളകളിലൂടെ ചോര വാര്‍ന്ന് ചത്ത
അയല്‍ക്കാരനെയോത്ത്
ഉറക്കത്തില്‍ എണീറ്റിരുന്ന മനസ്സ്
ഇന്നലെ ഇല്ലാതായി

ഇനിയെനിക്ക് എത്തിയേടത്തുറങ്ങാം
ഞാന്‍ എത്തിയാല്‍ മാത്രം
കെടുന്ന വിളക്കുള്ള വീട്
ഇന്നലെ കെട്ടു

തന്റെ കുറ്റമാണു
ഞാനനുഭവിക്കുന്നതത്രയും
എന്ന ഗര്‍ഭകാലത്തോന്നലില്‍ നിന്ന്
അമ്മ ഇന്നലെ മുക്തയായി
ഒടുവില്‍ അമ്മയെന്നെ
പെറ്റു തീര്‍ന്നു

ഭൂമിയില്‍ ശരീരവേദനകൊണ്ടല്ലാതെ
ദു:ഖം കൊണ്ട്
ഇനിയാരും കരയുകയില്ല
...................................................................................................................................

കാടെവിടെ മക്കളേ
(അയ്യപ്പപ്പണിക്കര്‍)
                                                                     

കാടെവിടെ മക്കളേ? മേടെവിടെ മക്കളേ?
കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ?
കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളേ!
കാറ്റുകള്‍ പുലര്‍ന്ന പൂങ്കാവെവിടെ മക്കളേ?
കുട്ടിക്കരിംകുയില്‍ കൂവിത്തിമിര്‍ക്കുന്ന
കുട്ടനാടന്‍ പുഞ്ചയെവിടെന്‍റെ മക്കളേ?

പച്ചപ്പനന്തത്ത പാറിക്കളിക്കുന്ന
പ്ലാവുകള്‍ മാവുകളുമെവിടെന്‍റെ മക്കളേ?

പായല്‍ച്ചുരുള്‍ ചുറ്റി ദാഹനീര്‍ തേടാത്ത
കായലും തോടുകളുമെവിടെന്‍റെ മക്കളേ?

ചാകരമഹോത്സവപ്പെരുനാളിലലയടി-
ച്ചാര്‍ക്കുന്ന കടലോരമെവിടെന്‍റെ മക്കളേ?

കാര്‍ഷിക ഗവേഷണക്കശപിശയില്‍ വാടാത്ത
കാറ്റുവീഴാക്കേരതരുവെവിടെ മക്കളേ?

ഫാക്ടറിപ്പുകയുറഞ്ഞാസ്ത്മാ വലിക്കാത്തൊ
രോക്സിജന്‍ വീശുന്ന നാടെവിടെ മക്കളേ?

ശാസ്ത്രഗതി കൈവിരല്‍ത്തുമ്പാല്‍ നയിക്കുന്ന
തീര്‍ത്ഥാടകര്‍ ചേര്‍ന്ന നാടെവിടെ മക്കളേ?

പത്തിരിക്കറി കൂട്ടി മണവാട്ടി നുണയുന്നൊ-
രൊപ്പനകള്‍ പാടുന്ന നാടെവിടെ മക്കളേ?

മരവും മനുഷ്യരും കിളിയും മൃഗങ്ങളും
ചെടിയും ചെടിക്കാത്ത നാടെവിടെ മക്കളേ?

പൂത്തിരികള്‍ കത്തി വനഗജരാജ മദഗന്ധ-
പൂരം പൊലിക്കുന്ന നാടെവിടെ മക്കളേ?

അരുമകളെ, യടിമകളെയാനകളെ, മാനുകളെ
അറുകൊലയറുക്കാത്ത നാടെവിടെ മക്കളേ?

മലനാടിലൂറുന്ന വയനാടിലുറയുന്ന
ചുടുരക്തകബനി നാടെവിടെന്‍റെ മക്കളേ?

വിഷവാതമൂതാത്ത വിഷവാണി കേള്‍ക്കാത്ത
വിഷനീര്‍ കുടിക്കാത്ത നാടെവിടെ മക്കളേ?

ഉച്ചയ്ക്കു കുട്ടികള്‍ ഞെട്ടിത്തളരാത്ത
വിദ്യാലയങ്ങളുടെ നാടെവിടെ മക്കളേ?

കള്ളനാക്കില്ലാത്ത കൊള്ളിവാക്കില്ലാത്ത
കള്ളപ്പറയില്ലാത്ത നാടെവിടെ മക്കളേ?

പാലില്‍ പഴത്തില്‍ മതത്തില്‍ മരുന്നിലും
മായയില്‍ ബ്രഹ്മത്തില്‍ മായം കലര്‍ത്താത്തൊ-
രെന്‍റെ നാടെന്‍റെ നാടെവിടെന്‍റെ മക്കളേ?

യന്ത്രം കറക്കുന്ന തന്ത്രം ചവയ്ക്കുന്ന
മന്ത്രം ജപിക്കുന്ന മന്ത്രിമാരുരുളാത്ത,
കുടിലും കുലങ്ങളും ചുടുചാമ്പലാക്കാത്ത,
കുടിലിന്‍റെ പൂക്കളുടെ മാനം കെടുത്താത്ത
കുലടയുടെ വേദാന്തപടുമൊഴികളോതാത്ത,
തളരും മനുഷ്യന്‍റെ തലവെട്ടി വില്ക്കാത്ത,
കുതറും മനുഷ്യന്‍റെ കുടല്‍മാല കീറാത്ത,
കുടിലതകളില്ലാത്ത, കുന്നായ്മയില്ലാത്ത,
കുശുകുശുപ്പറിയാത്ത, കൂടോത്രമില്ലാത്ത,
കരളുകള്‍ കരയാത്ത, കണ്ണുനീരുറയാത്തൊ-
രെന്‍റെ നാടെന്റെ നാടെവിടെന്റെ മക്കളേ?

തൊഴിലിനൊത്തുടമയൊത്തുയിരിനൊത്തുടലുമൊ-
ത്തുതവിയൊത്തോണമുണ്ടുണരേണ്ടൊരെന്റെ നാ-

                           ടെന്റെ നാടെന്റെ നാടെവിടെന്റെ മക്കളേ?


................................................................................................................................................................

ഓര്‍മ്മകളുടെ ഓണം  (ബാലചന്ദ്രന്‍ ചൂള്ളിക്കാട്)



  

ജന്മനാട്ടില്‍ ചെന്നു വണ്ടിയിറങ്ങവേ
പുണ്ണുതോറും കൊള്ളിവെച്ചപോലോര്‍മ്മകള്‍
വായ മുലയില്‍ നിന്നെന്നേക്കുമായ്‌ ചെന്നി-
നായകം തേച്ചു വിടര്‍ത്തിയോരമ്മയെ,
വാശിപിടിച്ചു കരയവേ ചാണകം
വായിലുരുട്ടിത്തിരുകും അമ്മൂമ്മയെ,
പപ്പടം കാച്ചുന്ന കമ്പി ചൂടാക്കിയെന്‍
കൊച്ചുതുടയിലമര്‍ത്തിയ ചിറ്റമ്മയെ,
പന്തു ചോദിക്കവേ മൊന്തയെടുത്തെന്റെ
നെഞ്ചത്തെറിഞ്ഞ പിശാചി അമ്മായിയെ,
പുത്തന്‍ കയറാല്‍ കമുകിലെന്നെപ്പണ്ടു
കെട്ടിവരിഞ്ഞ കിരാതനമ്മാവനെ,
മുട്ടന്‍ വടികൊണ്ടടിച്ചു പുറം പൊളി-
ച്ചട്ടഹസിച്ച കോപിഷ്ഠനാമച്ഛനെ,
പിന്നെപ്പിറന്നവനാകയാല്‍ എന്നില്‍ നി-
ന്നമ്മയെ തട്ടിപ്പറിച്ചോരനുജനെ,
തിന്നുവാന്‍ ഗോട്ടികൊടുക്കാഞ്ഞ നാള്‍ മുതല്‍
എന്നെ വെറുക്കാന്‍ പഠിച്ച നേര്‍പെങ്ങളെ,
ഒന്നിച്ചു മുങ്ങിക്കുളിക്കുമ്പോഴെന്‍ തല
പൊങ്ങാതെ മുക്കിപ്പിടിച്ച ചങ്ങാതിയെ,
ബഞ്ചിനുമേലെകയറ്റിനിറുത്തിയെന്‍
പിഞ്ചുഹൃദയം ചതച്ച ഗുരുവിനെ,
ആദ്യാനുരാഗപരവശനായി ഞാന്‍
ആത്മരക്തം കൊണ്ടെഴുതിയ വാക്കുകള്‍
ചുറ്റുമിരിക്കും സഖികളെക്കാണിച്ചു
പൊട്ടിച്ചിരിച്ചുരസിച്ച പെണ്‍കുട്ടിയെ,
ഉള്ളില്‍ക്കലിയും കവിതയും ബാധിച്ചു
കൊല്ലപ്പരീക്ഷക്കു തോറ്റുനടക്കവേ
ബാധയൊഴിക്കാന്‍ തിളച്ച നെയ്യാലെന്റെ
നാവു പൊള്ളിച്ചൊരാ ദുര്‍മന്ത്രവാദിയെ,
പൊട്ടിയെ കൈകൊട്ടിയാട്ടുന്നപോലെന്നെ
നാട്ടില്‍നിന്നാട്ടിക്കളഞ്ഞ ബന്ധുക്കളെ,
അന്നു ത്രിസന്ധ്യയ്ക്കു തന്‍ നടയില്‍ നിന്നു
വിങ്ങിക്കരഞ്ഞുകൊ 'ണ്ടെന്നെ രക്ഷിക്കണേ'
യെന്നു തൊഴുകൈയുമായിരന്നെങ്കിലും
കണ്ണുതുറക്കാഞ്ഞൊരാപ്പെരുങ്കാളിയെ,
എന്നും മറക്കാതിരിക്കുവനല്ലി ഞാന്‍
വന്നു പോകുന്നതിങ്ങോണദിനങ്ങളില്‍.
**********************************************************************************

അത്താഴം
രചന - എ.അയ്യപ്പന്‍
കാറപകടത്തില്‍ പെട്ട് മരിച്ച വഴി യാത്രക്കാരന്റെ
ചോരയില്‍ ചവുട്ടി ആള്‍ക്കൂട്ടം നില്‍ക്കെ..
മരിച്ചവന്റെ പോക്കെറ്റില്‍ നിന്നും പറന്ന
അഞ്ചു രൂപയിലായിരുന്നു എന്റെ കണ്ണ്..

ഞാനുണ്ടായിട്ടും താലിയറുത്ത കെട്ടിയോള്‍
എന്റെ കുട്ടികള്‍.. വിശപ്പ്‌ എന്ന നോക്കുക്കുത്തികള്‍..
ഇന്നത്തത്താഴം ഇത് കൊണ്ടാവാം..

ഈ രാത്രിയില്‍ അത്താഴത്തിന്റെ രുചിയോടെ ഉറങ്ങുന്ന എന്റെ മക്കള്‍..
അര വയറോടെ അച്ചിയും ഞാനും..

മരിച്ചവന്റെ പോസ്റ്റ്‌ മോര്‍ട്ടമോ ശവദാഹമോ കഴിഞ്ഞിരിക്കാം..
അടയുന്ന കണ്‍ പോളകളോടെ ഓര്‍ക്കുവാന്‍ ശ്രമിക്കുന്നു
ചോരയില്‍ ചവുട്ടി നില്‍ക്കുന്ന ആള്‍ക്കൂട്ടം...

******************************************************************

  കീഴാളന്‍

രചന: കുരീപ്പുഴ ശ്രീകുമാര്‍
കുറ്റികരിച്ചു കിളച്ചു മറിച്ചതും
വിത്തുവിതച്ചതും വേളപറിച്ചതും
ഞാനേ കീഴാളന്‍
കന്നി മണ്ണിന്റെ ചേലാളന്‍
തേവി നനച്ചതും
കൊയ്തു മെതിച്ചതും
മോതിര കറ്റകള്‍
അപ്പുറം വെച്ചിട്ട്
കാടി കുടിച്ച്
വരമ്പില്‍ കിടന്നതും
ഞാനേ കീഴാളന്‍
പുതു നെല്ലിന്റെ കൂട്ടാളന്‍

ചേറു ചവിട്ടി കുഴച്ചു ചതുരത്തില്‍
സൂര്യനെ കാണിച്ചുണക്കിയടുക്കി
തീപൂട്ടി ചുട്ടതും ഇഷ്ടിക കൂമ്പാരം
തോലിലെടുത്തു തളര്‍ന്നതും
ചാന്തും കരണ്ടിയും തൂക്കും മുഴക്കോലും
ചന്തവും ചാലിച്ച് വീടു പണിഞ്ഞിട്ട്
ആകാശ കൂരയില്‍ അന്തിയെരിച്ചതും
ഞാനേ കീഴാളന്‍
നെടുതൂണിന്റെ കാരാളന്‍

കായല്‍ കയങ്ങളില്‍ ഓലവിരിച്ചിട്ട്
തുണ്ടു കുതിര്‍ത്തതും പോളയരിഞ്ഞതും
കാട്ടുകറക്കിയിട്ട് പൊന്നാരം തൂത്തതും
ചില്ലിക്ക് വീട്ടില്‍ ചിലവിനും പോരാഞ്ഞ്
ചെല്ലക്കയര്‍ കുടുക്കിട്ടൊടുങ്ങിയും
ഞാനേ കീഴാളാന്‍
കരിമണ്ണിന്റെ ഊരാളന്‍
എന്‍ വിയര്‍പ്പില്ലാതെ ലോകമില്ലാതെ
എന്‍ ചോരയില്ലാതെ കാലമില്ല
എന്‍ വിരല്‍ തൊട്ടാല്‍ ചുവക്കുന്നാ വൃക്ഷം
എന്‍ കണ്ണു വീണാല്‍ മെതിയ്ക്കുന്നു പുഷ്പം
എന്‍ കാലമെങ്ങില്‍ കിലുങ്ങും സമുദ്രം
എന്‍ തുടി കേട്ടാല്‍ നടുങ്ങുന്നു മാനം
ഞാനേ കീഴാളന്‍
കരിമണ്ണിന്റെ ഊരാളന്‍

മേലാള കഴുമരമേറി പിടഞ്ഞൊടുങ്ങുന്നേ
കറുത്ത സൂര്യന്മാര്‍
കീഴാള തെരുവുകള്‍ തോറും മുളച്ചു പൊന്തുന്നേ
കറുത്ത സൂര്യന്മാര്‍
ഭൂലോക പെരുമഴതുള്ളും തണുത്ത കൂരാപ്പി
വിശന്ന സൂര്യന്മാര്‍
ഈരാളുകള്‍ നൂറാളുകളായി വന്നു ചേരുന്നേ
വിശന്ന സൂര്യന്മാര്‍
ഞാനെന്റെ ദുഃഖചിന്തുകളും താളവുമായി
പൂക്കൈത മറപറ്റുമ്പോഴേ കൂടെ വരുന്നേ
ആദ്യത്യന്‍ കതിരുണരുമ്പോഴേ കൂടെ വരുന്നേ
അണ്ണാറക്കണ്ണനുമായിട്ടേ കൂടെ വരുന്നേ
കൂടെ വരുന്നേ...
ഓ....ഓ...

**********************************************************************************


ഉത്തരം മുട്ടുന്നത്

(pukayunnakolliblogspot)
വര്‍ത്തമാനപ്പത്രം
നിവര്‍ത്തുമ്പൊഴെന്നും
ഉത്തരം മുട്ടുന്നു

ഉത്തരം മുട്ടുന്നത്
എളുപ്പവഴിയില്‍
ക്രിയ ചെയ്തിട്ടാണെന്ന്
മകള്‍
 'ഉത്തരം' മുട്ടുന്നത്
വളര്‍ന്നു വലുതായിട്ടാണെന്ന്
മകന്‍

ചോദ്യങ്ങള്‍ പിന്നെയും
പിറക്കുന്നതുകൊണ്ടാണെന്നു
ഭാര്യ

കൊച്ചിലേയവന്‍
അങ്ങനാണെന്നമ്മ

അച്ഛന്‍ മിണ്ടിയില്ല,
അച്ഛനറിയാമായിരുന്നു
ഉത്തരം മുട്ടുന്നതെന്തുകൊണ്ടെന്ന് ....
***********************************************************************************

വെജിറ്റേറിയൻ
കുഴൂര്‍ വി‌ല്‍‌സന്‍


കാക്കയ്ക്കും പൂച്ചയ്ക്കും
ചെതമ്പലുകളും ചെകിളയും

തല കൊച്ച്മോൾക്ക്
വാൽ മിടുക്കനായ മോനു

നടുക്കഷണങ്ങൾ
അച്ഛനും കൂട്ടുകാരനും

വീതം വച്ച് കഴിഞ്ഞപ്പോൾ
അവൾ വെജിറ്റേറിയനായി

ഉളുമ്പ്നാറ്റം എന്ന വാക്കിനെ പേടിച്ച്
പിന്നെയും പിന്നെയും
കൈ കഴുകി

****************************************************************************
ഭക്ത
(കുഴൂർ വിത്സൻ)
നീ കഴിക്കാത്തതെന്തേ
എന്ന ചോദ്യത്തിനു
നൊയമ്പെടുത്തു
അമ്മക്കിത് വേണോയെന്ന
നിഷ്കളങ്കതയ്ക്ക് മുന്നിൽ
ഉപവാസം
പലനേരവും
ഒരു നേരം നോറ്റ്
അങ്ങനെ
അറിയപ്പെടുന്ന ഭക്തയുമായി..
**********************************************************************************

റഫീക്ക്‌ അഹമ്മദ്‌

കവിതകള്‍
ഇന്ന്‌ പ്രാതലിന്‌
പതിനേഴു മരണം
മൂന്നു കൊലപാതകം
ആറ്‌ ആത്മഹത്യ.
പത്രമില്ലായിരുന്നെങ്കില്‍
ദൈവമേ
ഒരു പട്ടിണിമരണം!
Rafeek Ahammed
*****************************************************


ദിനചര്യ


(വി. ഗീത)


നോവുകള്‍ കൂട്ടിക്കെട്ടി,
കുറ്റിച്ചൂലാക്കി, മുറ്റമടിച്ചു,

വെറുപ്പു കടിച്ചു തുപ്പി
പല്ലു തേച്ചു,

കോപം കയറാക്കി
വെള്ളം കോരി,

ഒരു തേങ്ങല്‍ വെട്ടിമുറിച്ച്‌
അടുപ്പില്‍ തിരുകി,

വിയര്‍പ്പു പാകം ചെയ്‌ത്‌
തീന്‍ മേശയില്‍ വിളമ്പി,

നിലവിളികള്‍ കഴുകി
ഉണങ്ങാനിട്ടു,

പരിഭവങ്ങള്‍ ഇസ്‌തിരിയിട്ടു മടക്കി
അലമാരയില്‍ വച്ചു,

മടുപ്പിന്റെ കയത്തില്‍
മുങ്ങിക്കുളിച്ചു,

എന്നിട്ട്‌,
സൗമ്യത എന്ന നിശാവസ്‌ത്രമണിഞ്ഞ്‌
പ്രസന്നതയുടെ മുഖലേപം പുരട്ടി
ഒരു പുഞ്ചിരി മുഖത്തൊട്ടിച്ച്‌
പൂമുഖവാതിലില്‍
പൂന്തിങ്കളായി
....
*  *********    ****************************
ഫര്‍ണീച്ചര്‍

കിട്ടാവുന്നതില്‍
മുന്തിയ ഇനം കൊണ്ട്
തീര്‍ത്തു
... ഫര്ണീച്ചറുകള്‍

കയറി വരുമ്പോള്‍
തന്നെ കാണട്ടെ
കേമത്തം

ചെത്തി മിനുക്കി
ചേലില്‍
പലയിടത്തും
വച്ച് നോക്കി

പച്ച വിരിക്കുന്നില്ല
തണല്‍ കിട്ടുന്നുമില്ല

വീട് കാടായി
പിന്നെ

കാതു തുളക്കുന്ന
കൂവലുകള്‍
ചില്ല തേടിയലഞ്ഞവയുടെ
ചിറകടികള്‍

വിറയാര്‍ന്ന
സ്പന്ദനങ്ങള്‍

അവസാന
പിടച്ചിലുകള്‍

ഞരക്കത്തോടെ
ഒന്നൊന്നായി
കൊഴിഞ്ഞു
വീണുകൊണ്ടിരുന്നു
അകത്തേക്ക്

ഇന്നലെയാണ്
വീടിന്റെ
അലര്‍ച്ച നിന്നത്

അവന്റെ
പുസ്തകത്തില്‍
ഒരു കുഞ്ഞു മരം
കണ്ടത്ല്‍ പിന്നെ...
  **********          ************
നിലാവില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന മരമേ ...
-------------------------------------------

നിലാവില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന മരം എന്താവും ആലോചിക്കുന്നത് ?

ചന്ദ്രനില്‍ പോയി താമസിച്ചാലോ എന്നോ ?
...

പക്ഷെ,
മണ്ണ് തുളച്ചു പോയി
പാതാളത്തില്‍ പാര്‍ത്ത വേരുകള്‍
അതിനു സമ്മതിയ്ക്കുമോ ?
കാറ്റിനോട് കിന്നാരം പറഞ്ഞിരിക്കുന്ന ഇലകള്‍
അത് കേട്ടതായി നടിക്കുമോ ?
ശിഖിരങ്ങളില്‍ കുറെ കൊല്ലങ്ങളായി
കുടിവെച്ചു പാര്‍ക്കുന്ന കാക്കകള്‍ സമ്മതിക്കുമോ ?
അവരുടെ സമ്മതം പോയി തുലയട്ടെ
ചന്ദ്രനില്‍ എത്താന്‍ എന്താണ് വഴി
എന്നാണോ ചിന്ത ?
വാനം കീഴടക്കുന്ന വാണം
അല്ലെങ്കില്‍ ചിറകുകള്‍
എവിടെ കിട്ടുമെന്നാണോ നീ ആലോചിയ്ക്കുന്നത് ?

ഈ മരകട്ടിലില്‍ കിടന്നു ജനലിലൂടെ നിലാവത്ത് നിന്നെ നോക്കുമ്പോള്‍ എനിക്കെന്താണ്

തോന്നുന്നത് എന്ന് ഞാന്‍ പറയട്ടെ .
നീ എങ്ങനെയാണ് ആലോചിയ്ക്കുക ?
നിന്റെ തലച്ചോറ് എന്താണ് ?
ഇലകളോ ? തടിയോ? വേരുകളോ ?
നിനക്ക് ബുദ്ധിയില്ല എന്ന് എനിക്കറിയാം
അതുകൊണ്ടാണ് ഞാന്‍
മൂര്‍ച്ച കൂട്ടിയ കോടാലി
കട്ടിലിനടിയില്‍ വെച്ച് നിന്നെ തന്നെ നോക്കിയിരിക്കുന്നത്
നാളെയാവട്ടെ എന്റെ ബുദ്ധി നിനക്ക് ,ഞാന്‍,മനസ്സിലാക്കിത്തരുന്നുണ്ട്.
*******************   *****************************
ടാഗോർ
നാഗരികതയ്ക്കെതിരെ
----------------------------------------
ആ കാടു ഞങ്ങൾക്കു തിരികെത്തരൂ,
ഈ നഗരം മടക്കിയെടുത്തുകൊള്ളൂ.
എടുത്തു മാറ്റൂ, ഈ കല്ലും കട്ടയും മരവുമിരുമ്പും.
നാഗരികതയുടെ യൗവനമേ, സർവഭക്ഷകേ, നിർദ്ദയേ!
ആ നിഴലടഞ്ഞ പാവനാശ്രമം തിരിച്ചുതരൂ,
തെളിഞ്ഞ പകലുകൾ, മുങ്ങിക്കുളിയുടെ സന്ധ്യകൾ,
ആ മേച്ചിൽപ്പുറങ്ങൾ, കീർത്തനാലാപനങ്ങൾ,
വരിനെല്ലിന്റെ പിടികളും, അര മറയ്ക്കുന്ന മരവുരിയും,
ആത്മധ്യാനങ്ങളും, പരിചിതമായ തത്ത്വസംവാദങ്ങളും.
നിന്റെയീ കല്ലു പടുത്ത കൂട്ടിൽ ഞങ്ങൾക്കു വേണ്ട,
സുഭിക്ഷവും സുരക്ഷിതവുമായ പുതുമട്ടുമേളങ്ങൾ.
ഞങ്ങൾക്കു വേണം സ്വാതന്ത്ര്യം, ചിറകു വിരിയ്ക്കാൻ വൈപുല്യം,
വീണ്ടെടുക്കണം ഞങ്ങൾക്കാത്മബലം,
സർവബന്ധങ്ങളും പൊട്ടിച്ചെറിഞ്ഞു നെഞ്ചിൽ ഞങ്ങൾക്കറിയണം
ഈ പ്രപഞ്ചഹൃദയത്തിന്റെ സ്പന്ദനതാളം.

(ചൈതാലി -1896)
********************************************8


അന്നം












ത്രിശ്ശിവപേരൂര്‍ പൂരപ്പറമ്പ് കടന്നു ഞാന്‍
ഒട്ടിയ വയറുമായ് ഉച്ചയ്ക്ക് കേറിച്ചെന്നു.
‘ഇത്ര മാത്രമേ ബാക്കി’യെന്നോതി വൈലോപ്പിള്ളി
ഇത്തിരിച്ചോറും മോരും ഉപ്പിലിട്ടതും തന്നു.
ഞാനുണ്ണുന്നതും നോക്കി നില്‍ക്കുമ്പോള്‍ മഹാകവി,
താനറിയാതെ കുറച്ചുറക്കെപ്പറഞ്ഞു പോയ്
‘ആരു പെറ്റതാണാവോ പാവമീ ചെറുക്കനെ,
ആരാകിലെന്തപ്പെണ്ണിന്‍ ജാതകം മഹാ കഷ്ടം!’
എനിക്കു ചിരി വന്നു, ‘ബാഹുക ദിനമുന്തിക്കഴിക്കു-
മവിടുത്തെ ജാതകം ബഹുകേമം!’
‘കൂടല്‍മാണിക്യത്തിലെ സദ്യ നീയുണ്ടിട്ടുണ്ടോ?
പാടി ഞാന്‍ പുകഴ്ത്താം കെങ്കേമമാപ്പുളിങ്കറി.’
അപ്പൊഴെന്‍ മുന്നില്‍ നിന്നു മാഞ്ഞു പോയ് വൈലോപ്പിള്ളി,
മറ്റൊരു രംഗം കണ്ണില്‍ തെളിഞ്ഞു, പറഞ്ഞു ഞാന്‍,
വംഗ സാഗരത്തിന്‍റെ കരയില്‍ ശ്മശാനത്തില്‍
അന്തി തന്‍ ചുടല വെന്തടങ്ങും നേരത്തിങ്കല്‍
ബന്ധുക്കള്‍ മരിച്ചവര്‍ക്കമന്തിമാന്നമായ് വെച്ച
മണ്‍‍കലത്തിലെ ചോറു തിന്നതു ഞാനോര്‍ക്കുന്നു!
മിണ്ടീലൊന്നും, ചെന്നു തന്‍ ചാരു കസാലയില്‍
ചിന്ത പൂണ്ടവിടുന്നു കിടന്നൂ കുറച്ചിട.
ഇന്നെനിക്കറിയാമാക്കിടപ്പിലുണര്‍ന്നില്ലേ,
അങ്ങ തന്നുള്ളില്‍ ജഗത് ഭക്ഷകനാകും കാലം

രചന: ബാലചന്ദ്രന്‍ ചുള്ളിക്കാട്
********************************************** 
വിധിയെഴുതുമ്പോള്‍ - ഇടശ്ശേരി
-------------------------------------
ദയയുടെ നീലക്കുപ്പായം താന്‍
ദൗര്‍ബല്യത്തിനു പാകം .
ഭയവും ബഹുമാനവുമൊരു തോണിയി-
ലത്രേയാത്രതിരിപ്പൂ.
തോളില്‍ കൈകള്‍ പിണച്ചു നടപ്പൂ
വീര്യം ക്രൌര്യവുമെങ്ങും.
തോഴരെ , വയ്യ ,തിരിച്ചറിയാനിനി
ദ്ധൂര്‍ത്തിനെ ദാനത്തെയും .
തലനാര്‍ ക്കൊടിയുടെ നൂറാലൊരു കന
മേലും വര കൊണ്ടല്ലോ
നലമോടതിരു വരച്ചതു ദൈവം
ശരിയും തെറ്റും തമ്മില്‍;
വര പോകട്ടെ വരമ്പുകള്‍ കാണാന്‍
പോലും കണ്ണട വേണം .
നരനു തടഞ്ഞു വീഴാതെ നടക്കാന്‍
തരമില്ലല്ലോ മണ്ണില്‍
വീഴ്ചകള്‍ സാധാരണ,മെന്തുണ്ടു
ചിരിയ്ക്കാന്‍ നമ്മിലോരുത്തന്‍
വിധിയെഴുതുമ്പോളല്ലേ കൂട്ട
ച്ചിരിയുതിരേണ്ട മുഹൂര്‍ത്തം.