ഹയര്‍ സെക്കന്‍ഡറി മലയാളം



എന്‍റെ മലയാളം
എന്‍റെ മലയാളം

PLUS TWO MALAYALAM


E C G SUDARSHAN (ഇ.സി.ജി.സുദര്‍ശന്‍)


 സാല്‍വദോര്‍ ദാലി

 കടമ്മനിട്ട (kadammanitta Ramakrishnan)

ഗ്രേസി (Grecy)




 

ശ്രീ നാരായണ ഗുരുവിന്റെ കയ്യക്ഷരം 


----------------------------------------------------------------------------------------------------
സാൽവദോർ ദാലിയുടെ ചിത്രങ്ങൾ 


******************************************************

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗം മലയാളം പരിഭാഷ (മാതൃഭൂമി)
   

...............................................................................................................

ബദരി  ചിത്രങ്ങള്‍ 











ഗംഗോത്രി ചിത്രങ്ങള്‍ 








ഹൈദരാലിയുടെ ആത്മകഥയിൽ നിന്ന് ....


 

 
 .............................................................................................................................


 



                                   അവതാരിക             






 


























 



























സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നടത്തിയ വിട വാങ്ങല്‍ പ്രസംഗം

(മാതൃഭൂമിയില്‍ നിന്ന്)







ദൈവദശകം (സ്തോത്രം)

രചന:ശ്രീനാരായണഗുരു (1914)

(ആലുവായിലെ സംസ്കൃതപാഠശാലയിലെ കുട്ടികൾക്കുവേണ്ടി ഗുരു എഴുതിയ ലളിതവും എന്നാൽ ഗഹനവുമായ സ്തോത്രം.)

ദൈവമേ! കാത്തുകൊൾകങ്ങു
കൈവിടാതിങ്ങു ഞങ്ങളെ;
നാവികൻ നീ, ഭവാബ്ധിക്കൊ‌-
രാവിവൻതോണി നിൻപദം.       1

ഒന്നൊന്നായെണ്ണിയെണ്ണിത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാൽ
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്‌പന്ദമാകണം.       2

അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങൾക്കു തമ്പുരാൻ.       3

ആഴിയും തിരയും കാറ്റു-
മാഴവുംപോലെ ഞങ്ങളും
മായയും നിൻ മഹിമയും
നീയുമെന്നുള്ളിലാകണം.       4

നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി-
ക്കുള്ള സാമഗ്രിയായതും.       5

നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയെ നീക്കി -
സ്സായുജ്യം നൽകുമാര്യനും.       6

നീ സത്യം ജ്ഞാനമാനന്ദം
നീതന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോർക്കിൽ നീ.       7

അകവും പുറവും തിങ്ങും
മഹിമാവാർന്ന നിൻ പദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങു
ഭഗവാനേ, ജയിക്കുക.       8

ജയിക്കുക മഹാദേവ,
ദീനാവനപരായണാ,
ജയിക്കുക ചിദാനന്ദ,
ദയാസിന്ധോ ജയിക്കുക.       9

ആഴമേറും നിൻ മഹസ്സാ-
മാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം.

******************************************************

Stopping by Woods on a Snowy Evening

BY ROBERT FROST
Whose woods these are I think I know.   
His house is in the village though;   
He will not see me stopping here   
To watch his woods fill up with snow.   

My little horse must think it queer   
To stop without a farmhouse near   
Between the woods and frozen lake   
The darkest evening of the year.   

He gives his harness bells a shake   
To ask if there is some mistake.   
The only other sound’s the sweep   
Of easy wind and downy flake.   

The woods are lovely, dark and deep,   
But I have promises to keep,   
And miles to go before I sleep,   
And miles to go before I sleep.

*****************************************************************************

അമ്മയെ കുളിപ്പിക്കുമ്പോള്‍


(സാവിത്രി രാജീവന്‍)


അമ്മയെ കുളിപ്പിക്കുമ്പോള്‍
കുഞ്ഞിനെ കുളിപ്പിക്കുമ്പോഴെന്നപോലെ
കരുതല്‍ വേണം.
ഉടല്‍ കൈയില്‍നിന്ന് വഴുതരുത്
ഇളംചൂടായിരിക്കണം വെള്ളത്തിന്,
കാലം നേര്‍പ്പിച്ച
ആ ഉടല്‍
കഠിനമണങ്ങള്‍ പരത്തുന്ന
സോപ്പുലായനികൊണ്ട് പതയ്ക്കരുത്,
കണ്ണുകള്‍ നീറ്റരുത്.
ഒരിക്കല്‍
നിന്നെ കുളിപ്പിച്ചൊരുക്കിയ
അമ്മയുടെ കൈകളില്‍
അന്നു നീ കിലുക്കിക്കളിച്ച വളകള്‍ കാണില്ല,
അവയുടെ ചിരിയൊച്ചയും.
നിന്റെ ഇളംകടിയേറ്റ പഴയ മോതിരം
ആ വിരലില്‍നിന്ന് എന്നേ വീണുപോയിരിക്കും.
എന്നാല്‍
ഇപ്പോള്‍ അമ്മയുടെ കൈകളിലുണ്ട്
ചുളിവിന്റെ
എണ്ണമില്ലാത്ത ഞൊറിവളകള്‍
ഓര്‍മകള്‍കൊണ്ട് തിളങ്ങുന്നവ.
ഏഴോ എഴുപതോ ഏഴായിരമോ
അതില്‍ നിറഭേദങ്ങള്‍?
എണ്ണാന്‍ മിനക്കെടേണ്ട
കണ്ണടച്ച്
ഇളംചൂടുവെള്ളം വീണ്
പതുപതുത്ത ആ മൃദുശരീരം
തൊട്ടുതലോടിയിരിക്കുക.
അപ്പോള്‍
ഓര്‍മകള്‍ തിങ്ങിഞെരുങ്ങിയ
ആ ചുളിവുകള്‍ നിവര്‍ന്നുതുടങ്ങും.
അമ്മ പതുക്കെ കൈകള്‍ നീട്ടി
നിന്നെ വീണ്ടും കുളിപ്പിച്ചുതുടങ്ങും
എണ്ണയിലും താളിയിലും മുങ്ങി
നീ കുളിച്ചു സ്ഫുടമായി
തെളിഞ്ഞുവന്നുകൊണ്ടേയിരിക്കും.

അപ്പോള്‍
അമ്മ നിനക്കു തന്ന ഉമ്മകളിലൊന്ന്
അമ്മയ്ക്ക് പകരം നല്കുക.
അമ്മയെ കുളിപ്പിക്കുമ്പോള്‍
കുഞ്ഞിനെ കുളിപ്പിക്കുമ്പോഴെന്നപോലെ...

(അമ്മയെ കുളിപ്പിക്കുമ്പോള്‍ എന്ന കവിതാസമാഹാരത്തില്‍ നിന്ന്)




 =============================================================================


 മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച കുറിപ്പുകളില്‍നിന്ന്..

 നൃത്തം എന്ന നോവലിനെ ആസ്പദമാക്കി..












******************************************************************************************************************

പടയണി


കേരളത്തിന്റെ

 പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി ക്ഷേത്രങ്ങളില്‍ അവതരിപ്പിച്ചുവരുന്ന ഒരു അനുഷ്ഠാനകലയാണ് 
പടയണി. പടേനി എന്നും ഇതിനു വിളിപ്പേരുണ്ട്.[1]പടയണി.വിളവെടുപ്പിനോടനുബന്ധിച്ച് ആണ് ഇത് നടത്തിവരുന്നത്. ഒരു ഗ്രാമത്തിലെ മൊത്തം ജനങ്ങളെയും വസൂരിയില്‍ നിന്നും മറ്റും രക്ഷിക്കുന്നതിനായാണ് ഇത് നടത്തിവരുന്നത് എന്നതിനാല്‍ നാനാജാതിമതസ്ഥരുടേയും പങ്കാളിത്തം പടയണിയില്‍ കാണുവാനാകും. കവുങ്ങിന്‍‌പാളകളില്‍ നിര്‍‌മ്മിച്ച ചെറുതും വലുതുമായ അനേകം കോലങ്ങളേന്തി തപ്പ്, കൈമണി, ചെണ്ട തുടങ്ങിയ വാദ്യങ്ങളുടെ ശബ്ദമേളങ്ങള്‍‌ക്കിടയില്‍ തീച്ചൂട്ടുകളുടേയും പന്തങ്ങളുടേയും വെളിച്ചത്തില്‍ തുള്ളിയുറയുന്നതാണ് ഇതിന്റെ അവതരണരീതി. ആലപ്പുഴ,പത്തനം തിട്ട, കോട്ടയം എന്നിവിടങ്ങളിലെ ചില ക്ഷേത്രങ്ങളില്‍ ഉത്സവക്കാലത്ത് മാത്രമാണിപ്പോള്‍ പടയണി അരങ്ങേറുന്നത്.പടയണിക്കു വടക്കന്‍ മലബാറിലെ തെയ്യങ്ങളുമായി സാമ്യം ഊണ്ട് . കവി കടമ്മനിട്ട രാമകൃഷ്ണന്‍ തന്റെ കവിതകളിലൂടെ പടയണിയെ ജനങ്ങളിലെത്തിക്കാന്‍ ശ്രമിച്ചതിനാല്‍ കടമ്മനിട്ടക്കാരുടെ ഒരു കലാരൂപമായിട്ടാണ് ഇന്ന് പടയണി കൂടുതലും അറിയപ്പെടുന്നത്. വസൂരിപോലെയുള്ള സാംക്രമികരോഗങ്ങളില്‍ നിന്നു രക്ഷിക്കാന്‍ ദേവീപ്രീതിക്കായി മറുതക്കോലവും ഇഷ്ടസന്താനലാഭത്തിനു ദേവീപ്രസാദത്തിനായി കാലാരിക്കോലവും രാത്രികാലങ്ങളിലെ ഭയംമൂലമുണ്ടായിത്തീരുന്ന രോഗങ്ങളുടെ ശമനത്തിനായി മാടന്‍കോലവും കെട്ടുന്നു.

യുദ്ധവിന്യാസത്തെക്കുറിയ്ക്കുന്ന പടശ്രേണി എന്ന പദത്തില്‍ നിന്നും ഉത്‌ഭവിച്ചതാണ് പടയണി അഥവാ പടേനി .

  • അസുരചക്രവര്‍ത്തിയായ ദാരികനെ ശിവപുത്രിയായ ഭദ്രകാളി നിഗ്രഹിക്കുന്നതുമായി ബന്ധപ്പെട്ടാണ് പടയണിയുടെ ഐതിഹ്യകഥ. അസുരചക്രവര്‍ത്തിയായ ദാരികനെ അടക്കിനിര്‍ത്താന്‍ കഴിയാത്ത ദേവന്മാര്‍ മഹാവിഷ്ണവിന്റെ നിര്‍ദ്ദേശപ്രകാരം ദേവന്മാര്‍ ശിവഭഗവാനെ അഭയം പ്രാപിച്ചു. ദാരിക നിഗ്രഹത്തിന് ഭദ്രകാളിയെ നിയോഗിക്കാന്‍ ശിവന്‍ തീരുമാനിച്ചു. ബ്രഹ്മാവ്ദാരികന്‍ ഉപദേശിച്ചു കൊടുത്ത മൃത്യുഞ്ജയ മന്ത്രമായിരുന്നു അസുരരാജാവിന്റെ അജയ്യതയ്ക്ക് കാരണം. ഇത് ദാരികപത്നി യുദ്ധസമയങ്ങളില്‍ ഉരുക്കഴിച്ചുകൊണ്ടിരിക്കുന്നതിനാലായിരുന്നു ദാരികനെ വധിക്കാന്‍ ആര്‍ക്കുമാകാഞ്ഞത്. ദാരികനുമായി യുദ്ധത്തിലേര്‍പ്പെട്ട ഭദ്രകാളിക്ക് അദ്ദേഹത്തെ കീഴ്പ്പെടുത്താന്‍ ആദ്യം കഴിഞ്ഞില്ല. മൃത്യഞ്ജയമന്ത്ര മറ്റൊരാള്‍ക്കു ദാരികന്റെ ഭാര്യ ഉപദേശിച്ചു കൊടുത്താല്‍ അതിന്റെ ശക്തി നശിക്കുമെന്ന് ബ്രഹ്മാവ് അസുരരാജാവിനോട് പറഞ്ഞിരുന്നു. ഇതു മനസ്സിലാക്കിയ ശിവപത്നി ശ്രീപാര്‍വതി ബ്രാഹ്മണസ്ത്രീയുടെ വേഷത്തിലെത്തി പരിചാരിക ചമഞ്ഞ് മൃത്യഞ്ജയമന്ത്രം ദാരികന്റെ പത്നിയില്‍ നിന്ന് സായത്തമാക്കി. ഇതോടെ ദാരികനെ തോല്പിക്കാന്‍ ഭദ്രകാളിക്ക് ആയി.

പാതാളത്തില്‍ അഭയം തേടിയ ദാരികന്റെ തലയറത്ത് രക്താഭിഷിക്തയായ കാളിക്ക് കോപമടങ്ങിയില്ല. അതുണ്ടാക്കാമായിരുന്ന ഭവിഷ്യത്തുകള്‍ മനസ്സിലാക്കിയ ശിവന്‍ അവര്‍ക്ക് വഴിയില്‍ കിടന്ന് മാര്‍ഗ്ഗതടസം സൃഷ്ടിച്ചു. അതിനും കാളിയെ തടയാനായില്ല. പിന്നീട് ശ്രീമുരകനെ കാളിയെ അടക്കിനിര്‍ത്താന്‍ ശിവന്‍ നിയോഗിച്ചു. മുരുകനും അതിന് കഴിഞ്ഞില്ല. ഒടുവില്‍ ഒരിടത്തും പഠിക്കാത്തത് അപ്പോള്‍ തോന്നിയതുമായ ഒരു വിദ്യ പ്രയോഗിക്കാന്‍ മുരുകന്‍ നിശ്ഛയിച്ചു. അതനുസരിച്ച് പ്രകൃതിയില്‍ നിന്നും പരിസരങ്ങളില്‍ നിന്നും കൈയെത്തിയെടുത്ത പച്ചിലച്ചാറ്, ചെഞ്ചാറ്, മഞ്ഞള്‍, കരിക്കട്ടകള്‍, വിവിധ വര്‍ണ്ണങ്ങളിലുള്ള ചുണ്ണാമ്പു കല്ലുകള്‍ എന്നിവ ചാലിച്ചെടുത്ത ചായക്കൂട്ടുകളാല്‍ കമുകിന്‍ പാളകളില്‍ വരച്ചുണ്ടാക്കിയ വൈവിദ്ധ്യമാര്‍ന്ന കോലങ്ങള്‍കൊണ്ട് സ്വന്തശരീരം മറച്ചുപിടിച്ച് രൗദ്രരൂപീണിയായ കാളിയുടെ മുമ്പില്‍ തുള്ളുകയുണ്ടായി.(കോലം കെട്ടിയുള്ള ഈ തുള്ളല്‍ നടത്തിയത് ശിവന്റെ ഭൂതഗണങ്ങളായ നന്ദികേശന്‍, രുരു, കുണ്ഡോദന്‍ എന്നിവരാണെന്നും ഐതിഹ്യമുണ്ട്).ശ്രീമുരുകന്റെ മെയ്യിലെയും ശിരസ്സിലെയും കോലങ്ങള്‍കണ്ട ഭദ്രകാളി അത്ഭുതം കൂറുകയും ശ്രദ്ധ അതില്‍ ഏകാഗ്രമാക്കുകയാല്‍ ക്രമേണ കലി അടങ്ങുകയും കോപം ആറിത്തണുക്കുകയും ചെയ്തത്രേ.ഇതിനെ അനുസ്മരിചാണ് പടയണിക്കോലങ്ങള്‍ കെട്ടുന്നത്.എന്നാണ് ഐതിഹ്യം [2]

കേരളം ഭരിച്ചിരുന്ന ചേരപേരുമാള്‍ ചക്രവര്‍ത്തിയുടെ യുദ്ധവിജയങ്ങള്‍ പ്രഘോഷിക്കുന്നതിനായാണ്‌ ഇത് ആരംഭിച്ചതെന്നും ഐതിഹ്യമുണ്ട്. പടയണിപ്പാട്ടിലെ പല സന്ദര്‍ഭങ്ങളിലും ഈ യുദ്ധത്തെപ്പറ്റി പരാമര്‍ശങ്ങള്‍ ഉണ്ട്.

ചരിത്രം

പ്രാചീനകാലത്തെ ഗണക സമുദായക്കാര്‍ ആചരിച്ചിരുന്ന സമാനമായ ഒരു നൃത്തരൂപത്തില്‍ നിന്നാണ്‍ പടയണി ഉത്ഭവിച്ചതെന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ ലഭ്യമായിട്ടുണ്ട്. പ്രേതബാധയൊഴിപ്പിക്കാനുള്ള രീതിയായിരുന്നു ഈ മതാനുഷ്ഠാനം. പ്രേതബാധയുണ്ടെന്ന് സംശയിക്കുന്ന രോഗിയെ പിണിയാള്‍ എന്നാണ്‍ വിളിക്കുക. കോലങ്ങള്‍ ധരിച്ച നര്‍ത്തകരുടെ നടുവില്‍ പിണിയാളെ ഇരുത്തുന്നു. മന്ത്രോച്ചാരണങ്ങള്‍ക്കിടയില്‍ നര്‍ത്തകര്‍ കോലം തുള്ളുകയ്യും ചെയ്യും. ഇന്നും കോലം തുള്ളലില്‍ ഗണകര്‍ അഗ്രഗണ്യരാണെന്നത് ഈ കലാരൂപം ആദിയില്‍ ഗണകരുടെ കോലം തുള്ളരായിരുന്നു എന്നതിനെ തെളിവാണെന്നും മിക്ക പണ്ഡിതന്മാരും കരുതുന്നത്.

ചടങ്ങുകള്‍

പടയണിക്ക് പലതരത്തിലുള്ള കോലങ്ങളാണ് കെട്ടിത്തുള്ളുന്നു കമുകിന്‍പാള കലാഭംഗിയോടെ മുറിച്ച് നിയതവും നിശ്ചിതവുമായ ആകൃതിയില്‍ ചെത്തിയെടുത്ത് പച്ച ഈര്‍ക്കില്‍കൊണ്ടു കൂട്ടിയോജിപ്പിച്ച്, ഭംഗിയോടെ മുറിച്ചെടുത്ത കുരുത്തോലയും വര്‍ണ്ണക്കടലാസുംകൊണ്ട് അലങ്കരിച്ച് ചെങ്കല്ല്, കരി, മഞ്ഞള്‍ എന്നിവ കൊണ്ട് ചായക്കൂട്ടുകള്‍ ഉണ്ടാക്കി ആ നിറക്കൂട്ടുകളാല്‍ ചിത്രകാരന്മാര്‍ നിയതരൂപങ്ങള്‍ അവയില്‍ എഴുതുന്നു. [3] കോലങ്ങള്‍ തുള്ളല്‍ കലാകാരന്മാര്‍ തലയിലേറ്റി ക്ഷേത്രാങ്കണത്തിലേക്ക് എഴുന്നള്ളിക്കുന്നു. കാലന്‍കോലം, ഭൈരവിക്കോലം എന്നിവയ്ക്ക് അമ്പത്തൊന്നും, നൂറ്റൊന്നും പാളവരെ ഉപയോഗിക്കുന്നു.

(malayalam wiki)

**************************************************
കുറത്തി (കടമ്മനിട്ടയുടെ കവിത)

മലഞ്ചൂരല്‍മടയില്‍നിന്നും
കുറത്തിയെത്തുന്നു
വിളഞ്ഞ ചൂരപ്പനമ്പുപോലെ
കുറത്തിയെത്തുന്നു
മലഞ്ചൂരല്‍മടയില്‍നിന്നും
കുറത്തിയെത്തുന്നു
വിളഞ്ഞ ചൂരപ്പനമ്പുപോലെ
കുറത്തിയെത്തുന്നു
കരീലാഞ്ചിക്കാട്ടില്‍നിന്നും
കുറത്തിയെത്തുന്നു
കരീലാഞ്ചി വള്ളിപോലെ
കുറത്തിയെത്തുന്നു
ചേറ്റുപാടക്കരയിലീറ-
പ്പൊളിയില്‍നിന്നും
കുറത്തിയെത്തുന്നു
ഈറ ചീന്തിയെറിഞ്ഞ കരിപോല്‍
കുറത്തിയെത്തുന്നു
വേട്ടനായ്ക്കടെ പല്ലില്‍നിന്നും
വിണ്ടുകീറിയ നെഞ്ചുമായി
കുറത്തിയെത്തുന്നു
മല കലങ്ങി വരുന്ന നദിപോല്‍
കുറത്തിയെത്തുന്നു
മൂടുപൊട്ടിയ മണ്‍കുടത്തിന്‍
മുറിവില്‍ നിന്നും മുറിവുമായി
കുറത്തിയെത്തുന്നു
വെന്തമണ്ണിന്‍ വീറുപോലെ
കുറത്തിയെത്തുന്നു
ഉളിയുളുക്കിയ കാട്ടുകല്ലിന്‍
കണ്ണില്‍നിന്നും
കുറത്തിയെത്തുന്നു
കാട്ടുതീയായ് പടര്‍ന്ന പൊരിപോല്‍
കുറത്തിയെത്തുന്നു
കുറത്തിയാട്ടത്തറയിലെത്തി
കുറത്തി നില്‍ക്കുന്നു
കരിനാഗക്കളമേറി
കുറത്തി തുള്ളുന്നു.
കരിങ്കണ്ണിന്‍ കടചുകന്ന്
കരിഞ്ചായല്‍ കെട്ടഴിഞ്ഞ്
കാരിരുമ്പിന്‍ ഉടല്‍ വിറച്ച്
കുറത്തിയുറയുന്നു

കരിങ്കണ്ണിന്‍ കടചുകന്ന്
കരിഞ്ചായല്‍ കെട്ടഴിഞ്ഞ്
കാരിരുമ്പിന്‍ ഉടല്‍ വിറച്ച്
കുറത്തിയുറയുന്നു
കരിങ്കണ്ണിന്‍ കടചുകന്ന്
കരിഞ്ചായല്‍ കെട്ടഴിഞ്ഞ്
കാരിരുമ്പിന്‍ ഉടല്‍ വിറച്ച്
കുറത്തിയുറയുന്നു
അരങ്ങത്തു മുന്നിരയില്‍
മുറുക്കിത്തുപ്പിയും ചുമ്മാ-
ചിരിച്ചും കൊണ്ടിടം കണ്ണാല്‍
കുറത്തിയെ കടാക്ഷിക്കും
കരനാഥന്മാര്‍ക്കു നേരേ
വിരല്‍ ചൂണ്ടിപ്പറയുന്നു
നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞകണ്ണുകള്‍ ചുഴന്നെടുക്കുന്നോ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ?
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്!
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്!
കാട്ടുവള്ളിക്കിഴങ്ങുമാന്തി
ചുട്ടുതന്നില്ലേ ഞങ്ങള്‍
കാട്ടുചോലത്തെളിനീര്
പകര്‍ന്നു തന്നില്ലേ പിന്നെ
പൂത്തമാമരച്ചോട്ടില്‍ നിങ്ങള്‍
കാറ്റുകൊണ്ടു മയങ്ങിയപ്പോള്‍
കണ്ണുചിമ്മാതവിടെ ഞങ്ങള്‍
കാവല്‍ നിന്നില്ലേ?
കാട്ടുപോത്ത്,കരടി,കടുവ
നേര്‍ത്തുവന്നപ്പോള്‍ ഞങ്ങള്‍
കൂര്‍ത്ത കല്ലുകളോങ്ങി നിങ്ങളെ
കാത്തുകൊണ്ടില്ലേ?
പുലിയുടെ കൂര്‍ത്തപല്ലില്‍
ഞങ്ങളന്ന് കോര്‍ത്തുപോയില്ലേ?
വീണ്ടും പല്ലടര്‍ത്തി
വില്ലുമായി കുതിച്ചുവന്നില്ലേ?
അതു നിങ്ങളോര്‍ക്കുന്നോ?
നദിയരിച്ച് കാടരിച്ച് കടലരിച്ച്
കനകമെന്നും കാഴ്ചവെച്ചില്ലേ?
ഞങ്ങള്‍ മരമരിച്ച് പൂവരിച്ച്
തേനരിച്ച് കാഴ്ചതന്നില്ലേ?
നിങ്ങള്‍ മധുകുടിച്ച്
മത്തരായി കൂത്തടിച്ചില്ലേ?
ഞങ്ങള്‍ മദിച്ച കൊമ്പനെ
മെരുക്കി നായ്ക്കളെ
മെരുക്കി പയ്ക്കളെ
കറന്ന് പാല് നിറച്ചു തന്നില്ലെ?
ഞങ്ങള്‍ മരം മുറിച്ച്
പുല്ലുമേഞ്ഞ് തട്ടൊരുക്കി
കളമൊരുക്കി കൂര തന്നില്ലേ?
ഞങ്ങള്‍ മലയൊരുക്കി
ചെളികലക്കി കുളവിതച്ച്
പതമൊരുക്കി കൂടനിറയെ
പൊലിച്ചു തന്നില്ലെ
കതിരില്‍ ആളകറ്റി
കാട്ടു ദൈവം പൂത്തരങ്ങില്‍
തിറയെടുത്തില്ലേ?

അന്നു നമ്മളടുത്തു നിന്നവരൊ-
ന്നു നമ്മളെ ഓര്‍ത്തു രാപ്പകല്‍
ഉഴവു ചാലുകള്‍ കീറി ഞങ്ങള്‍
കൊഴുമുനയ്ക്കുല്‍ ഉറങ്ങി ഞങ്ങള്‍
തളര്‍ന്ന ഞങ്ങളെ വലയിലാക്കി
അടിമയാക്കി മുതുകു പൊള്ളിച്ചു
ഞങ്ങടെ ബുദ്ധി മങ്ങിച്ചു..
നിങ്ങള്‍ ഭരണമായ്..

നിങ്ങള്‍ ഭരണമായ്, പണ്ടാരമായ്
പല ജനപഥങ്ങള്‍,
കുരി പുരങ്ങള്‍, പുതിയ നീതികള്‍,
നീതി പാലകര്‍,
കഴുമരങ്ങള്‍, ചാട്ടവാറുകള്‍,
കല്‍ത്തുറങ്കുകള്‍, കോട്ടകൊത്തളം,
ആന തേരുകള്‍, ആലവട്ടം,
അശ്വമേധ ജയങ്ങളോരോ,
ദ്വിഗ് വിജയങ്ങള്‍,
മുടിഞ്ഞ ഞങ്ങള്‍
അടിയിലെന്നും ഒന്നുമറിയാതുടമ
നിങ്ങള്‍ സ്ഥായി ജീവന്‍
ബലികൊടുത്തില്ലേ?
പ്രാണന്‍ പതിരുപോലെ
പറന്നു പാറി ചിതറി വീണില്ലേ?

കല്ലുവെട്ടി പുതിയ പുരികള്‍
കല്ലുടച്ച് പുതിയ വഴികള്‍
കല്ലുവെട്ടി പുതിയ പുരികള്‍
കല്ലുടച്ച് പുതിയ വഴികള്‍
മലതുരന്ന് പാഞ്ഞ് പോകും
പുതിയ തേരുകള്‍
മല കടന്ന് പറന്നു പോകും
പുതിയ തേരുകള്‍
കടല്‍ കടന്ന് പറന്നു പോകും
പുതിയ വാര്‍ത്തകള്‍
പുതിയ പുതുമകള്‍
പുതിയ പുകിലുകള്‍
പുതിയ പുലരികള്‍
പുതിയ വാനം
പുതിയ അമ്പിളി
അതിലഴഞ്ഞു കുനിഞ്ഞുനോക്കി
കുഴിയെടുത്തും കൊച്ചു മനുഷ്യന്മാര്‍

വഴിയൊരുക്കും ഞങ്ങള്‍ വേര്‍പ്പില്‍
വയറുകാഞ്ഞു പതം പറയാനറിഞ്ഞുകൂടാ-
തന്തിചായാന്‍ കാത്തുകൊണ്ടു വരണ്ടു
വേലയിലാണ്ടു നീങ്ങുമ്പോള്‍
വഴിയരികില്‍ ആര്യവേപ്പിന്‍
ചാഞ്ഞകൊമ്പില്‍ ചാക്കുതുണിയില്‍
ചെളിപുരണ്ട വിരല്‍കുടിച്ചു വരണ്ടുറങ്ങുന്നു
ഞങ്ങടെ പുതിയ തലമുറ;
മുറയിതിങ്ങനെ തലയതെങ്ങനെ നേരെയാകുന്നു.

പണ്ടുഞങ്ങള്‍ മരങ്ങളായി
വളര്‍ന്നു മാനം മുട്ടിനിന്നു,
തകര്‍ന്നു പിന്നെയടിഞ്ഞു മണ്ണില്‍
തരിശുഭൂമിയുടെല്ലുപോലെ
കല്ലുപോല്‍ കരിയായി കല്‍ക്കരി-
ഖനികളായി വിളയുമെങ്ങളെ
പുതിയ ശക്തി ഭ്രമണശക്തി
പ്രണവമാക്കാന്‍ സ്വന്തമാക്കാന്‍
നിങ്ങള്‍ മൊഴിയുന്നു..
"ഖനി തുരക്കൂ,തുരന്നുപോയി-
പ്പോയിയെല്ലാം വെളിയിലെത്തിക്കൂ
ഞങ്ങടെ വിളക്കു കത്തിക്കൂ
ഞങ്ങടെ വണ്ടിയോടിക്കൂ
ഞങ്ങള്‍ വേഗമെത്തട്ടെ
നിങ്ങള്‍ വേഗമാകട്ടെ
നിങ്ങള്‍ പണിയെടുക്കിന്‍ നാവടക്കിന്‍,
ഞങ്ങളാകട്ടെ,യെല്ലാം ഞങ്ങള്‍ക്കാകട്ടെ

കല്ലു വീണുമുറിഞ്ഞ മുറിവില്‍
മൂത്രമിറ്റിച്ചു,മുറിപ്പാടിന്നു-
മേതോ സ്വപ്നമായുണര്‍ന്നു നീറുന്നു.
കുഴിതുരന്നു തുരന്നു കുഴിയായ്
തീര്‍ന്ന ഞങ്ങള്‍ കുഴിയില്‍നിന്നു
വിളിച്ചുചോദിച്ചു
ഞങ്ങള്‍ക്കന്നമെവിടെ?
എവിടെ ഞങ്ങടെ കരിപുരണ്ടു
മെലിഞ്ഞ പൈതങ്ങള്‍?
അവര്‍ക്കന്നമെവിടെ? നാണമെവിടെ?
അന്തികൂടാന്‍ ചേക്കയെവിടെ?
അന്തിവെട്ടത്തിരികൊളുത്താന്‍
എണ്ണയെവിടെ?

അല്പമല്പമുറക്കെയായച്ചോദ്യമവിടെ
കുഴിയിലാകെ മുഴങ്ങിനിന്നപ്പോള്‍
ഖനിയിടിഞ്ഞു മണ്ണിടിഞ്ഞു അടിയി-
ലായിയമര്‍ന്നു ചോദ്യം
കല്‍ക്കരിക്കറയായി ചോദ്യം
അതില്‍ മുടിഞ്ഞവരെത്രയാണെന്നോ?
ഇല്ലില്ലറിവുപാടില്ല!
വീണ്ടും ഖനിതുരന്നല്ലോ!
ആവിവണ്ടികള്‍,ലോഹദണ്ഡുകള്‍
ലോഹനീതികള്‍, വാതകക്കുഴല്‍
വാരിയെല്ലുകള്‍, പഞ്ഞിനൂലുകള്‍
എണ്ണയാറുകള്‍, ആണികള്‍
നിലമിളക്കും കാളകള്‍,
കളയെടുക്കും കയ്യുകള്‍
നിലവിളിക്കും വായകള്‍,
നിലയുറയ്ക്കാ തൊടുവിലെച്ചിക്കുഴി
യിലൊന്നായ് ച്ചെള്ളരിക്കുമ്പോള്‍-
നിങ്ങള്‍ വീണ്ടും ഭരണമായ്
നിങ്ങള്‍ ഭരണമായ് പണ്ടാരമായ്
പല പുതിയ രീതികള്‍
പുതിയ ഭാഷകള്‍,
പഴയ നീതികള്‍, നീതിപാലകര്‍
കഴുമരങ്ങള്‍ ചാട്ടവാറുകള്‍
കല്‍ത്തുറുങ്കുകള്‍ കപടഭാഷണ
ഭക്ഷണം കനിഞ്ഞുതന്നൂ ബഹുമതി
"ഹരിജനങ്ങള്‍"
ഞങ്ങളാഹാ: അവമതി-
യ്ക്കപലബ്ധിപോലെ ദരിദ്രദൈവങ്ങള്‍!
അടിമ ഞങ്ങള്‍,
ഹരിയുമല്ല, ദൈവമല്ല,
മാടുമല്ല, ഇഴയുമെന്നാല്‍ പുഴുവുമല്ല,
കൊഴിയുമെന്നാല്‍ പൂവുമല്ല, അടിമ ഞങ്ങള്‍.

നടുവു കൂനിക്കൂനിയെന്നാല്‍ നാലുകാലില്‍ നടത്തമരുത്
രണ്ടു കാലില്‍ നടന്നുപോയാല്‍ ചുട്ടുപൊള്ളിക്കും.
നടുവു നൂര്‍ക്കണമെന്നു ചൊന്നാല്‍ നാവു പൊള്ളിക്കും.
ഇടനെഞ്ചിലിവകള്‍ പേറാനിടംപോരാ
കുനിയാനുമിടം പോരാ
പിടയാനായ് തുടങ്ങുമ്പോള്‍ ചുട്ടുപൊള്ളിക്കും

നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചുഴന്നെടുക്കുന്നോ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ?
നിങ്ങളറിയണമിത്..
നിങ്ങളറിയണമിന്നു ഞങ്ങള്‍ക്കില്ല വഴിയെന്ന്
വേറെയില്ല വഴിയെന്ന്..

എല്ലുപൊക്കിയ ഗോപുരങ്ങള്‍കണക്കു ഞങ്ങളുയര്‍ന്നിടും
കല്ലു പാകിയ കോട്ടപോലെയുണര്‍ന്നു ഞങ്ങളു നേരിടും
കുപ്പമാടക്കുഴിയില്‍ നിന്നും സര്‍പ്പവ്യൂഹമൊരുക്കി
നിങ്ങടെ നേര്‍ക്കു പത്തിയെടുത്തിരച്ചുവരും അടിമ ഞങ്ങള്‍
വെന്തമണ്ണിന്‍ വീറില്‍നിന്നു-
മുറഞ്ഞെണീറ്റ കുറത്തി ഞാന്‍
കാട്ടുകല്ലിന്‍ കണ്ണുരഞ്ഞു പൊരി-
ഞ്ഞുയര്‍ന്ന കുറത്തി ഞാന്‍.
എന്റെമുലയുണ്ടുള്ളുറച്ചു വരുന്ന മക്കള്‍
എന്റെമുലയുണ്ടുള്ളുറച്ചു വരുന്ന മക്കള്‍
അവരെ നിങ്ങളൊടുക്കിയാല്‍
അവരെ നിങ്ങളൊടുക്കിയാല്‍
മുലപറിച്ചു വലിച്ചെറിഞ്ഞീ പുരമെരിക്കും ഞാന്‍
മുടിപറിച്ചു നിലത്തടിച്ചീക്കുലമടക്കും ഞാന്‍.

കരിനാഗക്കളമഴിച്ച്
കുറത്തി നില്‍ക്കുന്നു
കരിനാഗക്കളമഴിച്ച്
കുറത്തി നില്‍ക്കുന്നു
കാട്ടുപോത്തിന്‍ വെട്ടുപോലെ
കാട്ടുവെള്ള പ്രതിമ പോലെ
മുളങ്കരുത്തിന്‍ കൂമ്പുപോലെ
കുറത്തി നില്‍ക്കുന്നു
മുളങ്കരുത്തിന്‍ കൂമ്പുപോലെ
കുറത്തി നില്‍ക്കുന്നു.
----------------------------------------------------------------------------------------------------------
 കവിതയിലെ ആധുനികതയെ ഒഴിഞ്ഞു മാറലിന്ന് അതീതമായ ഒരാഘാതമാക്കി തീർത്ത കവിയാണ്‌ കടമ്മനിട്ട. അദ്ദേഹത്തിന്റെ കവിതയിലെ ഭാവമേതായാലും അതിന് അപ്രതിമമായ രൂക്ഷതയും ദീപ്തിയും ഊഷ്മളതയുമുണ്ട്. മലയാള കവിതാസ്വാദകരെ നടുക്കിയുണർത്തിയ കവിതകളായിരുന്നു കടമ്മനിട്ട കവിതകള്‍. ഭാഷാപരമായ സഭ്യതയേയും സദാചാരപരമായ കാപട്യത്തേയും ബൗദ്ധികമായ ലഘുത്വത്തേയും കാല്പനികമായ മോഹനിദ്രയേയും അതിലംഘിച്ചു കൊണ്ട് കവിതകള്‍ എഴുതിയ കടമ്മനിട്ട ആധുനിക കവിതയുടെ സംവേദനപരമായ എല്ലാ സവിശേഷതകളും പ്രകടിപ്പിക്കുമ്പോൾ തന്നെ തികച്ചും കേരളീയമായ ഒരു കാവ്യാനുഭവം സൃഷ്ടിക്കുന്നതിൽ ഏറെ വിജയം നേടി. വൈദേശികമായ ഇറക്കുമതിച്ചരക്കാണ്‌ ആധുനിക കവിത എന്ന് വാദിച്ച പരമ്പരാഗത നിരൂപന്മാർക്കു പോലും കടമ്മനിട്ടക്കവിത ആവിഷ്കരിച്ച കേരളീയ ഗ്രാമീണതയുടേയും വന രൗദ്രതയുടേയും വയൽ മണങ്ങളുടേയും ചന്ദനത്തൈമര യൗവനത്തിന്റേയും മൗലിക സൗന്ദര്യത്തിനു മുൻപിൽ നിശ്ശബ്ദരാകേണ്ടി വന്നു.
(courtesy..epathram)
****************************************************************************

ഗുരുദേവ ദശകങ്ങൾ


(ഗുരുദേവ കൃതികൾ കേൾക്കാനും വായിക്കാനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക )

കവി എന്ന നിലയിൽ   മാത്രം വിലയിരുത്തേണ്ട വ്യക്തിയല്ല ശ്രീനാരായണഗുരുദേവൻ  എന്ന് അറിയാത്തവരില്ല .എങ്കിലും ഈ ലേഖനത്തിൽ അദ്ദേഹത്തിന്റെ കാവ്യസംബന്ധിയായ സംഭാവനകളുടെ പരിവൃത്തത്തിൽ നിന്നുകൊണ്ടുള്ള  ഒരു ലഘുചർച്ചയാണ് ഉദ്ദേശിക്കുന്നത് . കവി എന്ന നിലയിൽ  ഭാഷയ്ക്കും സാഹിത്യത്തിനും അദ്ദേഹം നല്കിയ സംഭാവനകൾ വിലയിരുത്തുന്നത് മറ്റുകവികളുടെ എഴുത്തിനെ വിലയിരുത്തുന്ന മാനദണ്ഡം വെച്ചാവരുത് എന്ന് തോന്നുന്നു.തന്റെ അദ്വൈത ആത്മീയ ചിന്തകളെയും ദർശനങ്ങളേയും മനുഷ്യ- ദൈവ -സത്യസങ്കല്പങ്ങളേയും ഒക്കെ കൃത്യമായും  വ്യക്തമായും സമൂഹത്തിലേയ്ക്ക് എത്തിയ്ക്കുന്ന കാര്യത്തിൽ കവിത എന്ന  മാധ്യമം അങ്ങേയറ്റം സാർത്ഥകമായി ഉപയോഗിച്ച കവി എന്ന് വേണം അദ്ദേഹത്തെ കാവ്യചരിത്രത്തിൽ അടയാളപ്പെടുത്താൻ .  .അന്യാദൃശമായ പദസ്വാധീനവും ആശയഗരിമയും ഒഴുക്കും അപൂർവവൃത്തങ്ങൾ ഏറെ ഉപയോഗിച്ചുള്ള കാവ്യരചാനാശൈലിയും ഒക്കെക്കൊണ്ട് ഏറ്റവും  മൌലികത  കൈവരിച്ച കവിതകൾ തന്നെയാണ് അദേഹത്തിന്റെ കവിതകൾ എന്ന് നിസ്സംശയം പറയാം . 
  
മലയാളം   സംസ്കൃതം തമിഴ് എന്നീ മൂന്നുഭാഷകളിലും ഒരു പോലെ നാരായണഗുരു തന്റെ കാവ്യ വ്യുല്പത്തി തെളിയിച്ചിട്ടുണ്ട് . ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന് എകത്വദർശനത്തെ ഏറ്റവും ലളിതമായി നിർവചിക്കുക    വഴി അദ്വൈതത്തിന്റെ അനുഭാവാധിഷ്ടിതമാർഗ്ഗത്തെക്കുറിച്ചാണ്  അദ്ദേഹം പറഞ്ഞത്. ആധുനിക സമൂഹത്തിന്റെ ജനാധിപത്യ സംസ്കാരങ്ങളെ ഖണ്ഡിക്കുന്ന തരത്തിൽ മതം ഈശ്വരൻ എന്നീ കല്പനകൾ ശ്രേണീഘടനകൾ സൃഷിക്കുന്നതിനെ ചെറുക്കുന്ന ഏകതാസങ്കല്പം ആയിരുന്നു അദ്ദേഹത്തിന്റേത് .  
മൂന്നുഭാഷകളിലായി മൗലികവും വിവർത്തിതവുമായി അറുപതോളം കവിതകൾ ഗുരു രചിച്ചിട്ടുണ്ട്  . ഈ കവിതകളുടെ തുടക്കം മുതൽ വായിച്ചു പോവുന്ന ശരിയായ കാവ്യാനുശീലനമുള്ള ഒരു വായനക്കാരനെ സംബന്ധിച്ചിടത്തോളം വായന അവസാനിപ്പി യ്ക്കുമ്പോൾ അദ്ദേഹത്തിന്റെ കവിത്വത്തെക്കുറിച്ചു കൂടി  അനല്പമായ ആദരവു തോന്നും എന്നത്  തികച്ചും സ്വാഭാവികം.
നാരായണഗുരുവിന്റെ കൃതികളിലൂടെ കടന്നുപോകുമ്പോൾ   ഞാൻ  ശ്രദ്ധിച്ച ഒരു കാര്യം പത്തു എന്നസംഖ്യക്ക് അദ്ദേഹം കൊടുത്തിരിക്കുന്ന പ്രാധാന്യമാണ് . ദശകം  എന്ന്  തന്നെ   തലക്കെട്ടിൽ പേരുചേർത്തുള്ള  നാല് കവിതകൾ ഷണ്മുഖദശകം, ഗുരുവിന്റെ കൃതികളിൽ ഏറ്റവും ജനകീയം എന്ന് വിളിക്കാവുന്ന ദൈവദശകം ,സകല ചരാചരങ്ങളോടും   അനുകമ്പ കാണിക്കേണ്ടതിന്റെ    ആവശ്യകതയെക്കുറിച്ച്  പറയുന്ന അനുകമ്പാദശകം ,   മനനാതീതം എന്ന് കൂടി പേരുള്ള വൈരാഗ്യദശകം  എന്നിവ കൂടാതെ പത്തു ശ്ലോകങ്ങൾ  വീതം ഉള്ള ദേവീസ്തവം,ശിവസ്തവം,സദാശിവദർശനം, കോലാതിരേശസ്തവം ,ചിജ്ജടചിന്തനം, ഇന്ദ്രിയവൈരാഗ്യം,ജാതിലക്ഷണം  ഇവയും പത്തുവീതം ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന  പത്തു ഖണ്ഡങ്ങളിലായി  രചിച്ച ദർശനമാല  ,പത്തു ശ്ലോകങ്ങൾ വീതമുള്ള അഞ്ചു ഖണ്ഡങ്ങൾ  അടങ്ങിയ തേവാരപ്പതികങ്ങൾ പത്തിന്റെ പത്താം പെരുക്കമായ നൂറു ശ്ലോകങ്ങൾ അടങ്ങിയ , ഗുരുവിന്റെ ഏറ്റവും പ്രധാനപ്പെട്ട കൃതികളായി കരുതുന്ന ആത്മോപദേശശതകം ,ശിവശതകം എന്നിവയാണ്   ഈ കൃതികൾ .

1887 നും 1897 നും ഇടയ്ക്ക് നടരാജഗുരു രചനാകാലം കണക്കാക്കിയിട്ടുള്ള ഷന്മുഖദശകമാണ്    ഇവയിൽ ആദ്യത്തേത്.ഗുരുവിന്റെ മറ്റു സ്തോത്രകൃതികളിൽ   ഉള്ളതുപോലെ തന്നെ ആരാധനാമൂർത്തിയുടെ ആപാദചൂഡവർണ്ണന  ഈ പദ്യത്തിലും കാണാം .

ജ്ഞാനച്ചെന്തീയെഴുപ്പിത്തെളുതെളെ വിലസും  ചില്ലിവല്ലിക്കൊടിയ്ക്കുൾ
മൌനപ്പൂന്തിങ്കളുടുരുകുമമൃതൊഴുക്കുണ്ടിരുന്നുള്ളലിഞ്ഞും
ഞാനും നീയും ഞെരുക്കെക്കലരുവതിന്നരുൾത്തന്മയാം നിന്നടിത്താർ -
ത്തേനുൾത്തൂകുന്ന മുത്തുക്കുടമടിയനടക്കീടുമ,ച്ചിൽക്കൊഴുന്തേ .

എന്ന് തുടങ്ങുന്ന ഈ ദശകത്തിൽ ഉപാസകനും മൂർത്തിയും  ഒന്നാവണം എന്ന് തന്നെയാണ് പ്രധാന പ്രാർത്ഥന .മനുഷ്യൻ ദൈവത്വം പ്രാപിയ്ക്കുന്നത് തന്നെയാണ്  ജ്ഞാന മാർഗ്ഗത്തിന്റെ  പരമകാഷ്ഠ  എന്ന് ആവർത്തിച്ചു വിശദമാക്കുന്ന കവിതകളാണ് തുടർന്നുള്ളവയിൽ ഭൂരിപക്ഷവും. ഷണ്മുഖദശകത്തിന്റെ  അതേസമയത്തുതന്നെ എഴുതപ്പെട്ടതു എന്ന് കരുതുന്ന ദേവീ സ്തവത്തിലും കൈകാര്യം  ചെയ്തിരിക്കുന്ന വിഷയം വേറൊന്നല്ല. . 
'പഥ്യാ' വൃത്തത്തിലാണ് ഇതിന്റെ രചന  നിർവഹിച്ചിരിക്കുന്നത് .(cntd)
'ഇതു  പഥ്യവൃത്തമിടരില്ല പാടുന്നവർ -
ക്കിതിനിന്നു നിന്നടിയെടുത്തു തന്നീടുനീ '

എന്നിങ്ങനെ  അവസാന ശ്ലോകത്തിലെ ആദ്യപാദത്തിൽ ഈ സ്തവം ചൊല്ലി ദേവിയെ ഭജിയ്ക്കുന്നവർക്ക് ദുഃഖം ഉണ്ടാവുന്നില്ല എന്നും അതേ സമയം പദ്യത്തിന്റെ വൃത്തത്തെക്കുറിച്ചുള്ള സൂചന നല്കുകയും ചെയ്യുന്നുണ്ട് ഗുരു  . തമിഴിൽ ‘അന്താദി’ എന്ന് വിളിക്കുന്ന അന്ത്യപ്രാസഘടനയുള്ള പദ്യങ്ങളിൽ ഒന്നാണിത്. ഒരു ശ്ലോകം അവസാനിപ്പിക്കുന്ന വാക്കിലോ ഉച്ചാരണസാമ്യതയുള്ള മറ്റൊരു വാക്കിലോ ആണ് അടുത്ത ശ്ലോകം തുടങ്ങുന്നത് . അതുപോലെ തന്നെ ഒരേ വാക്കുതന്നെ അതിന്റെ പ്രകടാർത്ഥത്തിലല്ലാതെ   വ്യത്യസ്ത അർത്ഥങ്ങളിൽ ഉപയോഗിക്കുക എന്നതും  ഗുരുവിന്റെ കാവ്യനിർമാണശൈലിയുടെ സവിശേഷതയാണ്. ഇതിനു  ഉദാഹരണം  ദേവീസ്തവത്തിൽ കാണാനുണ്ട് . 'ഊതുക ' എന്ന വാക്ക് അതിന്റെ പ്രത്യക്ഷാർഥം കൂടാതെ അഞ്ചു അപരാർത്ഥങ്ങളിൽ ഈ കവിതയിൽ ഗുരു ഉപയോഗിച്ചിട്ടുണ്ട് . ഉദാഹരണം 

അല പൊങ്ങിവന്നു നുരതള്ളിയുള്ളാഴി  നി -
ന്നലയുന്നു പെണ്കുതിരയല്ലി  മല്ലിന്നു നീ 
നില പെറ്റു നിന്നിതു നുറുക്കി നീരാടു നീ-
രലയുന്നതില്ല തണലെന്നറിഞ്ഞൂതു നീ 

അന്താദി യുള്ള മറ്റു രണ്ടു ദശശ്ലോകികളാണ്   ശിവസ്തവം എന്നുകൂടി പേരുള്ള പ്രപഞ്ചസൃഷ്ടിയും , സദാശിവദർശനവും .നർക്കുടകം എന്ന അപൂർവ വൃത്തമാണ് പ്രപഞ്ചസൃഷ്ടിയുടെ രചനയ്ക്ക് ഉപയോഗിചിരിക്കുന്നതെങ്കിൽ മനോഹരമായ പഞ്ചചാമരത്തിന്റെ ഇന്ദ്രജാലം അനുഭവിപ്പിക്കുന്ന കവിതയാണ് സദാശിവദർശനം .

ഗുരുവിനെ സംബന്ധിച്ച് വൃത്തം പ്രാസം എന്നിങ്ങനെയുള്ള കാവ്യനിർമ്മാണ സങ്കേതങ്ങൾ കേവലം സങ്കേതങ്ങൾ മാത്രമല്ല . പഥ്യ എന്ന വൃത്തനാമം ദേവീസ്തവത്തിൽ എങ്ങനെയാണോ ദ്വയാർത്ഥത്തിൽ ഉപയോഗിച്ചത് അത് പോലെ പ്രപഞ്ചസൃഷ്ടിയിൽ  അന്താദി എന്ന പ്രാസരൂപത്തെ  മൊത്തം കവിതയുടെ ആശയഘടന വ്യകതമാക്കാൻ വേണ്ടി കവിഉപയോഗിച്ചിരിക്കുന്നതായി കാണാം   .പ്രപഞ്ചഘടനയുടെ ആദിയും അന്തവുമായ സത്യാർത്ഥപ്രബോധകമാണ് ഈ കവിത . 'ശിവൻ'  എന്നാ ദൈവനാമമോ സങ്കല്പമോ പോലും കേവലമായ വിഗ്രഹസങ്കല്പം എന്ന വ്യഷ്ടിബോധത്തിനപ്പുറം സമഷ്ടിയുടെ വികസിതാർത്ഥത്തിലേയ്ക്ക് എത്തിച്ചേരുന്നതായി   കാണാം .  
അരം തിളച്ചു പൊങ്ങു മാടലാഴി നീന്തിയേറി-
യക്കരെക്കടന്നു കണ്ടപോതഴിഞ്ഞൊഴിഞ്ഞു നിന്ന നീ 
ചുരന്നു ചൂഴവും ചൊരിഞ്ഞിടുന്ന സുക്തികണ്ടു ക-
ണ്ടിരന്നു നിന്നിടുന്നിതെൻ മുടിക്കു ചൂടുമീശനേ  

 ജ്ഞാനമാർഗ്ഗത്തിലൂടെ ലഭിക്കുന്ന വിവേക-വിജ്ഞാന ലബ്ധിയോടെ എല്ലാ സങ്കടങ്ങളേയും   സന്ദേഹങ്ങളേയും  മറികടന്ന്   ഉപാസകനും അതിനു കരുത്താവുന്ന ഉപാസനാമൂർത്തിയും ഒന്നാവുന്ന അവസ്ഥയെക്കുറിച്ച് തന്നെയാണ് സദാശിവദർശനത്തിലും ഗുരു പറയുന്നത് .അറിവ് തന്നെയാണ്  ഈശ്വരൻ എന്നും അദ്ദേഹം  പറഞ്ഞു വെയ്ക്കുന്നുണ്ട്  .

കുളത്തൂർ  കോലത്തുകര ക്ഷേത്രത്തിലെ മൂർത്തിയെ സ്തുതിയ്ക്കുന്ന ,'മദനാർത്ത'  എന്ന വൃത്തത്തിൽ രചിച്ച  'കോലാതിരേശസ്തവം ' ആണ് പത്തു ശ്ലോകങ്ങൾ കൊണ്ട് നിര്മ്മിച്ച അടുത്ത ഗുരുദേവ കൃതി . ഇന്ദ്രിയവൈരാഗ്യം വസന്തതിലകം  ഉപയോഗിച്ച് രചിച്ചിരിക്കുന്നു   .പ്രാപഞ്ചികമായ  ആസക്തികൾക്ക്   പ്രേരകമാകുന്ന കര്മ്മേന്ദ്രിയങ്ങളെയും ജ്ഞാനേ ന്ദ്രിയങ്ങളെയും അടക്കാൻ  സഹായിച് സത്യാന്വേഷണത്തിന്റെ പാതയിൽ നയിക്കണേ പ്രാർത്ഥനയാണ്  ഈ കൃതിയിൽ  ഉള്ളത് . രചനാസൌഷ്ഠവവും ലാളിത്യവും അതേ  സമയം ആശയഗഭീരതയും  തികഞ്ഞ  കവിതയാണ് ചിജ്ജഡചിന്തനം .തോടക വൃത്തത്തിലാണ് ഇതിന്റെ രചന . ‘കുണ്ഡലിനിപ്പാട്ട്’  പോലെ പച്ചമലയാളത്തിലാണ് രചനയെങ്കിലും 

ഒരു കോടി ദിവാകരരൊത്തുയരും 
പടി  പാരൊടു നീരനലാദികളും 
കെടുമാറു കിളർന്നു വരുന്നൊരു നിൻ 
വടിവെന്നുമിരുന്നു വിളങ്ങിടണം 

എന്ന് തുടങ്ങുന്ന പത്തു ശ്ലോകങ്ങളിൽ ഭാരതീയ വേദാന്ത സങ്കല്പനങ്ങളിൽ പരാമർശിക്കപ്പെടുന്ന  ചിത് -ജഡം എന്നീ സങ്കീർണ്ണവും ആഴത്തിലുള്ള വിശദീകരണങ്ങൾ വേണ്ടതുമായ അവസ്ഥകളെക്കുറിച്ചാണ്  ഗുരു ചർച്ച ചെയ്യുന്നത്  .  

മതിതൊട്ടു മണം മുതലഞ്ചുമുണർ -
ന്നരുളോളവുമുള്ളതു ചിന്മയമാം 
ക്ഷിതിതൊട്ടിരുളോളമഹോ ജഡമാ -
മിതു രണ്ടിലു മായമരുന്നഖിലം  

എന്ന് പ്രപഞ്ചസത്തയെ ഒന്നാകെ ചിത് -ജഡ ങ്ങളിലായി കാണാൻ ശ്രമിയ്ക്കുന്നത് ഭൌതികശാസ്ത്രത്തിന്റെ ചിന്താപദ്ധതിയായ ദ്രവ്യ ഊർജ്ജസങ്കല്പനങ്ങലുമായി താരതമ്യപ്പെടുത്താവുന്നതാണ് നിർമ്മിക്കാനോ നശിപ്പിക്കാനോ സാധ്യമല്ലാത്തവ, സ്പന്ദനങ്ങൾ , കമ്പനങ്ങൾ , ജീവ -നിർജീവ ഭാവങ്ങൾ  ,ശൂന്യത  ഇവയെ  ശാസ്ത്രീയമായ അടിസ്ഥാനത്തോടെ തന്നെ നിർവചിക്കാൻ സാധ്യമായ വേദാന്തചിന്തയുടെ ഏറ്റവും ലളിതമായ ആവിഷ്കാരമായി ചിജ്ജടചിന്തനം എന്ന ഗുരുദേവകൃതി വായിച്ചെടുക്കാം   

മയൂരലളിതം എന്ന വൃത്തത്തിൽ എഴുതിയ  ഗുരുദേവകൃതിയാണ്   മനനാതീതം  അഥവാ വൈരാഗ്യദശകം .ഇതിനും അന്ത്യപ്രാസാദി  ഘടനയാണ് ഉള്ളത് .ശിവശതകത്തിലെ പ്രശസ്തമായ 

മിഴിമുനകൊണ്ടു മയക്കി നാഭിയാകും 
കുഴിയിലുരുട്ടി മറിപ്പതിന്നൊരുങ്ങി 
കിഴിയുമെടുത്തുവരുന്ന മങ്കമാർ തൻ 
വഴികളിലിട്ടു വലയ്ക്കൊലാ മഹേശാ 

എന്ന് തുടങ്ങുന്ന , പ്രത്യക്ഷത്തിൽ സ്ത്രീ വിരുദ്ധം എന്നുതന്നെ പറയാവുന്ന നാല് ശ്ലോകങ്ങളുടെ ആശയത്തിന് സമാനമായ പ്രാർത്ഥനയാണ് മനനാതീതതിലും ഉള്ളത് .കാളിനാടകം പോലെ ഒരു കൃതിയിൽ  ദേവതയെങ്കിലും ഒരു പെണ്ണിന്റെ അംഗപ്രത്യംഗവർണ്ണനയിൽ അങ്ങേയറ്റം അഭിരമിക്കുന്നതായി കണ്ട കവിതന്നെയാണോ വിഷയപരതയിൽ നിന്നും വൈരാഗ്യത്തിലേയ്ക്കുള്ള വഴിയിലെ ഏറ്റവും വലിയ മുള്ള് പെണ്ണുതന്നെ എന്ന് ആവർത്തിച്ചുറപ്പിക്കുന്നത്   എന്നത് സാധാരണ വായനക്കാരനെ കുഴക്കുന്ന വസ്തുതയാണ് എന്ന് പറയാതിരിക്കാൻ വയ്യ .   


ഏറ്റവും ജനകീയം എന്ന് പറയാവുന്ന ഗുരുദേവദശകം ദൈവദശകമാണ് . കുട്ടികൾക്ക് ചൊല്ലാവുന്ന ഒരു പ്രാർത്ഥനയായിട്ടാണ് ഇത് എഴുതപ്പെട്ടതു എങ്കിലും ജാതി മത ചിന്തകൾക്കും പലതരം നാമധാരികളായ ദൈവരൂപികൾക്കും മുകളിലായി  സത്യമാണ് ദൈവം എന്ന് ഗുരു ഈ കവിതയിലൂടെ ഉദ്ബോധിപ്പിക്കുന്നു. സുന്ദരമായ അനുഷ്ടുപ്പിലുള്ള  ഏറ്റവും ലളിതമായ ആവിഷ്കാരം എന്ന നിലയ്ക്കാണ്  ഈ കവിത  പ്രാർത്ഥനാഗാനമായി   ഏറ്റവും കൂടുതൽ സ്വീകാര്യമാവുന്നത്  

നീ സത്യം ജ്ഞാനമാനന്ദം 
നീ തന്നെ വർത്തമാനവും 
ഭൂതവും ഭാവിയും വേറ -
ല്ലോതും മൊഴിയുമോർക്ക നീ 
എന്നിങ്ങനെ   ലളിതമായി ഉൾക്കൊള്ളാൻ  കഴിയുന്ന ഒന്നാണ് ദൈവദശകം എങ്കിലും ഏറ്റവും സൂക്ഷ്മാർഥത്തിൽ ഗഹനമായ വേദാന്തതത്വങ്ങൾ അപഗ്രഥിക്കാനുള്ള ഇടം കൂടി ഈ കവിത ഒരുക്കുന്നുണ്ട്.

വിയോഗിനിയിൽ  രചിച്ച 'അനുകമ്പാദശക ' മാണ് അടുത്തത് . അരുൾ ,അൻപ് , അനുകമ്പ ഇവ മൂന്നും ഒന്ന് തന്നെയെന്നും അരുളില്ലാത്ത മനുഷ്യൻ  കേവലം അസ്ഥിയും തോലും രക്തവാഹികളും അടങ്ങിയ നാറുന്ന വെറും ശരീരം  മാത്രമാണെന്നും   അവന്റെ ജീവിതം നിഷ്ഫലമാണെന്നും ,  അരുളുള്ളവന്റെ ജീവിതം തീര്ന്നാലും അവന്റെ കീർത്തിയും മഹത്വവും നിലനില്ക്കും എന്നും  ശ്രീബുദ്ധന്റെതും  ക്രീസ്തുവിന്റെതും നബിയുടെതുമടക്കം മഹദ് ജീവിതങ്ങളുടെ മാഹാത്മ്യം എടുത്തു പറഞ്ഞുകൊണ്ട് ഗുരു സമർഥിക്കുന്നു .
ജാതിലക്ഷണമാണ് ശ്രീനാരായണ ഗുരുദേവന്റെ മറ്റൊരു ദശശ്ലോകി  

 മനുഷ്യാണാം മനുഷ്യത്വം 
ജാതിർഗോത്വം   ഗവാം  യഥാ 
ന ബ്രാഹ്മണാദിരസ്യൈവം  
ഹാ! തത്വം വേത്തി കോപി ന    

പശുവിനു ഗോത്വം എന്നത് ജാതിയാവുന്നത് പോലെ മനുഷ്യർക്ക് മനുഷ്യത്വമാണ് ജാതി  .ബ്രാഹ്മണൻ തുടങ്ങിയ ജാതി പദവികളൊന്നും തന്നെ ജനനം  കൊണ്ട്  ആര്ക്കും കിട്ടുന്നതല്ല എന്ന യാഥാർത്ഥ്യം ആരും അറിയുന്നില്ല  എന്ന് ഏറ്റവും ലളിതമായി അർഥം പറയാവുന്ന ജാതിനിർണ്ണയത്തിലെ   പ്രഥമശ്ലോകവും തുടർ ശ്ലോകങ്ങളും ജാതിവ്യവസ്ഥയെ നിശിതമായിത്തന്നെ എതിർക്കുന്നുവെങ്കിൽ 'ജാതി ' യെ ശാസ്ത്രീയമായി തന്നെ സമീപിച്ചു കൊണ്ട് പരസ്പരം ഇണചേരുന്നതും എല്ലാ ശാരീരിക മാനസിക ചേഷ്ടകളിലും സമാനത കാണിക്കുന്നവയുമായ ജന്തുക്കളെ ഒരു ജാതി എന്ന് വിളിക്കാമെന്നു ഗുരു പറയുന്നു. മറ്റുള്ള എല്ലാ തരം ജാതി തിരിക്കലുകളും പ്രകൃതിയെ സംബന്ധിച്ച് അവ്യവസ്ഥിതമായ ഒന്നാണെന്ന് ജാതി ലക്ഷണം വഴി ഗുരു സമർഥിക്കുന്നു. കൃത്യമായ ശാസ്ത്രീയ വിശകലന സ്വഭാവം കൊണ്ട് ഗുരുവിന്റെ പ്രബോധനാത്മക കവിതകളിൽ ഈ കവിത  ഗണനീയമായ സ്ഥാനം നേടിയ ഒന്നാണ്  . 

പത്തിന്റെ ഗുണിതമായ  നൂറു വീതം ശ്ലോകങ്ങളുള്ള ആത്മോപദേശശതകം , ശിവശതകം , അധ്യാരോപദർശനം ,അപവാദദർശനം ,അസത്യദർശനം,മായാദർശനം,ഭാനദർശനം ,കർമ്മദർശനം,ജ്ഞാനദർശനം ,ഭക്തിദർശനം,യോഗദർശനം,നിർവാണദർശനം എന്നീ ദശശ്ലോകീദർശനങ്ങൾ ഉൾക്കൊള്ളുന്ന ദർശനമാല ,തമിഴ് ഭാഷയിൽ അദ്ദേഹത്തിനുണ്ടായിരുന്ന പാണ്ഡിത്യം വിളിച്ചു പറയുന്ന  അഞ്ചു ഖണ്ഡങ്ങളിലായി    പത്തു വീതം ശ്ലോകങ്ങളുള്ള തേവാര പതികങ്കൾ എന്നിവയും ഗുരുവിനു പത്തിനോടുണ്ടായിരുന്ന പ്രത്യേകതയ്ക്കു നിദർശനമായി ഇനിയും ബാക്കിനില്ക്കുന്നു.

 (KAVYAMSUGEYAM BLOG)